1. സ്വപ്നയാഥാര്‍ഥ്യങ്ങള്‍ക്കൊരു മുഖവുര
എല്ലാ പ്രണയദുരന്തങ്ങളിലും ശേഷം ചിന്തിക്കുന്നതുപോലെ, വീണ്ടും കണ്ടുമുട്ടുമെന്ന് കൃഷ്ണകുമാർ ഒരിക്കലും വിചാരിച്ചതല്ല; എന്നിട്ടും, ഇന്നിനെ സംബന്ധിച്ച് നാളെയുടെ അപ്രതിരോധ്യതയും
അനിവാര്യതയും പോലെ, കൃഷ്ണകുമാർ നീലിമയെ കണ്ടു. അവളെ ഉപേക്ഷിച്ച
ശേഷം, അവനെ സംബന്ധിച്ചിടത്തോളം അവളുടെ ഓര്‍മ്മകൾ ഇക്കാലമത്രയും
കൊണ്ട് കോടമഞ്ഞ് മൂടിപ്പോയിരുന്നു. ഏകാന്തതയുടെ, കുറ്റബോധസാന്ദ്രമായ
കാറ്റുകളിൽ വല്ലപ്പോഴും ചില അരികുകൾ തെളിഞ്ഞിരുന്നെങ്കിലും അവയെല്ലാം തണുത്തുറഞ്ഞും
പോയിരുന്നു.
“എനിക്കറിയാമായിരുന്നു, നീ വരുമെന്ന്.”
എന്നുമാത്രം നീലിമ പറഞ്ഞു. എങ്ങിനെയെന്ന് കൃഷ്ണകുമാർ ചോദിച്ചില്ല. എങ്ങിനെയോ
അവള്‍ക്കത് പൂര്‍ണനിശ്ചയമുണ്ടായിരുന്നു എന്നുതന്നെ അവനു തോന്നി. ചില നിശ്ചയങ്ങൾ അങ്ങനെയാണ്.
അവ അസാധ്യമാംവിധം ദൃഢഃപൂർണമായിരിക്കും. അവയെക്കൂറിച്ചുള്ള നിശ്ചയങ്ങളും അങ്ങനെതന്നെ.
ഏറ്റവും കൌതുകകരമായ കാര്യം, അവളുടെ വിവാഹനിശ്ചയനാളിലായിരുന്നു
ആ പുനഃസമാഗമം എന്നുള്ളതായിരുന്നു. അവള്‍ക്കൊരുവൻ മോതിരമണിയിച്ചു. അവൾ തിരിച്ചും.
അന്ന് രാത്രിയിൽ, വിവാഹനിശ്ചയത്തിന് സംബന്ധിച്ചതിൽ നന്ദിയറിയിച്ചുകൊണ്ട്
നീലിമയുടെ എസ്.എം.എസ് വന്ന നിമിഷമാണ്, ആ വിവാഹനിശ്ചയരംഗം കണ്ടപ്പോൾ
മുതൽ മനസിൽ ഉരുണ്ടുകൂടിയ, അസ്വസ്ഥതാജനകമായ, പക്ഷേ തികച്ചും അവ്യക്തമായിരുന്ന ഒരു കാര്യം അവന് ഉറവജലം പോലെ തെളിഞ്ഞുകിട്ടിയത്
- അവളെ മറന്നുപോയതല്ല, എവിടെയോ ഒരിടത്ത് അവളും ഒറ്റയ്ക്കാണ്,
അല്ലെങ്കിൽ ഒറ്റയ്ക്കുണ്ട് എന്ന, തനിക്കിതുവരെയും
തിരിച്ചറിയാനാകാതെ പോയ ശക്തമായ ഒരു സ്വാര്ത്ഥബോധത്തിന്മേലാണ് ഈ വര്‍ഷങ്ങളിലത്രയും,
ഓരോ നിമിഷവും കഴിഞ്ഞുകൂടിയിരുന്നത്. ഉപബോധത്തിലെ ആ തിരിച്ചറിവ് നല്കിയ
ശാന്തതയാണ് മറവിയുടെ പ്രച്ഛന്നവേഷമണിഞ്ഞ്, അവളുടെ ഓര്‍മ്മകള്‍ക്കുമേലെ
മഞ്ഞുപോലെ മൂടിക്കിടന്നതെന്നും അവനറിഞ്ഞു. തെരുവിലൊറ്റയ്ക്കായിപ്പോയൊരു
കുട്ടിയേപ്പോലെ, ജീവിതത്തില്‍ നടാടെ, കൃഷ്ണകുമാറിനെ
അനാഥഭയം ഗ്രസിച്ചു.
ഈ ‘അനാഥത്വം’ എന്ന സങ്കല്‍പ്പം ഒരു
മന്ദഃവിഷമാണ്. അതിന്റെ വിധി ദംശിച്ചുകഴിഞ്ഞാലും വിഷം കയറാൻ സമയമെടുക്കും. ഒടുവിൽ സിരാകേന്ദ്രത്തെ
ശ്വാസം മുട്ടിച്ചുതുടങ്ങുമ്പോഴേ അതിന്റെ സംഹാരശേഷിയെക്കുറിച്ച് പൂര്‍ണബോധ്യം കൈവന്നുതുടങ്ങൂ.
കൃഷ്ണകുമാറിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. താനിത് അര്‍ഹിച്ചതാണെന്ന നിരന്തരചിന്തമൂലം
ആയിരിക്കണം, ആദ്യത്തെ വെളിപാട് വലിയ പ്രശ്നമുണ്ടാക്കിയിരുന്നുപോലുമില്ല.
എന്നാൽ, ദിവസങ്ങൾ പോകെ, അവൾ ഇനി അവിടെയുണ്ടാകില്ല
എന്ന ചിന്തയുടെ പല മാനങ്ങൾ തെളിഞ്ഞുവന്നു. ഓരോ നിമിഷവും ഓരോ മാനങ്ങള്‍.
അവൾ അവിടെയില്ല എന്ന ചിന്ത, അതുതന്നെയായിരുന്നു പ്രശ്നം.
‘അവിടെ’ എന്ന് പറയുമ്പോൾ ഏതെങ്കിലും കേവലഭൌതികമായ
ഒരു ഇടമല്ല. സ്ഥലകാലങ്ങൾ ചേര്‍ന്നുനിർമ്മിച്ച, ഒരു ചതുര്‍മാന
ഇടം. അന്തരീക്ഷത്തിലും കാലത്തിലുമായി നീര്‍ക്കുമിളപോലെ സ്ഥിതിചെയ്യുന്ന, ഇളകിപ്പറക്കുന്ന, കല്പിതമോ യഥാര്‍ത്ഥമോ എന്ന് നിശ്ചയമില്ലാത്തൊരിടം.
സ്ഥലമാനങ്ങളേക്കാൾ സമയമാണ് അതിന്റെ മുഖ്യനിര്‍മ്മാണശില. അത് സമ്മാനിക്കുന്ന ദുഃഖത്തിന്റെ
പിന്നിലും പ്രധാനമായത് സമയം തന്നെ. ഇന്നലെ അനുഭവിച്ചതല്ല, ഇന്ന്
അനുഭവിക്കുന്നതാണ് ഏറ്റവും തീവ്രമായ അനാഥദുഃഖം എന്ന് ഓരോ ദിവസവും കൃഷ്ണകുമാർ കരുതി.
അനൈശ്ചികമായാണെങ്കിലും, ഭക്ഷണവും നിദ്രയുമൊഴിവാക്കി, അസ്ഥിയും മാംസവുമുരുക്കുന്ന അനാഥദുഃഖത്തിന്റെ കൊടുമുടിയില്‍നിന്ന് കൂടുതൽ വലിയ
ഒന്നിലേയ്ക്ക് എന്ന രീതിയിൽ, നെറ്റിക്കല്ല് പറിഞ്ഞ അശ്വത്ഥാമാവിനേപ്പോലെ
കൃഷ്ണകുമാർ ദിവസവും കയറിക്കൊണ്ടിരുന്നു. ആള്‍ക്കൂട്ടത്തിലെ ഏകാന്തതയും ഏകാന്തതയിലെ
അപരസാന്നിദ്ധ്യവുമായിരുന്നു ആ അനാഥത്വത്തിന്റെ പ്രകടവും, ഏറ്റവും
അസഹ്യവുമായ ലക്ഷണം.
അനാഥത്വത്തിന്റെയും ഏകാന്തതയുടെയും പർവ്വതാരോഹണങ്ങളിൽ കൃഷ്ണകുമാറിന് പനി
പിടിച്ചു. പനി പിടിച്ചതായിരുന്നില്ല, പിടിപ്പിച്ചതായിരുന്നു.
കൃഷ്ണകുമാറിന് ആ ദിവസങ്ങളിൽ പീഡ ശ്വാസവായുപോലെ ആവശ്യമായിരുന്നു. കെട്ടഴിഞ്ഞ് ലക്ഷ്യമില്ലാതെ
അങ്ങുമിങ്ങും ചാടിത്തുള്ളിപ്പറക്കുന്ന ബലൂണ്‍പോലെ, തലയ്ക്കുള്ളിൽ
ഉറക്കമില്ലായ്മയുടെ ചുഴലിത്തീക്കാറ്റും മന്ദതയുമായി, അവൻ സ്വമേധയാ
കഠിനമായി പനിച്ചു. അടുത്തുനിൽക്കുന്നവർ ഒരുപക്ഷേ ശ്രദ്ധിച്ചേക്കാവുന്ന തരത്തിൽ വ്യക്തവും
ദൃശ്യവുമായ, ഉടലിനെയപ്പാടെ ഉലയ്ക്കുന്ന കനത്ത ഹൃദയമിടിപ്പുകൾ
തന്റെ ആയുസ്സെടുത്തേക്കും എന്ന് കൃഷ്ണകുമാർ ഭയപ്പെടുന്ന തരത്തിലുള്ള പനികൾ.
അങ്ങനെയൊരു തീപ്പനിയുടെ ഉച്ചയില്നിന്ന സന്ധ്യയിലാണ് നീലിമയുടെ ഫോണ്‍വിളി
വന്നത്. ഒറ്റ ‘ഹലോ’യിൽ നിന്ന് അവന്റെ പനി പിടിച്ചെടുക്കുക വഴി,
സ്വയം അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളകളെ ഇല്ലായ്മ
ചെയ്യാൻ കഴിഞ്ഞു.
“ദുഃഖം മാനസികമെന്നതിനേക്കാൾ ശാരീരികമായൊരു അനുഭവമാണ്.”
അസുഖത്തെ കുറിച്ച് ചോദിച്ചപ്പോൾ കൃഷ്ണകുമാർ പറഞ്ഞു. രോഗബാധിതരുടെ ഉടൽ
പനിക്കുന്നതിന്റെ കാരണം അവനപ്പോൾ കൂടുതൽ വ്യക്തമായി അറിയാമായിരുന്നു.
എന്ത് ദുഃഖം എന്ന് നീലിമ ചോദിച്ചില്ല. ക്രൂരമായി അവന്റെ വാക്കുകളെ അവഗണിച്ചുകൊണ്ടും, അതിൽ ആനന്ദിച്ചുകൊണ്ടും, പകരം മുന്‍കൂട്ടി അറിയാവുന്ന
ഒരു ഉത്തരത്തിലേയ്ക്ക് അവൾ മറ്റൊരു ചോദ്യം നീട്ടി,
“ അവൾ എവിടെ, ഷാരോണ്‍?”
“അതു കഴിഞ്ഞു, പണ്ടേ.. ഇപ്പോൾ വർഷങ്ങളായി.”
“എന്തേ?”
കൃഷ്ണകുമാർ മിണ്ടിയില്ല. നീലിമ ശേഷം അതേപ്പറ്റി ചോദിച്ചുമില്ല. പക്ഷേ
അവൻ പിന്നെ, ഫോൺ വെക്കുന്നതിന് തൊട്ടുമുന്‍പായി, സംസാരിച്ചുകൊണ്ടിരുന്ന മറ്റൊരു വിഷയത്തെ മുറിച്ചുകൊണ്ട് പെട്ടെന്നോര്‍ത്തതുപോലെ
പറഞ്ഞു, “അവളെ ചുംബിക്കുമ്പോഴെല്ലാം ഞാൻ നിന്റെ മുഖം കണ്ടു. ഒരേസമയം
ആത്മനിന്ദയോടെയും ആസക്തിയോടെയും, പകയോടെയും പ്രണയത്തോടെയും ഞാനവളെ
ചുംബിച്ചു. അവളെ ഞാൻ വെറുത്തുകൊണ്ട് സ്നേഹിച്ചു. എനിക്കുവേണ്ടിയും നിനക്കുവേണ്ടിയും
ഞാനവളെ കഠിനമായി വെറുത്തു. എനിക്കുവേണ്ടിയും അവള്‍ക്കുവേണ്ടിയും ഞാനവളെ കഠിനമായി സ്നേഹിച്ചു.”
നീലിമ നിശബ്ദയായി. പൊടുന്നനെയുള്ള ആ തുറന്നുപറച്ചിൽ അവൾ പ്രതീക്ഷിച്ചിരുന്നു.
എന്ന് മാത്രമല്ല, അവർ പിരിഞ്ഞ ദിവസം മുതൽ നീലിമയുടെ മനസ്സിൽ, കൃഷ്ണകുമാറിന്റെ പരുത്ത സ്വരത്തിൽ, ആ പ്രസ്താവന പല പ്രാവശ്യം
ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളതാണ്. യഥാര്‍ത്ഥത്തിൽ, ഈ വൈകിയ വേളയിൽ
തനിക്ക് ഒരാവശ്യവുമില്ലാതിരുന്ന ചിരപരിചിതമായ ആ വെളിപ്പെടുത്തലിന് വേണ്ടിയാണ് അവൾ ഫോൺ
വിളിച്ചതുതന്നെ. വിവാഹനിശ്ചയം മുതല്‍ ആ ഫോൺ സംഭാഷണം വരെയുള്ള കാലത്തിന്റെ ദൂരം രണ്ടിടങ്ങളിലിരുന്ന്
ഒരേസമയം അളക്കുകയായിരുന്നു തങ്ങളിരുവരുമെന്നായിരുന്നു ഫോൺനമ്പരിലെ ആദ്യ അക്കം ഡയൽ ചെയ്യുന്ന
സമയം നീലിമയുടെ ചിന്ത.
“ഒരുപക്ഷേ അതവൾ മനസിലാക്കിയിരിക്കാം, എന്റെ ഉമിനീരിലും വിയര്‍പ്പിലും നിന്നെ ചുവച്ചിരിക്കാം.”
നീലിമ ഫോൺ വെച്ചുകളഞ്ഞു. കൃഷ്ണകുമാർ തിരികെ വിളിച്ചിട്ടും അവൾ ഫോണെടുത്തില്ല.
പറയുന്ന നിമിഷം വരെയും അവനുതന്നെ വ്യക്തമാകാനിടയില്ലാത്ത എന്തൊക്കെയോകൂടി കൃഷ്ണകുമാറിന്
പറയുവാനുണ്ടായിരുന്നു. എങ്കിലും മനസ് ഒരു അപ്പൂപ്പന്താടി പോലെ പെട്ടെന്ന് ഭാരം കുറഞ്ഞതായി
അവനു തോന്നി. ഒരുപാട് നാളുകള്‍കൂടി അന്നുരാത്രി സമാധാനമായുറങ്ങാമെന്നും അവൻ കരുതി.
എന്നാൽ മറിച്ചാണ് സംഭവിച്ചത്. ആ ദിവസത്തിന്റെ രാത്രിയെ പൂര്‍ണമായും കൃഷ്ണകുമാർ തിരിഞ്ഞും
മറിഞ്ഞും കിടന്ന് കടത്തിവിട്ടു. കിടക്കയരികിലെ തുറന്നിട്ട ജനാലയിൽക്കൂടി നിലാവ് കെടുന്നതും, കിഴക്ക് കറുത്ത ആകാശം കരിനീലിക്കുന്നതും, നീലയിൽ തീനാടകൾ
തിരശ്ചീനമായി തെളിഞ്ഞുവരുന്നതും നോക്കിക്കിടക്കുമ്പോൾ അവനു പുതിയൊരു കാര്യം വ്യക്തമായി
– ചിലർ ജീവിതത്തിൽ നിന്ന് ഇല്ലാതാകുന്നതേയില്ല. അവര്‍ ഒരു കോസ്മിക് നിയമമനുസരിച്ചെന്നപോലെ,
വീണ്ടും വീണ്ടും നമ്മുടെ ചില ജീവിതഘട്ടങ്ങളിൽ എല്ലാ പുതുമകളോടും കൂടി
ഉദിക്കുകയും അതേ പുതുമകളോടുകൂടി അസ്തമിക്കുകയും മാത്രമാണ് ചെയ്യുന്നത്. ഉദയാസ്തമയങ്ങള്‍ക്കപ്പുറം,
ഓർത്താലും ഓർത്തില്ലെങ്കിലും, സാമീപ്യമുണ്ടെങ്കിലും
ഇല്ലെങ്കിലും, അതേ തീക്ഷ്ണതയോടെ ‘അവർ എന്ന
വസ്തുത’ ജീവിതത്തിൽ നിലനില്‍ക്കുന്നുണ്ട്!
2. സ്വപ്നം മുതൽ യാഥാർത്ഥ്യം വരെയുള്ള സ്ഥലകാലം
ഫോൺ സംഭാഷണങ്ങളിൽ ഒരിക്കലും നീലിമ കൃഷ്ണകുമാറിനോട് ഷാരോണിന്റെ പേരിൽ ക്ഷമിച്ചുവെന്നോ
ക്ഷമിച്ചില്ലെന്നോ പറഞ്ഞില്ല. എനിക്ക് നിന്നോടുള്ള പ്രേമം പുതുക്കപ്പെട്ടിരിക്കുന്നുവെന്നും
ഇരുവരും വാക്കാൽ പരസ്പരം അറിയിച്ചില്ല. അല്ലെങ്കിലും, വാക്കുകൾ അപ്രസക്തമായൊരു തരം അതിസ്വകാര്യ മാധ്യമത്തിലാണ് തങ്ങൾ ഇപ്പോൾ ജീവിക്കുന്നതും
സംവദിക്കുന്നതും എന്ന് അവള്‍ക്കും അവനും തോന്നിത്തുടങ്ങിയിരുന്നു. കടലടിയില്‍, ഒരു നേർത്ത കണ്ണാടിക്കൂടിനുള്ളിൽ കഴിയുന്ന രണ്ടേ രണ്ട് ജലജീവികളെപ്പോലെ. അകത്തും
പുറത്തും ഒരേ കടൽജലമാണെങ്കിലും ഉള്ളിലെ ജലം അവരുടെ മാത്രം ലോകമാകുന്നു. ഈയൊരു കുമിളച്ചിന്ത
തന്നെയായിരുന്നു പ്രശ്നവും. എന്തെന്നാല്‍ ഒരേ കടലാഴത്തിലെങ്കിലും, സ്ഫടികസുതാര്യതയ്ക്കപ്പുറത്ത് തങ്ങളുടേതല്ലാത്തൊരു ലോകത്തെയും അതിലെ ജൈവസാന്നിധ്യങ്ങളെയും
അവർ നിരന്തരം കാണുന്നു. ഉള്ളില്‍നിന്ന് പുറത്തേയ്ക്ക് നോക്കുമ്പോൾ സ്ഫടികഭിത്തിയുടെ
കോണ്‍കേവ് വടിവ് ചില്ലിനപ്പുറത്തെ മുഖങ്ങള്‍ക്ക് ഭീകരമാനങ്ങൾ നല്കുന്നു. പരിചിതമെങ്കിലും ആ മുഖങ്ങളുടെ
ഭീതിജനകമായ സാമീപ്യം അവര്‍ക്ക് സ്ഫടികനേര്‍മ്മയെക്കുറിച്ച്
അനാവശ്യമായ ഓര്‍മ്മ നല്കുന്നു. ഈ വക കാരണങ്ങളാല്‍, പുറത്തുനിന്നും
വരുവാനിടയുള്ള, ഏറെക്കുറെ അനിവാര്യമായ ഒരു ഇടപെടലിനെയും,
സ്വയം പൊട്ടുവാനിടയുള്ളൊരു ചില്ലുഭിത്തിയെയും അവർ സദാസമയവും വെറുതെ സങ്കല്പിക്കുന്നു.
ജീവിതമാധ്യമത്തെ സംബന്ധിച്ച ആ അരക്ഷിതത്വം അവരുടെ പ്രാണഭയത്തെ എപ്പോഴും സജീവമാക്കി
നിലനിര്‍ത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ അവരെ സംബന്ധിച്ച്, ആത്മീയമെന്ന്
വിളിക്കാവുന്നതും ഇരുവരും ഉൾപ്പെട്ടതുമായ ഒരുതരം ഏകാന്തതയ്ക്കുവേണ്ടിയും, ആ ഏകാന്തതയുടെ അരക്ഷിതത്വത്തിനെതിരെയും ഉള്ള പ്രാണസമരത്തിന്റെ അപരനാമമാകുന്നു
പ്രണയം. സെല്‍ഫോൺ ടവറുകളില്‍ക്കൂടി മിക്കവാറും സമയം ഘനമൌനങ്ങളും തൊണ്ടയില്‍വെച്ച് ഈര്‍പ്പം
കയറി കുതിര്‍ന്ന് കനപ്പെട്ടുപോയ വാക്കുകളും ഒഴുകി.
“നിനക്ക് അവനെ കല്യാണം കഴിക്കാതിരുന്നുകൂടേ?”
ചോദിച്ച നിമിഷം തന്നെ താൻ സ്വയം അന്തസ്സ് നഷ്ടപ്പെടുത്തിയതായി കൃഷ്ണകുമാറിന്
മനസ്സിലായി. പ്രേമത്തിന് ഇങ്ങനെ ചില കുഴപ്പങ്ങളുണ്ട്; അപ്രതീക്ഷിതനിമിഷങ്ങളിൽ നമ്മെ അറിയിച്ചുകൊണ്ടുതന്നെ അത് നമ്മെ നാണം കെടുത്തും.
എങ്കിലുമാ നാണംകെടൽ നമുക്ക് ഒഴിവാക്കാനാവില്ല.
“എന്തൊരു ചോദ്യം കൃഷ്ണാ!”
നീലിമയുടെ ശബ്ദത്തിൽ പരിഹാസമില്ലായിരുന്നുവെങ്കിലും, ആ ചോദ്യത്തിൽ കൃഷ്ണകുമാറിന്റെ നാണക്കേട് പൂരിപ്പിക്കപ്പെട്ടു. ആളൊഴിഞ്ഞ കടല്ക്കരയിലെ
സന്ധ്യയിൽ, വക്കുകൾ മഞ്ഞച്ച പഴയൊരു കാല്‍പ്പനിക പ്രണയദൃശ്യത്തിലെ
കഥാപാത്രങ്ങളായിരിക്കുകയായിരുന്നു അവര്‍. സൂര്യൻ ജ്വലനപർവ്വമെല്ലാം കഴിഞ്ഞ്,
തീക്ഷ്ണരശ്മികളുടെ നിയതമല്ലാത്ത പാര്‍ശ്വങ്ങളെല്ലാം മുറിച്ചുമാറ്റി,
വ്യക്തമായ പരിധിയുള്ള വലിയൊരു ചുവപ്പുവൃത്തം മാത്രമായി മാറിയിരുന്നു.
“ഒരാള്‍ക്ക് ഒരേസമയം രണ്ട് പേരെ സ്നേഹിക്കാൻ കഴിയുമോ?”
“നീ സ്നേഹിച്ചില്ലേ അങ്ങനെ?”
കൃഷ്ണകുമാറിന്റെ നാവടഞ്ഞുപോയി. പഞ്ചസാരമണൽ പറ്റിയ അവളുടെ പാദങ്ങളിലേയ്ക്ക്
നോക്കി അവൻ ഇരുന്നു. സ്നേഹിക്കപ്പെടുന്നവരുടെ പാദങ്ങളിൽ നഖങ്ങൾ പെൺകുട്ടികളുടെ നെറ്റിമേൽ
ചുവന്നുവലിയ വട്ടപ്പൊട്ട് പോലെയാണ്. പാദങ്ങളെ അവ ഉമ്മവെക്കാൻ തോന്നിപ്പിക്കും വിധം
വിശ്വസുന്ദരികളുടെ മുഖങ്ങളാക്കുന്നു. അല്ലെങ്കിൽ, സ്നേഹമില്ലെങ്കിൽ,
ആരാണ് മറ്റാരുടെയെങ്കിലും കാലിൽ ഉമ്മവയ്ക്കാൻ സ്വയമേവ തയ്യാറാവുക? നീലിമയുടെ പാദവും എന്നെ ഉമ്മ വെയ്ക്കൂ എന്ന് ക്ഷണിക്കും; പക്ഷേ ഒരു കൊച്ചുകുഞ്ഞിനെയെന്നപോലെ. എന്തെന്നാൽ അവയുടെ നഖങ്ങള്‍ക്ക് പാല്‍പ്പല്ലുകളുടെ
പടുതിയായിരുന്നു. ശരീരത്തെ അപേക്ഷിച്ച് അസാധാരണമാംവിധം ചെറുതായ ആ പാദങ്ങളിൽ നോക്കിയിരിക്കേ,
അവൻ നെരൂദയുടെ കവിത ഓര്‍ത്തു. ‘When I cannot look at your
face, I look at your feet...’
“നീ കേട്ടിട്ടില്ലേ കൃഷ്ണാ, മിക്കവാറുമെല്ലാ
മൃഗജാതികളിലും ഇണയെ തിരഞ്ഞെടുക്കുന്നത് പെണ്ണാണെന്ന്? എന്തുകൊണ്ട്
അത് അവളുടെ മാത്രം അവകാശമായിരിക്കുന്നു എന്നറിയുമോ?”
അതിന്റെ ഉത്തരം കൃഷ്ണകുമാറിന് അറിയില്ലായിരുന്നു. പക്ഷേ ആ ഉത്തരമറിയാചോദ്യം
അതിന്റെ സത്ത കൊണ്ടുതന്നെ അവന്റെ അഹന്തയിൽ
ഒരു സൂചി കുത്തി.
“പെണ്ണിന്റെ ജനിതകത്തില്‍ മാത്രമേ ഇണയുടെ ചിത്രമുള്ളു.
തന്റെ ജനിതകത്തില്‍ രേഖപ്പെട്ട ആ അഴകളവുകളെയാണ് അവള് ഓരോ ആണിലും തിരയുന്നത്,
ഒടുവില്‍ ഒരേയൊരു ആണിൽ കണ്ടെത്തുന്നത്. അവനെ കണ്ടെത്തിയില്ലെങ്കില്‍
അവളിലെ പെണ്ണ് സ്വസ്ഥയാകില്ലൊരിക്കലും.”
“എന്റെ നീലിമ! നീയീ ഫാന്റസിയിൽ നിന്നൊന്ന് താഴേക്കിറങ്ങി
വാ!”
“ശ്ശെടാ! ഇത് ഫാന്റസിയൊന്നുമല്ല. സയൻസാണ്, ഞാനതിനെ ഒന്ന് അലങ്കരിച്ചെന്നേയുള്ളു..”
“എന്തു സയൻസ്? ഇതൊക്കെ എങ്ങനെ പെണ്ണിന്റെ
മാത്രം അവകാശമാകുന്നെന്നാണ്?” മുറിവേറ്റ മൃഗത്തിന്റെ ഭാവത്തിൽ
അഹന്ത നൊന്ത് കൃഷ്ണകുമാർ ചോദിച്ചു.
നീലിമ ചിരിച്ചു. “കൃഷ്ണാ, ആലോചിക്ക്, ഞാനൊരു പേടമയിൽ. എന്റെ മുൻപിൽ ആണ്മയിലുകളുടെ ഒരു പടയണി. പീലി വിടർത്തി ഒപ്പം
ചേർന്നുനടന്നും നിന്നും പരസ്പരം നോക്കി മത്സരിക്കുകയാണ് എനിക്കുവേണ്ടി.”
“നിർത്ത്. ജയിച്ചുവരുന്നയാളെ എന്തായാലും നീ സ്വീകരിച്ചല്ലേ
പറ്റൂ. അപ്പോൾ അത് നിന്റെ തിരഞ്ഞെടുപ്പാകുന്നില്ല.”
“മൈ ഡിയർ മിസ്റ്റർ കൃഷ്ണകുമാർ!” നീലിമ പൊട്ടിച്ചിരിച്ചു.
“ജയിക്കേണ്ടത് അവരുടെ ആവശ്യമാണ്. കാരണം ജയിക്കുന്നയാളാരോ അയാൾ മാത്രമാണ് എന്റെ ചോയ്സ്.
മനസ്സിലായോ? എനിക്ക് ആണിൽ വേണ്ടത് ഏറ്റവുമധികം വിരിഞ്ഞുതിങ്ങിയ,
ഏറ്റം തിളങ്ങുന്ന നീലപ്പച്ച കണ്ണുകളുള്ള പീലികളായിരുന്നു. എന്റെ കൊതി
പോലെ, എനിക്ക് വേണ്ടുന്ന ആണാണ് അവരിൽനിന്ന് എന്റെ മുന്നിലെത്തുന്നതും.
ഏറ്റവും തെഴുത്ത നീലപ്പച്ചപ്പീലിക്കാരൻ. അവന്റെ ഗർവ്വം ഒന്ന് കാണേണ്ടതാണ്. പക്ഷേ ഞാനൊന്ന്
മുഖം തിരിച്ച് നടന്നാൽ വാടുന്ന പീലിച്ചാമരമേ അവനുള്ളു.”
കൃഷ്ണകുമാറിന് പീലികൊഴിഞ്ഞു. “ശരി, എന്തെങ്കിലുമാകട്ടെ.
അതുകൊണ്ട്?” അവന്റെ ശബ്ദത്തിൽ ദയനീയതയും അസഹ്യതയും ഒരുപോലെ നിറഞ്ഞിരുന്നു.
നീലിമ പിന്നെയും ചിരിച്ചു. പിന്നെ, ഒരു നിമിഷശേഷം
പറഞ്ഞു, “എന്റെ ജനിതകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചിത്രം
നിന്റേതാണ്.”
കൃഷ്ണകുമാർ പെട്ടെന്ന് നിശബ്ദനായി.
നീലിമയുടെ അടുത്ത ചിരിക്ക് ഒരു ചെറുതിരയുടെ രഹസ്യഭാവം കൈവന്നിരുന്നു.
‘കൊല്ലുന്ന ചിരി! ഇവളിതെന്തിനാണിങ്ങനെ ചിരിക്കുന്നത്?’ അവൻ അസ്വസ്ഥതയോടെ ഓര്‍ത്തു.
“പിന്നെ നീ അവനെ കല്യാണം കഴിക്കുന്നതെന്തിനാണ്?”
ഒട്ടൊരു ഇടവേളയ്ക്ക് ശേഷം കൃഷ്ണകുമാർ വീണ്ടും നാണംകെട്ട് ചോദിച്ചു. “ഇപ്പോഴും നമുക്ക് സമയമുണ്ട്.”
“നമുക്കോ!” ഇത്തവണ നീലിമയുടെ ശബ്ദത്തില്‍
പരിഹാസമുണ്ടെന്നുതന്നെ അവന് തോന്നി.
“നമുക്കിനി സമയമില്ല കൃഷ്ണകുമാർ! നിനക്കറിയാവുന്നതുപോലെ,
പണ്ട് ഞാനും ആഗ്രഹിച്ചിരുന്നു അങ്ങിനെ. പക്ഷേ, ഇപ്പോള്‍ ഞാനത് ആഗ്രഹിക്കുന്നില്ല. അത് നിന്നോടുള്ള പഴയ നീരസം കൊണ്ടല്ല. അതൊരു
വിഡ്ഢിത്തമായിരിക്കുമെന്ന് കരുതാനും മാത്രം ബോധം ഇപ്പോഴെനിക്കുള്ളതുകൊണ്ടാണ്.”
“എന്ത് വിഡ്ഢിത്തം?”
ആ ചോദ്യത്തെ കേള്‍ക്കാതെ നീലിമ തുടര്‍ന്നു, “പിന്നെ കല്യാണം, അത് നടന്നേ പറ്റു. അതിനു കാരണം ഞാനൊരു
പേടമയിലും നീ തിളങ്ങുന്ന പീലിമിഴികളുള്ള ആണ്മയിലും അല്ലായെന്നതാണ്. ഞാൻ ഒരാൾ മാത്രമല്ല
എന്റെ ലോകത്തിന്റെ പരിധി. എന്റെ സാഹചര്യങ്ങളെയും മനഃസാക്ഷിയെയും കണക്കിലെടുക്കുവോളം
വിവാഹം ഒഴിവാക്കാനാവില്ല. ഇതൊക്കെ അറിയാമായിട്ടും ഈ വൈകിയ വേളയിലും ഈ കല്യാണം ഒഴിവാക്കിക്കൂടേ
എന്ന് ചോദിക്കുന്ന നിന്നോടാണെനിക്കിപ്പോൾ ഫാന്റസിയിൽനിന്ന് ഉണരൂ എന്ന് പറയാൻ തോന്നുന്നത്.”
“അപ്പോള്‍ അവനോട് നിനക്ക് സ്നേഹമില്ലെന്നാണോ?”
“നീ തെറ്റിദ്ധരിച്ചു കൃഷ്ണാ! ആദ്യം അവനെ എനിക്ക് അറിയുകയുണ്ടായിരുന്നില്ല.
പക്ഷേ ഇപ്പോൾ അവനോടെനിക്ക് സ്നേഹമാണ്. അവനോടെനിക്ക് അനുതാപവുമാണ്. അവനെ രേഖപ്പെടുത്തിയ
ജനിതകമുള്ള, അവനില്ലാത്തയിടങ്ങളില്‍ അവനെ തിരയുന്ന ആ ഏതോ ഒരു
പെണ്ണിനോടും.”
“നീ പറയുന്നതൊന്നും എനിക്ക് മനസിലാകുന്നില്ല നീലിമ.”
അവള്പറയുന്നതിൽ അവ്യക്തതയൊന്നും ഇല്ലാതിരുന്നിട്ടും ആ വസ്തുതകളുടെ ഘനമത്രയും
ഒറ്റയടിക്ക് പേറുന്നതില്‍ പരാജയപ്പെടുന്നുവെന്ന് തോന്നിയതുകൊണ്ടുമാത്രം കൃഷ്ണകുമാര്‍
പറഞ്ഞു.
“കൂടുതലായൊന്നും ഇതിൽ മനസിലാക്കാനില്ല. ഞാന്‍ നിന്നെ എന്റെ
ജനിതകത്തിൽ പേറുന്നു. അത്രമാത്രം.”
തന്റെ ജനിതകത്തില്‍ രേഖപ്പെട്ടവനാണെന്ന വിശ്വാസം കൊണ്ട് മാത്രമല്ല നീലിമ
കൃഷ്ണകുമാറിനെ സ്നേഹിച്ചത്. ഭൂമിയിലെ പലകോടി പുരുഷന്മാരിൽ കൃഷ്ണകുമാറിന് മാത്രം സാധ്യമാകുന്ന, അസാധാരണവും അസംസ്കൃതവുമായൊരു പ്രേമത്തോടുള്ള സ്വാര്‍ഥമെന്ന് വിളിക്കാവുന്ന
ഒരുതരം ആസക്തിയാണ് നീലിമയെ അതിന് പ്രേരിപ്പിച്ചത്. അതിന്റെ അസാധാരണിമകൾ ഓരോന്നും ഒരു
നവജാതശിശുവിന്റെ നഖങ്ങളെപ്പോൽ സൂക്ഷ്മവും ലോലവും ഹൃദയഹാരിയുമായിരുന്നു. അതിന്റെ അസംസ്കൃതിമകള്‍
നീരൊലിക്കുന്ന ഒരു ആനയുടെ ചേഷ്ടകളെപ്പോൽ പ്രവചനാതീതവും വന്യവുമായിരുന്നു. അതിന് ഒരു
കാട്ടുതീയുടെ അപ്രതിരോധ്യത ഉണ്ടായിരുന്നു. കൃഷ്ണകുമാറിന്റെ സ്നേഹത്തിന്റെ സൂക്ഷ്മവും
സ്വകാര്യവുമായ വെളിപ്പെടലുകള്‍ക്ക് വേണ്ടി നീലിമ കൃഷ്ണകുമാറിനെ കഠിനമായി സ്നേഹിച്ചു.
അത് അവള്‍ക്ക് തന്നോടു തന്നെയുമുള്ള സ്നേഹമായിരുന്നു. അതൊഴിച്ചാല്‍ ആ സ്നേഹത്തിൽ അവള്‍ക്ക്
മറ്റ് ഉപാധികളൊന്നും ഉണ്ടായിരുന്നില്ലതാനും.
തിരികെ നടക്കുമ്പോൾ ഒരു സ്വീകരണമുറിഭിത്തിയിലെ ചിത്രത്തിനെ കൃത്യമായി
അനുകരിച്ചുകൊണ്ട്, കിഴക്ക്, അരികുകള്‍ക്ക് മങ്ങിയ
മഞ്ഞ നിറമുള്ള ഇരുണ്ട പഞ്ഞിമേഘങ്ങള്‍ക്കിടയിൽ പൂര്ണചന്ദ്രൻ ഉദയത്തിന്റെ ആരംഭശൂരത്വമായ
അമിതവലിപ്പത്തോടെ വിളറിനിന്നു. ആ ദൃശ്യം കണ്ടതും, അപ്രതീക്ഷിതമായ
തിരിച്ചറിവുകള്‍ക്ക് മാത്രം സഹജമായൊരു ആവേശത്തോടെ കൃഷ്ണകുമാർ തിരിഞ്ഞുനോക്കി. സൂര്യൻ
ഉപേക്ഷിച്ച് പോയ അവസാനത്തെ എട്ടുമിനിട്ട് ചുവപ്പ് പടിഞ്ഞാറൻ ചക്രവാളത്തിലാകെ. ഉറവിടം
കാണാനില്ലാത്ത ശുദ്ധമായ ചോരപ്പടര്പ്പ്! കൃഷ്ണകുമാറിന്റെ മനസ്സ് മണം പിടികിട്ടിയ ഒരു
പോലീസ് നായയെപ്പോലെ ഒരു സ്വപ്നത്തിന്റെ പൊരുളിന് പിന്നാലെ പായാന്‍ തുടങ്ങി. അവന് പൊതുവെ
ഉറക്കത്തിൽ സ്വപ്നം കാണുന്ന ആളായിരുന്നില്ല. തുടര്‍ച്ചയായി പനിപിടിക്കാൻ തുടങ്ങിയതു
മുതലാണ് കൃഷ്ണകുമാർ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്. പലതരം വിചിത്രമായ, എന്നാൽ യഥാർത്ഥമെന്ന് തെറ്റിദ്ധരിച്ചുണര്‍ന്നിരുന്ന സ്വപ്നങ്ങൾ. സൂര്യനില്‍നിന്ന്
ചന്ദ്രനിലേക്ക് നേര്‍രേഖയിലുള്ള ഒരു പാതയുണ്ടെങ്കിൽ, ആ പാതയില്‍ക്കൂടി
ശൂന്യാകാശത്തിന്റെ ഇരുളിനോളംപോന്ന അരണ്ട വെളിച്ചത്തിൽ നടക്കുമ്പോൾ ഒരറ്റത്ത് ചുവന്ന
വെയിലും തിരിഞ്ഞുനോക്കുമ്പോൾ നിലാവും കാണാമെങ്കിൽ, അടിയിൽ ഇരുളിന്റെ
അഗാധതയുള്ള അത്തരമൊരു സുതാര്യ പാതയിലെ നൂല്‍വഴിയെ നടന്നുപോകാമെങ്കിൽ, അങ്ങനെ രണ്ടുതരം വിദൂരവെളിച്ചങ്ങൾ അറ്റങ്ങളായ, അസ്പഷ്ടമായൊരു
വഴിത്താരയില്‍ക്കൂടി നടന്നകലുന്നൊരു നിഴലായിരുന്നു അവൻ ആയിടെ ഒന്നിലധികം തവണ കണ്ട സ്വപ്നം.
പാതയുടെ ഒരറ്റത്തുനിന്ന് നോക്കുമ്പോൾ നീല അരികുകളും മറുപാതിയില്‍നിന്ന് നോക്കുമ്പോൾ
ചുവന്ന അരികുകളുമുള്ള ഒരു നിഴൽ. ആ സ്വപ്നം എല്ലായ്പ്പോഴും ഒരു വിദൂരദൃശ്യമായിരുന്നു.
ആ നിഴലിനെ അടുത്ത് കാണണമെന്ന് ഓരോ തവണയും ഉല്‍ക്കടമായി നിദ്രയിൽ ആഗ്രഹിച്ചുവെങ്കിലും
ഒരിക്കലും അതിനവനു സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോൾ ഈ നിമിഷം!
ഭൂത, വര്‍ത്തമാന യാഥാര്‍ഥ്യങ്ങൾ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുക
സാധാരണയാണ്. പക്ഷേ ഭാവിയുടെ ഒരു നിമിഷം പോലെയൊന്ന് സ്വപ്നങ്ങളില്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ
പൊരുൾ എന്താണ്? ആ ചോദ്യത്തേക്കാളുപരി കൃഷ്ണകുമാറിനെ അലട്ടിയത്
സ്വപ്നവും യാഥാര്‍ഥ്യവും തമ്മിലുള്ള വൈചിത്ര്യങ്ങളായിരുന്നു. സ്വപ്നത്തില്‍ ഒരൊറ്റ
നിഴലേയുള്ളു, യാഥാര്‍ഥ്യത്തിൽ രണ്ട് നിഴലുകൾ ഉണ്ടായിരുന്നു. അതിന്റെ
അര്‍ഥമെന്താണ്? നെരൂദ, പാദങ്ങള്‍, അഭൌമപാത, നിഴൽ.. ഇന്നത്തെ ചിന്തകളില്‍ കൌതുകമുണര്‍ത്തി
വന്ന ബിംബങ്ങൾ തമ്മിൽ രഹസ്യബന്ധമെന്താണ്?
3. സ്വപ്നയാഥാർത്ഥ്യങ്ങളുടെ മാറാട്ടം
കടല്ക്കരയിലെ സന്ധ്യയുടെ രാത്രി വെളിപാടിന്റെ രാത്രിയായിരുന്നു. അതിനാല്‍
അത് മേഘങ്ങളൊഴിഞ്ഞ ആകാശത്തിന്റെയും കുമ്പസാരപ്പെട്ട പൌര്‍ണമിയുടെയും രാത്രി ആയിരുന്നു.
കൃഷ്ണകുമാര്‍ ആ രാത്രിയിൽ തിരിച്ചറിവിന്റെ സ്വാസ്ഥ്യം പൂകി. കേട്ടുകേള്വിയിൽ പോലുമില്ലാത്തതും
എന്നാൽ എവിടെയോ ഉള്ളതെന്ന് ആത്മസുനിശ്ചിതവുമായ, അമൂല്യനിധികളാൽ നിറഞ്ഞ
ഒരു ദ്വീപ് തേടി ജീവിതത്തോളം സമുദ്രപര്യവേക്ഷണം ചെയ്തിരുന്ന ഒരു മനുഷ്യനായി അവൻ തന്നെത്തന്നെ
കണ്ടു. ആ ദ്വീപ് കണ്ടെത്തുമ്പോൾ ജീവന്റെ തിരച്ചിൽ അവസാനിക്കുകയും അത് വിശ്രാന്തികൊള്ളുകയും
ചെയ്യും. കൃഷ്ണകുമാറിന്റെ ആ ദ്വീപ് നീലിമയാണ്.
ഇരുളില്‍ ആ വെളിപാടിന്റെ പല നിലകളിൽ മാറിമാറി കിടക്കവേ, അത്രനേരം ദൃഷ്ടിയെ നിയന്ത്രിച്ചുകൊണ്ട് ഭിത്തിമേല്‍ സഞ്ചരിച്ചിരുന്ന മിന്നാമിനുങ്ങ്
ആകാശത്ത് ഒരു എയ്ത്തുനക്ഷത്രം പാഞ്ഞുമറയുംപോലെ പെട്ടെന്ന് പറന്നുയരുകയും, അതേ നിമിഷം മച്ചില്‍നിന്ന് തൂങ്ങിക്കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ ചിറകില്‍തട്ടി
കെടുകയും, ആ കൂട്ടിയിടിയുടെ നേര്‍ത്ത അപകടശബ്ദത്തിൽ കൃഷ്ണകുമാർ
ഞെട്ടിപ്പോവുകയും ചെയ്തു. അവൻ പെട്ടെന്നെഴുന്നേറ്റ് മുറിയിൽ വെളിച്ചം വരുത്തി എങ്ങോട്ടേയ്ക്കാണ്
ആ പ്രാണി വീണതെന്ന് അന്വേഷിച്ചു. എന്നാൽ അത് എങ്ങുമുണ്ടായിരുന്നില്ല.
മ്ലാനമായ മനസ്സോടെ വീണ്ടും ലൈറ്റണച്ച് കിടക്കയിലേയ്ക്ക് ചാഞ്ഞപ്പോഴാണ്
കൃഷ്ണകുമാർ ഇതുവരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യം ശ്രദ്ധിച്ചത്. മിന്നാമിനുങ്ങ് ഇന്നത്തെ
രാത്രിയുടെ മാത്രം അതിഥിയല്ല. ഈ സന്ദര്‍ശനം പലരാത്രികളിലുമുള്ള ആവര്‍ത്തനമാണ്.
“സ്നേഹം വെളിപ്പെടുത്തുമ്പോഴും ഉമ്മ വെക്കുമ്പോഴും രതിയിലേര്‍പ്പെടുമ്പോഴും
അപ്രതീക്ഷിതമായി മരിച്ചുപോകുന്നവരുടെ ആത്മാക്കളാണ് മിന്നാമിനുങ്ങുകള്‍.” ഒരിക്കൽ നീലിമ പറഞ്ഞു.
“ഓഹൊ! നിനക്കെങ്ങനെ അറിയാം?” കൃഷ്ണകുമാർ
കളിയാക്കലോടെ ചോദിച്ചു.
“എന്നോട് ഒരു മുതിർന്ന സ്ത്രീ പറഞ്ഞിട്ടുണ്ട്. നീ ചിരിക്കരുത്,
വളരെ ഗൌരവത്തോടെയാണവർ അതുപറഞ്ഞത്.”
ഒരു നിമിഷം കഴിഞ്ഞ് അവള് രഹസ്യാത്മകമായി കുസൃതിപ്പെട്ടു, “ആദ്യത്തെ രണ്ട് ക്ലോസുകളേ അവര്‍ പറഞ്ഞിരുന്നുള്ളു, മൂന്നാമത്തേത്
ഞാൻ കൂട്ടിച്ചേര്‍ത്തതാണ്, അവരെപ്പോലെ ഞാനും മുതിര്‍ന്നപ്പോൾ!”
“എന്ത്?” കൃഷ്ണകുമാർ നീലിമയുടെ രഹസ്യത്തിലും
കുസൃതിയിലും പങ്ക് ചേര്‍ന്നു.
“രതി.”
വെളിപാടുരാത്രിയുടെ ഏഴാം നാളായിരുന്നു രതി. കൃഷ്ണകുമാറിന്റെ വാസസ്ഥലത്ത്, പരസ്പരം പറയാതെ, എന്നാല്‍ ഇരുവരുമൊരുമിച്ച് മുന്‍കൂട്ടി
നിശ്ചയിച്ചതുപോലെതന്നെ.
“നീ ഒരു സ്ത്രീയ്ക്ക് ആവശ്യമുള്ളതിലും അധികം മാന്യനാണ്
കൃഷ്ണാ!” സ്വയം വീണ്ടെടുത്തുകഴിഞ്ഞപ്പോള്‍ നീലിമ പുഞ്ചിരിച്ചു,
പിന്നെ ചുംബിച്ചു.
“എന്തേ?”
“കിടക്കയിലെ നിന്റെയീ അന്തസ്സും, കൊല്ലുന്ന ക്ഷമയും!” നീലിമ കുലുങ്ങിച്ചിരിച്ചു,
ശേഷം ചോദിച്ചു, “ഷാരോണ്‍?”
കൃഷ്ണകുമാർ മൌനിയായി. പിന്നെ അവളുടെ ചോദ്യത്തെ ഒരു മറുചോദ്യം കൊണ്ട് നേരിട്ടു, “ഇതൊക്കെ നിനക്കെങ്ങനെ മനസിലായി?”
“എത്ര ലളിതം കൃഷ്ണാ! നിനക്കത് മനസ്സിലായില്ല?”
കൃഷ്ണകുമാറിന്റെ മുഖത്ത് ആശ്ചര്യം പടര്‍ന്നു.
“നീ പോയ ശേഷമുള്ള, കടലെടുത്ത അവസ്ഥ.”
നീലിമയുടെ ശബ്ദത്തിൽ വളരെക്കാലം കൂടി കൃഷ്ണകുമാർ വിഷാദം രുചിച്ചു. “മരണത്തോളം നോവ്. ആത്മഹത്യയുടെ തുമ്പ്. ഒടുവിൽ ട്രപ്പീസിൽനിന്ന് വലയിലേക്കിറങ്ങിവന്നപ്പോള്‍, സ്ഫോടനതുല്യമുള്ളൊരു സ്വയം തിരിച്ചറിവിൽ ആദ്യം തീരുമാനിച്ചത് അതായിരുന്നു.”
കൃഷ്ണകുമാർ വല്ലാതായി. പിന്നെ സങ്കോചത്തോടെ, ലജ്ജയും അസൂയയും കലർന്ന ആകാംക്ഷയിൽ ചോദിച്ചു, “ആരായിരുന്നു?
അത് പറയൂ.”
“ആരായിരുന്നു?” നീലിമ കൃഷ്ണകുമാറിനെ
നോക്കി, കന്യാമറിയത്തേപ്പോലെ പുഞ്ചിരിച്ചു. “അതിൽ കാര്യമില്ല കൃഷ്ണാ. എനിക്ക് ആ അനുഭവം തീര്‍ത്തും സ്വകാര്യവും വ്യക്തിപരവുമായിരുന്നു.
ക്രൂരതയാണ്, സ്വാർത്ഥതയുമാണ്. എങ്കിലും യാഥാർത്ഥ്യമതാണ്. കരുതിക്കൂട്ടിയല്ലെങ്കിലും,
അയാള്‍, പാവം, സത്യത്തിൽ
അതുസംഭവിക്കുമ്പോൾ അയാൾ ചിത്രത്തില്‍നിന്ന് പുറത്താക്കപ്പെട്ടിരുന്നു. അയാൾ മാത്രമല്ല,
ആ മുറിയും മുറിക്കുപുറത്തുള്ള ലോകവും എല്ലാം. ഞാന്‍, ഞാൻ മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു. പ്രശാന്തിയുടെ സമുദ്രത്തിൽ, സ്വയം നഷ്ടപ്പെട്ടും കണ്ടെടുത്തും ഞാനൊരാൾ മാത്രം..”
കൃഷ്ണകുമാറിന് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഓര്‍മ്മകളിൽ, ആ നിമിഷങ്ങളിൽ വീണ്ടും എത്തിപ്പെട്ടതുപോലെ കണ്ണടച്ചുകിടന്ന നീലിമയുടെ മുഖത്തേയ്ക്കുതന്നെ
മിഴിച്ചുനോക്കി അവനിരുന്നു.
“പിന്നെ അയാളെ കണ്ടോ?” കൃഷ്ണകുമാർ
ചോദിച്ചു.
“എന്തൊരു അസൂയ!” കണ്ണടച്ചുകിടന്ന നീലിമയുടെ മുഖത്ത് ചുണ്ടുകൂട്ടിപ്പിടിച്ച
, കാര്യമല്ലാത്തൊരു പരിഹാസപ്പുഞ്ചിരി ഉണ്ടായിരുന്നു. “ഇല്ല,
പിന്നെ കണ്ടില്ല.” കണ്ണടച്ചുതന്നെ കിടന്ന് നീലിമ
തുടര്‍ന്നു. “അയാൾ പോകുമ്പോൾ ഞാൻ കരയുകയായിരുന്നു. അയാൾ ഭയന്നുപോയിരിക്കണം,
പിന്നെ ഞങ്ങൾ കണ്ടിട്ടില്ല.” ഒരു നിമിഷം നിര്‍ത്തിയിട്ട്
അവൾ തുടര്‍ന്നു, “കാണാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല.”
“വിർജിനിറ്റി റ്റാബു! എന്റെ പൊന്നു നീലിമ!”
“ഞാൻ കരഞ്ഞത് കന്യകാത്വത്തെ ഓര്‍ത്തല്ല.” പെട്ടെന്നു കൃഷ്ണകുമാറിന് നേരെ കണ്‍തുറന്ന്, അവനെ മുഴുമിക്കാൻ
വിടാതെ നീലിമ പറഞ്ഞു. “സ്വയമറിഞ്ഞുള്ള കന്യകാത്വനഷ്ടത്തിൽ കരയുന്നവർ
സന്ദേഹികളും അവിശ്വാസികളുമാണ്. അവര്‍ക്ക് ആത്മാവിന്റെ ശരികളിൽ പൂര്‍ണവിശ്വാസമില്ല.”
അവൾ കിടക്കയിൽ എഴുന്നേറ്റിരുന്നു. പിന്നെ, കൃഷ്ണകുമാറിന്റെ കണ്ണുകളിലേയ്ക്ക് ഉറ്റുനോക്കിക്കൊണ്ട് തുടര്‍ന്നു,
“ഞാൻ കരഞ്ഞത് നിന്നെ ഓര്‍ത്താണ്. അത് കുറ്റബോധമൊന്നുമായിരുന്നില്ല.
വെറും ഓര്‍മ്മ. വിചിത്രം, അല്ലേ? പക്ഷേ
അങ്ങനെ ഒരാള്‍ക്ക് കരയാൻ പാടില്ലേ? വെറുതെ ഒരാളെ ഓര്‍ത്ത് വെറുതെ
കരയാൻ?” അവളുടെ കണ്ണുകൾ ഇപ്പോൾ നീരണിഞ്ഞിരിക്കുന്നുവെന്ന് അവൻ
കണ്ടു. കൃഷ്ണകുമാറിന് പെട്ടെന്ന് കുറ്റബോധം തോന്നി. അവന്റെ കണ്ണുകൾ നിറഞ്ഞു. “നീലിമ, നീ അന്നൊരിക്കൽ പറഞ്ഞില്ലേ, ജനിതകത്തിൽ രേഖപ്പെട്ട ചിത്രങ്ങളെപ്പറ്റി? ആണിന്റെ ജനിതകത്തിലും
അതുണ്ടെന്നാണെനിക്കിപ്പോൾ തോന്നുന്നത്. പക്ഷേ അത് ഡീകോഡ് ചെയ്ത് കാണുവാനുള്ള ശേഷി ഞങ്ങള്‍ക്ക്
പരിണാമത്തിന്റെ തുടക്കത്തിലെവിടെയോ സൂക്ഷ്മപ്രാണിയായിരിക്കേ നഷ്ടപ്പെട്ടതായിരിക്കണം.”
നീലിമ കൃഷ്ണകുമാറിനെ ചേര്‍ത്തുപിടിച്ചു. അങ്ങനെ അവര്‍ ഉറങ്ങി. തുറന്നിട്ട
ജനാലയ്ക്ക് പുറത്ത് ദ്വിമാനചിത്രങ്ങളായിത്തീര്‍ന്ന മരങ്ങളുടെ ഇരുള്‍ത്തുഞ്ചങ്ങളിൽ മിന്നാമിനുങ്ങുകളുടെ
സംഘടിതമായ നക്ഷത്രവീഴ്ചകൾ നിരന്തരവും ശക്തവുമായി. ഉറക്കത്തിലേയ്ക്കുള്ള അവസാന ആക്കത്തില്‍, ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് മുറിയിൽ മിന്നാമിനുങ്ങ് ഇല്ലാത്ത രാത്രിയാണല്ലോയെന്ന്
കൃഷ്ണകുമാർ അത്ഭുതപ്പെട്ടു. ആ അത്ഭുതം, പങ്കയിൽ തട്ടിത്തെറിച്ച്
മറഞ്ഞ മിന്നാമിനുങ്ങ് ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ഇരുളിൽ മേശമേൽ മിന്നുന്നത് കണ്ടപ്പോൾ
അവനുണ്ടായതു പോലെ തന്നെ ഒന്നായിരുന്നു. എന്തെന്നാല്‍, അവൻ കരുതിയിരുന്നത്
പങ്കയുടെ വീശിയടിയെ അതിജീവിക്കുവാനുള്ള ത്രാണി ആ പ്രാണിക്ക് ഉണ്ടാവില്ല എന്നാണ്. എന്നാൽ
ജീവന്റെ അപാരമായ ശക്തിയെക്കുറിച്ചുള്ള കൃഷ്ണകുമാറിന്റെ തുച്ഛമായ അറിവിനെ പരിഹസിച്ചുകൊണ്ട്,
മരണത്തെ തോല്‍പ്പിച്ച് മിന്നാമിനുങ്ങ് ഇരുളിൽ വെളിച്ചത്തിന്റെ ഒരു പൊട്ട്
കുത്തി. മറ്റുള്ളവര്‍ക്ക് തികച്ചും സാധാരണമെന്ന് തോന്നാവുന്ന ആ നിരന്തര ജീവസാന്നിധ്യത്തെ,
പ്രേമിയായി ജീവിക്കുന്നവൻ എന്ന ഒറ്റക്കാരണത്താൽ കൃഷ്ണകുമാറിന് അസാധാരണമായിത്തോന്നി.
പ്രേമത്തിന്റെ മറ്റൊരു പ്രത്യേകത; അത് ലോകത്തിന്റെ സാധാരണിമകളെ
വ്യക്തികളുടെ അസാധാരണിമകളാക്കിത്തീര്‍ക്കും.
അതുകൊണ്ടുതന്നെ നീലിമയല്ലാത്തവരൊക്കെ ഒരുപക്ഷേ പൈങ്കിളിയെന്ന് മുദ്രകുത്തിയേക്കാവുന്ന
ഒരു പ്രവൃത്തിയാണ് കൃഷ്ണകുമാർ പിന്നീട് ചെയ്തത്. അവൻ ഇരുളിൽ ആ മിന്നാമിനുങ്ങിന്റെ ചിത്രം
മൊബൈല്‍ഫോണിന്റെ ക്യാമറയിൽ പകര്‍ത്തുകയും, അപ്പോൾ തന്നെ,
കേവലം കറുപ്പിൽ ഒരു പച്ചകുത്ത് അല്ലാതെ മറ്റൊന്നുമല്ലാത്ത ആ ചിത്രം നീലിമയ്ക്ക്
അയച്ചുകൊടുക്കുകയും ചെയ്തു. കൃഷ്ണകുമാറിനൊപ്പം രാത്രി ചിലവഴിക്കാൻ വരുന്നതിനു കാരണമായി
നീലിമ ആദ്യം പറഞ്ഞതും ആ മിന്നാമിനുങ്ങിനെ കാണണമെന്നുള്ള ആഗ്രഹമായിരുന്നു. എന്നാൽ പിറ്റേന്ന്
പകൽ തിരികെ മടങ്ങും വരെ അവൾ മിന്നാമിനുങ്ങിനെ കുറിച്ച് ഒരു തവണപോലും ഓര്‍ത്തതേയില്ല;
ഉറക്കത്തിന് മുന്‍പുള്ള ബോധത്തിന്റെ ഒരേയൊരു നിമിഷത്തിലൊഴികെ കൃഷ്ണകുമാറും.
പുലര്‍ച്ചെ കണ്ണുതുറക്കുമ്പോൾ വലം കൈയ്യാൽ മുലകളിൽ അലസമായി ചൊറിഞ്ഞും, ഇടം കൈയ്യുടെ ചൂണ്ടുവിരലിൽ മുടിത്തുമ്പ് ചുറ്റിയുമഴിച്ചും കലണ്ടറിന് മുന്പിൽ
നില്ക്കുന്ന നീലിമയെയാണ് അവൻ കണ്ടത്.
“ഹഹ! ഇതാര്? വീനസ് വീണ്ടും പിറന്നപടിയോ!”
നീലിമ തലചെരിച്ച് കൃഷ്ണകുമാറിനെ നോക്കി.
“പ്രണയം ശരീരത്തിന്റെയും കാലത്തിന്റെയും കണിശതകളെ പരിഹസിക്കുന്നു.”
തന്നെനോക്കി കണ്ണുമിഴിച്ചുകിടക്കുന്ന കൃഷ്ണകുമാറിനരികിലേയ്ക്ക് ഉത്സാഹത്തോടെ
നടന്നടുക്കവേ അവൾ പറഞ്ഞു.
“എന്തേ?”
“ഒന്നുമില്ല, ജീവിതത്തിൽ ആദ്യമായി
ഈ മാസത്തിൽ ഏഴ് ദിവസംമുന്‍പേ ഞാൻ ചുവപ്പുകൊടി നാട്ടി.”
“ഏഴ് ദിവസം?”
“ആവോ, എന്തെന്നറിയില്ല. നിന്റെ അധിനിവേശത്തോട്
പ്രതിഷേധിച്ചതാവും.”
“അതാവും. പക്ഷേ ആ ചുവപ്പ് ഒരു വഞ്ചനയുടെ വിളംബരം കൂടിയാണ്.”
“വഞ്ചന?” നീലിമയുടെ പുരികമുയര്‍ന്നു.
“പുതിയ ജീവനെ വരവേല്ക്കുവാനായി ഒരുങ്ങിയിരുന്ന ഉടലിനോട്
ജീവി കാട്ടുന്ന വഞ്ചനയിൽ നൊന്തുള്ള ജീവന്റെ നിലവിളി, രക്തച്ചൊരിച്ചിൽ.
ഉയിരുടൽ സമരം, ചുവന്ന കണ്ണീര്!” കൃഷ്ണകുമാർ
തമാശപോലെയാണ് പറഞ്ഞത്. പക്ഷേ നീലിമ ചിന്താധീനയായിക്കിടന്നു. പിന്നെ പതിയെ പറഞ്ഞു,
“ഇത്തവണ ഈ വഞ്ചന അവസാനിക്കും കൃഷ്ണാ. ഇന്ന് ഫെബ്രുവരി ഇരുപത്തിയെട്ട്.
കൃത്യം മാര്‍ച്ച് പതിനഞ്ചിന് ഞാൻ നിന്നെ വിളിച്ചിട്ട് പറയും, മിസ്റ്റർ കൃഷ്ണകുമാർ, ദാ എന്റെ വയറ്റിലൊരു കുട്ടിക്രിസ്തു.”
“കല്യാണത്തിന്റെ അന്നോ!”
“കുന്തം! കല്യാണത്തിന്റെ അന്നാണെങ്കിലെന്ത്!”
കൃഷ്ണകുമാർ ഒരുവട്ടം കണ്ണ് മിഴിച്ചു കറക്കുകയും നീലിമ തുടരുകയും ചെയ്തു.
“നിന്റെ കുഞ്ഞ്, കൃഷ്ണാ. നിന്നില്‍നിന്ന്
ഞാൻ ധരിക്കുന്ന ദിവ്യഗര്‍ഭം. നീയാകുന്ന പിതാവും പുത്രനും.”
“നിനക്ക് വട്ടാണ് നീലിമ.”
നീലിമയുടെ ദിവ്യഗർഭത്തെ കുറീച്ച് പ്രത്യേകിച്ചൊരു കാരണവുമില്ലാതെ കൃഷ്ണകുമാറിന്റെ
മനസിലേയ്ക്ക് പിന്നെ വന്നത്, അവള് പോയിക്കഴിഞ്ഞ രാത്രിയിൽ, ചിത്രപ്പണികൾ ചെയ്തു ചായമടിച്ച് മേശപ്പുറത്തു വച്ചിരുന്ന മണ്‍കൂജയില്‍നിന്നു
പൂത്തുനിന്ന മയില്പ്പീലികളിൽ മിന്നാമിനുങ്ങിന്റെ വെട്ടം കണ്ടപ്പോഴായിരുന്നു. ആത്മാവ്
എന്ന സങ്കല്പം യാഥാര്ഥ്യമായിരുന്നുവെങ്കിൽ, അതിന് ഒരു മിന്നാമിനുങ്ങിന്റെ
വെളിച്ചത്തിന്റെ വലിപ്പം മാത്രമേ കാണുമായിരിക്കുകയുള്ളൂ എന്ന കാര്യത്തില്‍ അവന് സംശയമൊന്നുമുണ്ടായിരുന്നില്ല.
അതിന് മിന്നാമിനുങ്ങിന്റെ ഉദരത്തിന്റെ പച്ചവെളിച്ചമായിരിക്കുകയും ചെയ്യും.
പുല്ല്! യുക്തിവാദിയായ കൃഷ്ണകുമാർ ഇതൊക്കെ ചിന്തിക്കുന്നതെന്തിനാണ്? അങ്ങനെ സ്വയം ചോദിക്കുന്നതിന് പകരം കൃഷ്ണകുമാർ ചോദിച്ചത് ഇങ്ങനെയായിരുന്നു;
“ഇപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ എന്നെ യഥാര്‍ഥത്തിൽ പ്രേരിപ്പിക്കുന്നതെന്താണ്?”
4. ജനിമൃതികൾക്കപ്പുറം
നീ വിവാഹത്തിന് വരേണ്ട എന്ന് നീലിമയും ഇനിമേൽ നമ്മൾ തമ്മിൽ കാണേണ്ട എന്ന്
കൃഷ്ണകുമാറും പരസ്പരം പറഞ്ഞത് കല്യാണദിവസത്തിന്റെ തലേന്നത്തെ സംഭാഷണത്തിലായിരുന്നു.
പ്രത്യക്ഷത്തിൽ ഒരു വിവാഹപൂര്‍വപ്രണയത്തിന്റെ സ്വാഭാവികമായ അന്ത്യത്തിൽ ഉച്ചരിക്കപ്പെടുന്ന
സ്ഥിരം നൈരാശ്യഭരിതവാചകങ്ങളായി രണ്ടിനെയും തോന്നാമെങ്കിലും അവയ്ക്ക് പിന്നിലെ വികാരങ്ങൾ
പരസ്പരം തികച്ചും ഭിന്നങ്ങളായിരുന്നു.
“നിന്റെ ഒരു ചോദ്യം ഞാനോര്‍മ്മിപ്പിക്കട്ടെ, നിന്നെ വിവാഹം കഴിക്കുന്നതില്‍ എന്താണ് വിഡ്ഢിത്തമെന്ന ചോദ്യം? അതിനുള്ള ഉത്തരം ഞാനിപ്പോൾ പറയാം.” മൊബൈൽ ഫോണിന്റെ സ്പീക്കറിലേയ്ക്ക്
നീലിമയുടെ ശബ്ദത്തിനായി കൃഷ്ണകുമാർ ശ്രദ്ധയോടെ കാതോർത്തു.
“എനിക്കൊരു വീട് സ്വപ്നത്തിലുണ്ട് കൃഷ്ണകുമാർ. യാത്രകളിൽനിന്ന്
എനിക്ക് മടങ്ങിയെത്താനും ചിറക് വിരുത്തി ക്ഷീണത്തെ കുടഞ്ഞെറിഞ്ഞ് ഉന്മേഷം വീണ്ടെടുക്കാനുമായൊരു
വീട്. അവിടെയെനിക്ക് നീയും വേണം. അല്ലെങ്കില്‍, മറ്റാരെക്കാളും
നിന്നെയാണെനിക്ക് വേണ്ടതും. പക്ഷേ ദിനചര്യയായിമാറുന്ന പ്രണയത്തേക്കാൾ മടുപ്പിക്കുന്ന
മറ്റൊന്നും ഈ ലോകത്തില്ലെന്ന് ഞാൻ ഭയക്കുന്നു. അതുകൊണ്ടാണ് നിന്നെ വിവാഹം കഴിക്കുക
എന്ന ആശയത്തെ ഞാന്‍ വെറുക്കുന്നത്. എനിക്കിത് അങ്ങനെ അവസാനിക്കേണ്ട. എന്നെ സംബന്ധിച്ച്,
എന്റെ നിത്യജീവിതത്തിലെ നിന്റെ ശാരീരികമായ ഇല്ലായ്മയാണ് നമ്മുടെ സ്നേഹം.”
നീലിമ പറഞ്ഞു.
“ആ ചിന്തകൊണ്ടാണ് നിനക്ക് പകരം മറ്റൊരാളെ വളരെ എളുപ്പത്തിൽ
ഞാൻ ആ വീട്ടിൽ സങ്കല്‍പ്പിച്ചത്. പക്ഷേ ഒരു വിരോധാഭാസം പോലെ, ഇപ്പോള്‍ ആ സങ്കൽപ്പം ജീവിതത്തിലേയ്ക്ക് പെറ്റുവീഴാൻ പാകത്തിൽ തൊട്ടുമുകളിൽ
നിൽക്കുമ്പോൾ ആ വീടും അതിലെ നീയില്ലായ്മയും എന്നെ ഭയപ്പെടുത്തുന്നു!”
പ്രപഞ്ചം വര്‍ത്തിക്കുന്നത് ചതുര്‍മാനമായാണെന്നും ചാക്രികമായാണെന്നും
ആരാണ് പറഞ്ഞത്? കൃഷ്ണകുമാർ ഓർക്കുവാൻ ശ്രമിച്ചു. അതുപ്രകാരം നാലാം മാനമായ
കാലം അതിന്റെ വളർച്ച നിർത്തിക്കഴിയുമ്പോൾ പ്രപഞ്ചമപ്പാടെ നിരന്തരവികാസം നിര്‍ത്തുകയും
ചുരുങ്ങുവാൻ തുടങ്ങുകയും ചെയ്യണം. ഒടുവില്‍ ഉല്‍പ്പത്തിയിലെന്നപോലെ നാലുമാനവും ചുരുങ്ങി
ഒറ്റ ഘനബിന്ദുവിലെത്തണം. പ്രപഞ്ചത്തിന്റെ ഈ പൊതുസ്വഭാവം അതിലെ ഓരോ സൂക്ഷ്മകണികകളിലും
ആവര്‍ത്തിക്കണമെന്ന നിയമത്തെ അനുവര്ത്തിച്ചെന്ന പോലെ, താന്‍
അദ്യകാലത്ത് കയറിക്കൊണ്ടിരുന്ന പർവ്വതങ്ങൾ ഇറങ്ങുകയും നീലിമ കയറുകയും ചെയ്യുകയാണെന്ന്
കൃഷ്ണകുമാറിന് മനസിലായി.
അവന്റെ ദുഃഖാവരോഹണത്തിന്റെ കാരണം പരിശോധിച്ചാൽ വിചിത്രമെന്ന് തോന്നാം, അതും ഇരുവരും തമ്മില്‍ വിവാഹം പാടില്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു. ആ
തിരിച്ചറിവ് പക്ഷേ നീലിമയ്ക്ക് സംഭവിച്ചതുപോലെ, വിവാഹാനന്തരം
പ്രണയം ഒരു മടുപ്പിക്കുന്ന ദുഃശ്ശീലമായിമാറും എന്ന ഭയത്തില്‍നിന്ന് ഉരുവായതായിരുന്നില്ല.
മറിച്ച്, നീലിമയോടുള്ള പ്രണയത്തില്‍ ഇനി ഉടലിന് കാര്യമായൊന്നും
ചെയ്യാനില്ലെന്നും, ഉടലിനെ അത് മറികടന്നുകഴിഞ്ഞുവെന്നുമുള്ള
ബോധ്യം കൊണ്ടായിരുന്നു. ഇപ്പോള്‍ അതുതന്നെയാണ് തന്റെ ജീവിതമാധ്യമമെന്നും, ഉടലില്ലായ്മയിൽ, അത് പരസ്പരവിനിമയത്തിനും പുറത്തുനിന്നുള്ള
ഇടപെടലുകള്‍ക്കും അതിരുകളുടെ പരിമിതികള്‍ക്കും അതീതമാണെന്നും ഉള്ള, അരക്ഷിതത്വത്തെയും ഭയങ്ങളെയും കഴിഞ്ഞുള്ള പ്രശാന്തബോധ്യം.
ആ ബോധ്യത്തിന്റെ പുതപ്പിനടിയില്‍ ചൂടുപറ്റിക്കിടന്നു പിറ്റേന്ന്, നീലിമയുടെ വിവാഹരാത്രിയിൽ കൃഷ്ണകുമാർ അന്തംവിട്ടുറങ്ങി. ഉറക്കത്തില്‍ കുറേ
നാളുകള്‍ക്ക് ശേഷം അഭൌമപാതയിലെ നിഴല്‍നടത്ത സ്വപ്നം കാണുകയും ചെയ്തു. എന്നാൽ ഇത്തവണ
അവൻ ആ സ്വപ്നത്തെ കൂടുതൽ വിശദമായി കണ്ടു. ഇരു ദിശകളില്‍നിന്ന് നോക്കുമ്പോൾ എതിർവശത്തെ
വെയിലിനോ നിലാവിനോ എതിരായി ഒറ്റനിഴലായും, മുകളിലും താഴെയുമുള്ള
അനന്തതകളില്‍നിന്ന് നോക്കുമ്പോൾ പരസ്പരം എല്ലായ്പ്പോഴും നടന്നടുത്തുകൊണ്ടിരിക്കുന്ന,
എന്നാല്‍ ഒരേ അകലം പാലിക്കുന്ന രണ്ട് നിഴലുകളായും കൃഷ്ണകുമാറിനു മുന്പിൽ
അവന്റെ സ്വപ്നപ്രഹേളിക വെളിപ്പെട്ടു.
അടുത്ത പുലരിയിൽ ഉണർന്നപ്പോൾ പാദങ്ങളുമായി സ്വപ്നത്തിനുള്ള ബന്ധം കൃഷ്ണകുമാറിന്
സംശയംവിനാ തെളിഞ്ഞിരുന്നു. എന്നാല്‍ ആ പുത്തനറിവിൽ നിന്നുകൊണ്ട് മിന്നാമിനുങ്ങിന്റെ
വരവുകളെ വ്യാഖ്യാനിക്കുവാനോ, പുനഃസമാഗമശേഷം നീലിമ ആദ്യമായി ഫോണ്‍ചെയ്ത
നാളിന്റെ രാത്രിയിലാണ് തികച്ചും യാദൃശ്ചികമായി ആ സന്ദര്‍ശനം ആരംഭിച്ചതെന്ന വസ്തുത കണക്കിലെടുക്കാനോ
അവൻ മിനക്കെട്ടില്ല.
***************************
തൊട്ടുമുമ്പുള്ള ആ കഥ എവിടെ? വൃദ്ധമന്ദിരത്തിലെ കഥ?
മറുപടിഇല്ലാതാക്കൂഅത് കൃതിബുക്സിന്റെ ‘കഥമരം” പുസ്തകത്തില്‍ പ്രസിദ്ധീകരിക്കാന്‍ കൊടുത്തു. പ്രസാധന നിബന്ധനകളനുസരിച്ച് കഥ ബ്ലോഗിലോ മറ്റെവിടെയെങ്കിലുമോ പ്രദര്‍ശിപ്പിക്കാനാവില്ല. (ഈ വരുന്ന പതിനാറാം തീയതി എറണാകുളത്ത് വെച്ച് അതിന്റെ പ്രകാശനമുണ്ട്.)
ഇല്ലാതാക്കൂ:)
പ്രസിദ്ധീകരണത്തിന് കൊടുത്തിരിയ്ക്കുമെന്ന് ഞാന്‍ സംശയിച്ചിരുന്നു.
ഇല്ലാതാക്കൂആശംസകള്
ഇരു ദിശകളില്‍നിന്ന് നോക്കുമ്പോള്‍ എതിര്‍വശത്തെ വെയിലിനോ നിലാവിനോ എതിരായി ഒറ്റനിഴലായും, മുകളിലും താഴെയുമുള്ള അനന്തതകളില്‍നിന്ന് നോക്കുമ്പോള്‍ പരസ്പരം എല്ലായ്പ്പോഴും നടന്നടുത്തുകൊണ്ടിരിക്കുന്ന, എന്നാല്‍ ഒരേ അകലം പാലിക്കുന്ന രണ്ട് നിഴലുകളായും കൃഷ്ണകുമാറിനുമുന്പില് അവന്റെ സ്വപ്നപ്രഹേളിക വെളിപ്പെട്ടു.
മറുപടിഇല്ലാതാക്കൂചിലര് ജീവിതത്തില്‍ നിന്ന് ഇല്ലാതാകുന്നതേയില്ല, മാറിമാറി ഉദിക്കുകയും അസ്തമിക്കുകയും മാത്രമാണ് ചെയ്യുന്നത്!
മറുപടിഇല്ലാതാക്കൂകഥ ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂകുറച്ചു നീട്ടി എഴുതിയോ എന്നൊരു സംശയവും
നല്ല കഥ
മറുപടിഇല്ലാതാക്കൂ“അവളെ ചുംബിക്കുമ്പോഴെല്ലാം ഞാന്‍ നിന്റെ മുഖം കണ്ടു. ഒരേസമയം ആത്മനിന്ദയോടെയും ആസക്തിയോടെയും, പകയോടെയും പ്രണയത്തോടെയും ഞാനവളെ ചുംബിച്ചു. അവളെ ഞാന്‍ വെറുത്തുകൊണ്ട് സ്നേഹിച്ചു. എനിക്കുവേണ്ടിയും നിനക്കുവേണ്ടിയും ഞാനവളെ കഠിനമായി വെറുത്തു. എനിക്കുവേണ്ടിയും അവള്‍ക്കുവേണ്ടിയും ഞാനവളെ തീവ്രമായി സ്നേഹിച്ചു.”
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു :)
ഗംഭീര കഥ. നരേഷൻ ഇത്ര ശക്തിമത്തും അത്രതന്നെ സൗന്ദര്യാത്മകവുമാകുന്ന കഥകൾ അപൂർവ്വം. ഇഷ്ടമായി. ഭാഷ കൊണ്ട് വിസ്മയിപ്പിച്ചു.
മറുപടിഇല്ലാതാക്കൂനന്നായി അവതരിപ്പിച്ച കഥ. കുറചു നീണ്ടൊ എന്നൊരു സംശയം . :)
മറുപടിഇല്ലാതാക്കൂ