വൃദ്ധൻ നോക്കുന്നുണ്ട്.
മണ്ണില്‍ കുത്തിയിരുന്ന് തൂമ്പയിലെ മണ്‍കട്ട ചെറിയൊരു കമ്പുകൊണ്ട് കുത്തിക്കളയുന്നതിനിടയില്‍ ദാസന് പാളിനോക്കി. ഉവ്വ്, ഇങ്ങോട്ടുനോക്കി അവിടെത്തന്നെയിരിപ്പാണ്. ദൂരെയാണെങ്കിലും നോട്ടത്തിന്റെ രൂക്ഷമുന ഇവിടംവരെയെത്തി നോവിക്കുന്നുണ്ട്. കിഴവന് വേറൊരു പണിയുമില്ലേ? എത്ര നേരമായി ഇതേ ഇരിപ്പും നോട്ടവും തുടരുന്നു?
മണ്ണില്‍ കുത്തിയിരുന്ന് തൂമ്പയിലെ മണ്‍കട്ട ചെറിയൊരു കമ്പുകൊണ്ട് കുത്തിക്കളയുന്നതിനിടയില്‍ ദാസന് പാളിനോക്കി. ഉവ്വ്, ഇങ്ങോട്ടുനോക്കി അവിടെത്തന്നെയിരിപ്പാണ്. ദൂരെയാണെങ്കിലും നോട്ടത്തിന്റെ രൂക്ഷമുന ഇവിടംവരെയെത്തി നോവിക്കുന്നുണ്ട്. കിഴവന് വേറൊരു പണിയുമില്ലേ? എത്ര നേരമായി ഇതേ ഇരിപ്പും നോട്ടവും തുടരുന്നു?
ദാസന് കുനിഞ്ഞിരുന്ന് തന്റെ പ്രവൃത്തി തുടര്‍ന്നു. അപ്പോള്‍ ദാസന് വൃദ്ധന് രാവിലെ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മ വന്നു. “നിന്റെ ഭാഗ്യമാണ് നിന്നെ ഇന്ന് ഇവിടെ എന്റെ മുന്പില് നിര്‍ത്തിയിരിക്കുന്നത്. എന്നെ നിന്റെ യജമാനനായി തീരുമാനിക്കാന്‍ നിന്നെ പ്രേരിപ്പിച്ച അതേ ഭാഗ്യം. ഇതില്‍പ്പരം നല്ലതൊന്ന് നിനക്കിനി സംഭവിക്കാനില്ല. ഒരേ ഒരു കാര്യം മാത്രം ശ്രദ്ധിക്കുക. നീ വെടിപ്പായി നിന്റെ ജോലിചെയ്യുക. നിന്നെ ഞാന്‍ പോറ്റും.”
ദാസന് അത് മതിയായിരുന്നു. ജീവിക്കുക, അത്ര മാത്രം. നാട്ടിൽ സ്വന്തമായി കൃഷിയുണ്ടായിരുന്നു. വിളവെടുക്കുവാൻ പണമില്ലാതെ കൃഷി നശിച്ചു. വിതയ്ക്കുവാൻ കൊണ്ട കടത്തിന്മേൽ നിലവും പോയി. ഇപ്പോഴവിടെ മുന്തിയ ഒരിനം കാറിന്റെ ഫാക്ടറി ഉയരുകയാണ്. അങ്ങനെയാണ് നാട്ടുകവലയിലെ ചായക്കടയില്‍ കട്ടനൂതി ഇരിക്കുമ്പോള്‍ പത്രത്തിന്റെ മൂലയ്ക്ക് ആരാലും ശ്രദ്ധിയ്ക്കപ്പെടാതെ കിടന്ന ചെറിയകോളം പരസ്യത്തില്‍ കണ്ണുടക്കിയത്. ജോലിക്ക് ആളെ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങള്‍ പത്രത്തില്‍ എന്നും ധാരാളമായി വരാറുണ്ടായിരുന്നു. പക്ഷേ ദാസന് അതിനുമുന്‍പ് പത്രങ്ങളെ കാര്യമായി ഗൌനിച്ചിട്ടില്ലാതിരുന്നതിനാല്‍ ആ പരസ്യം അയാള്‍ക്ക് ഒരു പുതുമ ആയിരുന്നു.
“ഈ ബംഗ്ലാവും പുരയിടവും പരിചരിക്കുകയെന്നത് മാത്രമാണ് ഇവിടെ നിന്റെ ലളിതമായ ജോലി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ നിന്റെ കടമ. ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടോ നിനക്ക്?.” വൃദ്ധന് മുഖം മുകളിലേയ്ക്കുയര്‍ത്തി കണ്ണടയുടെ താഴത്തെ കട്ടികൂടിയ പാതിയില്‍ക്കൂടി നോക്കിക്കൊണ്ടുപറഞ്ഞു. അയാളുടെ കഴുത്തിലെ ചുക്കിച്ചുളിഞ്ഞ തൊലിയ്ക്കടിയില്‍ താഴേയ്ക്കും മുകളിലേയ്ക്കും ഓടിക്കളിക്കുന്ന തൊണ്ടമുഴയ്ക്കിരുവശവുമായി കുലച്ച വില്ലിന്റെ ഞാണുകള്‍പോലെ ഓരോ പഴഞ്ഞരമ്പുകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.
ദാസന് തലയാട്ടി വിധേയനായി നിന്നു. വൃദ്ധന് പിന്നെ കുറേനേരം ഒന്നും മിണ്ടിയില്ല. ഈട്ടിത്തടിയില്‍ തീര്‍ത്ത, കൊത്തുപണികളുള്ള, രാജകീയമായ ആ ചാരുകസേരയില്‍ ചാഞ്ഞിരിക്കുന്ന മെലിഞ്ഞുണങ്ങിയ വൃദ്ധശരീരത്തില്‍നിന്നാണ് പാറകള്‍ തമ്മില്‍ കൂട്ടിയുരസുമ്പോള്‍ ഉണ്ടാകുന്നതുമാതിരിയുള്ള ആ മുഴങ്ങുന്ന ശബ്ദം വന്നതെന്നത് ദാസന് അത്ഭുതമായിരുന്നു. പൂമുഖവാതിലില്‍ക്കൂടിവീഴുന്ന പുലരിവെയിലിന്റെ ചതുരം വൃദ്ധന്റെ കണ്ണടയുടെ കട്ടിച്ചില്ലില്‍ തട്ടിത്തെറിച്ച് നേരിയ മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടായിരുന്നിട്ടും ആ ചില്ലുകള്‍ക്കപ്പുറത്തെ കൃഷ്ണമണികളില്‍ പടര്‍ന്നുകിടക്കുന്ന തിമിരത്തിന്റെ വെളുത്ത മേഘമാലകള്‍ ദാസന് കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ കടന്നുവരുന്നതുപോലെ തിമിരത്തിന്റെ മൂടാപ്പിനെയും ഭേദിച്ചുകൊണ്ട് രൂക്ഷമായ നോട്ടം അയാളെ നിരന്തരം, അടിമുടി ഉഴിഞ്ഞുകൊണ്ടിരുന്നു. ഉയര്ന്നുനില്ക്കുന്ന ഇരുളിന്റെ ഒരു കൂമ്പാരം പോലെ കസേരയുടെ കാല്‍ക്കലിരുന്ന, ഭീമാകാരനായ കറുത്ത പട്ടിയുടെ ഉച്ചിയിലെ മിനുമിനുപ്പുള്ള രോമങ്ങളില്‍ക്കൂടി വൃദ്ധന്റെ കൈവിരലുകള്‍ കൃത്യമായ താളത്തില്‍ ഒഴുകുന്നുണ്ടായിരുന്നു. ഉമിനീരിറ്റുന്ന നാവുനീട്ടി കിതച്ചുകൊണ്ടിരുന്ന ആ ജന്തുവിന്റെ തേന്‍നിറമുള്ള, ഇടുങ്ങിയ കണ്ണുകളിലെ തണുത്തതും ക്രൂരവുമായ ശാന്തതയിലേക്ക് നോക്കിയപ്പോള്‍ ദാസന് ഭയം തോന്നി. വൃദ്ധന്റെയും നായയുടെയും അചഞ്ചലദൃഷ്ടികള്‍ക്ക് കീഴ്പ്പെട്ടുനില്‍ക്കുമ്പോള്‍ അയാള്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു. ഇരുണ്ടതെങ്കിലും കൊട്ടാരസദൃശ്യമായ ആ വലിയ മുറിയുടെ, തരിമ്പും വെളിച്ചമില്ലാത്ത മൂലകളില്‍ അസഹ്യമായ മൌനം പെറ്റുപെരുകിയപ്പോള്‍ എങ്ങിനെയെങ്കിലും അവിടെനിന്ന് രക്ഷപെട്ടാല്‍ മതിയെന്ന് ദാസന് തീവ്രമായി ആഗ്രഹിച്ചു.
ഒടുവില്‍ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുഴങ്ങുന്ന സ്വരത്തില്‍ വൃദ്ധന് മുരണ്ടു: “എങ്കില്‍ വൈകിക്കേണ്ട. നിനക്ക് ജോലി തുടങ്ങാം. ആദ്യം പറമ്പൊന്ന് കിളച്ച് കള പറിച്ച് വൃത്തിയാക്ക്. എന്നിട്ട് അതില്‍ കുഴിയെടുത്ത് തെങ്ങ് നടണം. ഉം, വേഗമാകട്ടെ.”
ദാസന് ദ്രുതഗതിയിലാണ് പുറത്തിറങ്ങിയത്. ആശ്വാസത്തിന്റേതായൊരു ദീര്‍ഘനിശ്വാസത്തോടെ വരാന്തയില്‍ നില്‍ക്കുമ്പോഴാണ് പണിയായുധങ്ങള്‍ എവിടെയാണെന്ന് കിഴവനോട് ചോദിച്ചില്ലല്ലോ എന്ന് അയാളോര്‍ത്തത്. വീണ്ടും അകത്ത് കയറണോയെന്ന് ശങ്കിച്ചതും തൊട്ടുപുറകില്‍നിന്ന് വൃദ്ധന്റെ സ്വരം മുഴങ്ങി:
“ഈ വരാന്തയിലൂടെ വലത്തേയ്ക്കുപോയി പുറകില്‍ ചെന്നാല്‍ മതി. പിന്നാമ്പുറത്ത് പണിസാമാനങ്ങള്‍ കാണും.”
ദാസന് ഞെട്ടിപ്പോയി. വൃദ്ധനും നായയും തൊട്ടരികില്‍ നില്ക്കുന്നു. അയാള്‍ക്ക് കുളിര്‍ന്നു. അവര്‍ വന്നതിന്റെ നേരിയ അനക്കം പോലും കേട്ടില്ലല്ലോ എന്ന് ദാസന് ഉള്ളില്‍നിന്ന് ഒരു ആന്തല് പോലെ ഓര്‍ത്തു. അല്ലെങ്കില്‍, അവര്‍ എങ്ങിനെ ഇത്ര വേഗം തന്റെയടുത്തെത്തി?
നായയുടെ ചുവന്നുനേര്‍ത്ത നാവ് തന്റെ കാലിലേയ്ക്ക് നീണ്ടുവരുന്നത് കണ്ടപ്പോള്‍ ദാസന് ധൃതിയില്‍ തറയോട് പാകിയ നീണ്ട വരാന്തയിലൂടെ നടന്നു. പഴമ കടുത്ത കറകളായി ഉണങ്ങിപ്പിടച്ച ആ വരാന്തയിലൂടെ കുറേ നടക്കേണ്ടിയിരുന്നു പിന്നാമ്പുറത്തെത്താന്‍. അത്രയേറെ വലുതായിരുന്നു ആ ബംഗ്ളാവ്.
രാവിലെ വരുന്ന വഴിക്ക്, ദൂരെനിന്ന് ആ ബംഗ്ലാവിന്റെ അസാധാരണമായ വലുപ്പം കണ്ടപ്പോഴേ ദാസന് കുറച്ച് അമ്പരന്നുപോയിരുന്നു. എങ്കിലും അയാള്‍ അതിന്റെ നിഗൂഢതയില്‍ അമ്പരന്നിരുന്നില്ല. കാരണം അവിടേയ്ക്കുള്ള വഴി ആ ബംഗ്ലാവിനെപ്പോലെ തന്നെ തികച്ചും അപരിചിതവും നിഗൂഢവുമായിരുന്നു. പുലര്‍ച്ചയ്ക്കും മുന്‍പുള്ള ബസില്‍ മണിക്കൂറുകള്‍ ഇരുന്ന്, കാട്ടുമൂലയിലുള്ള ഒരു ഇടത്ത് പരപരായെന്നുള്ള വെളുപ്പിന് ഇറങ്ങിയപ്പോള്‍ മുതല്‍ അനുഭവിച്ചുതുടങ്ങിയ നിഗൂഢതകള്‍. ആ ഇടുങ്ങിയ കാട്ടുവഴി ദാസനെ മാത്രം കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നി. വളഞ്ഞുപുളഞ്ഞുകിടക്കുന്ന വഴിയുടെ ഇരുവശവും രണ്ടാള് പൊക്കമുള്ള പൊന്തകള്‍ വളര്‍ന്നുനിന്നിരുന്നു. അക്കാരണംകൊണ്ടുതന്നെ വഴി എങ്ങോട്ടേയ്ക്കാണ്, എങ്ങിനെയാണ് പോകുന്നതെന്ന് കാണാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും പലയിടങ്ങളിലും ചെറുകൈവഴികള്‍ വന്നുചേരുന്ന ആ കാട്ടുപാത തനിക്കുമുന്പിലുള്ള ഒരേ ഒരു പാതയാണെന്ന് എന്തുകൊണ്ടോ ദാസന് തോന്നിയിരുന്നു. കനത്ത നിശബ്ദതയും ചീവീടുകളുടെ ഘോഷത്തിന്റെ അസഹ്യമായ ആരോഹണാവരോഹണങ്ങളും മാറിമാറി നിറയുന്ന വഴിയിലൂടെ, ഇടയ്ക്കിടെ ആകാശത്തിനുകുറുകേ ഉയരുന്ന ഏതൊക്കെയോ കാട്ടുപക്ഷികളുടെ ഉച്ചത്തിലുള്ള, പേടിപ്പെടുത്തുന്ന വിലാപങ്ങള്‍ക്കടിയിലൂടെ ദാസന് നടന്നു. എത്രനേരം നടന്നുവെന്ന് നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും ആ യാത്രയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു എന്ന് അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു.
മൂന്നടിയോളമേ ഉയരമുണ്ടായിരുന്നുള്ളുവെങ്കിലും വീതിയേറിയ ഇരുമ്പുപാളികൊണ്ടുണ്ടാക്കിയ പഴകിത്തുരുമ്പിച്ച ആ ഗേറ്റ് തുറക്കുവാന്‍ ഒരു രണ്ടാളുവേണ്ടിവരുമെന്ന് ദാസന് തോന്നി. വിജാഗിരികള്‍ തുരുമ്പിച്ച് ഉണങ്ങിയടര്‍ന്നിരുന്നതിനാല്‍ ഗേറ്റ് അല്‍പ്പം താങ്ങിയുയര്‍ത്തി വേണ്ടിയിരുന്നു തുറക്കാന്‍. ഗേറ്റിനിരുവശവും മതിലുകളൊന്നും ഉണ്ടായിരുന്നില്ല. കാടുകള്‍ക്കിടയിലേയ്ക്ക് നീണ്ടുപോകുന്ന മുള്ളുവേലികളായിരുന്നു പകരം.
ഇരുനിലയുള്ള ആ ബംഗ്ലാവ് പുറകിലേയ്ക്ക് അനന്തമായി നീണ്ടുകിടക്കുകയാണോ എന്നാണ് ഗേറ്റ് തുറന്ന് അകത്തേയ്ക്ക് ചുവടുവച്ചപ്പോള്‍ ദാസന് ആദ്യം ചിന്തിച്ചത്. ആ കെട്ടിടത്തെ മുന്‍പില്‍നിന്ന് നോക്കുന്ന ആര്‍ക്കും അങ്ങനെ തോന്നുമായിരുന്നു. പായല്‍ പിടിച്ചും മഴവെള്ളമൊലിച്ചും അതിന്റെ കുമ്മായം തേച്ച ഭിത്തികള്‍ കെട്ടുപോയിരുന്നു. ഓടുകള്‍ അവിടവിടെ പൊട്ടിക്കിടന്നു. വെയിലുകൊണ്ട് ഉണങ്ങി വിണ്ടുപൊട്ടിയ തടിത്തൂണുകള്‍ നിരന്നുനില്ക്കുന്ന വരാന്ത ചുറ്റോടുചുറ്റുമെന്നപോലെ നീണ്ടുപോകുന്നുണ്ടായിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ഗേറ്റിന്റെ പുറം പ്രതലം വരെ വന്നലച്ചുകൊണ്ടിരുന്ന ചീവീടുകളുടെയും കാട്ടുപക്ഷികളുടെയും വിലാപങ്ങള്‍ പുരയിടത്തിലേയ്ക്ക് കാലെടുത്തുവച്ച നിമിഷം മുതല്‍ മരിച്ചുപോയിരുന്നു. ആ വിലാപങ്ങളേക്കാള്‍ ഭയാനകമായ നിശബ്ദതയുടെ അഗാധഗര്‍ത്തങ്ങളില്‍ അസ്ഥിവാരമുറപ്പിച്ച്, നിശ്ചലവും പരിശൂന്യവുമായ ആകാശത്തിലേയ്ക്ക് ആ ബംഗ്ലാവ് തലയുയര്‍ത്തി നിന്നു.
“നീ വരുമെന്ന് എനിയ്ക്കറിയാമായിരുന്നു. ആയുധങ്ങള്‍ നിനക്കുവേണ്ടി കാച്ചിവെച്ചിരിക്കുന്നതാണ്. സൂക്ഷിയ്ക്കുക.”
പിന്നാമ്പുറത്തെ വരാന്തയിലേയ്ക്ക് തുറന്നുകിടക്കുന്ന, പാതിയിരുണ്ട കുടുസുമുറിയില്‍ നിന്ന് ദാസന് തൂമ്പയുടെ വായ്ത്തല പരിശോധിയ്ക്കുമ്പോള്‍ അയാളുടെ കാതിന്റെ പുറകില്‍ ചുണ്ടുമുട്ടിച്ച് വൃദ്ധന് പറഞ്ഞു. ദാസന്റെ പിന്കഴുത്തിലെ രോമങ്ങള്‍ എഴുന്നുവന്നു. അയാള്‍ വീണ്ടും ഞെട്ടിയിരുന്നെങ്കിലും വൃദ്ധന്റെയും നായയുടെയും ചലനങ്ങള്‍ ഇത്തവണയും താന്‍ അറിഞ്ഞില്ലല്ലോ എന്ന് അമ്പരപ്പെട്ടില്ല. പെട്ടെന്നുതന്നെ അയാള്‍ സാഹചര്യങ്ങളെ കുറെയൊക്കെ അംഗീകരിച്ചുതുടങ്ങിയിരുന്നു; മനസിലായില്ലെങ്കിലും.
“ദാസാ....”
വൃദ്ധന്റെ ശബ്ദം ദൂരെനിന്നും മുഴങ്ങിയെത്തിയപ്പോള്‍ ദാസന് ചിന്തയില്‍നിന്ന് ഉണര്‍ന്നു. അയാള്‍ ചാരിയിരുന്ന മരത്തണലില്‍നിന്നും നിവര്‍ന്നു.
വൃദ്ധന് നായയെ തഴുകി അങ്ങനെ തന്നെ ഇരുപ്പാണ്. നോട്ടം മാത്രം സ്ഥിരപ്രതിഷ്ഠം. നായ വൃദ്ധന്റെ കാല് നക്കിത്തുടച്ചുകൊണ്ടിരിക്കുന്നു. ദാസന് അടുത്തേയ്ക്ക് ചെന്നു. ആലസ്യം വിട്ട നായ നിവര്‍ന്നിരുന്ന് നാവ് നുണഞ്ഞു. വൃദ്ധന് ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ദൃഷ്ടി മാത്രം ദാസനില്‍ കൊണ്ടുനിന്നു.
ദാസന് വൃദ്ധന്റെ വാക്കുകള്‍ കാത്ത് നിശബ്ദനായി നിന്നു. സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു.
ഒടുവില്‍ വൃദ്ധന് പറഞ്ഞു, “പോയി ജോലി ചെയ്തോളു.”
ദാസന് ഒന്നും മനസിലായില്ല. അയാള്‍ തിരികെ നടന്നു.
വീണ്ടും തൂമ്പയെടുത്ത് കിളയ്ക്കുവാനാരംഭിച്ചു. പറമ്പ് വിശാലമായി ദൂരേയ്ക്ക് നീണ്ടുപോവുകയാണ്. കിഴവന് സ്ഥലത്തെ പ്രധാന ജന്മി ആയിരിക്കണം. അല്ലെങ്കില്‍ അങ്ങനെ ചിന്തിയ്ക്കുന്നതില്‍ അര്‍ഥമെന്താണ്? ഈ കാട്ടുമൂലയില് ഈ കിഴവന് മാത്രമേ മനുഷ്യജീവി ആയിട്ടുള്ളു എന്നാണ് തോന്നുന്നത്. പിന്നെ എന്ത് പ്രധാന ജന്മി?
തലേന്ന് കിളച്ചിട്ടതുപോലെ മണ്ണ് വിടര്‍ന്നും അയഞ്ഞും കിടന്നു. പക്ഷേ ദാസനെ അതിശയിപ്പിച്ചുകൊണ്ട് അതിലെല്ലാം കുറ്റിച്ചെടികള്‍ വളര്ന്നുനില്ക്കുകയും ചെയ്തു. എല്ലാം ഉണക്കുപ്രദേശങ്ങളില്‍ വളരുന്നമാതിരി പാഴ്ചെടികളാണെന്നു മാത്രം. കൂടുതലും കള്ളിച്ചെടികളാണ്.
ദാസന് കിളയും കളപറിക്കലും തുടരുന്നതിനിടയിലെല്ലാം ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വൃദ്ധനും നായയും...
കിളച്ചുമുന്നേറും തോറും പണ്ട് ചത്തൊടുങ്ങിയ മൃഗങ്ങളുടെ എല്ലുകള്‍ മണ്ണില്‍നിന്ന് പൊങ്ങിവന്നുകൊണ്ടിരുന്നു. യുഗങ്ങള്‍ക്കുമുന്‍പു മുതലുള്ള, ദ്രവിച്ചുനുറുങ്ങിപ്പോയ എല്ലുകള്‍. ഇത്രമാത്രം മൃഗങ്ങളിവിടെ ജീവിച്ചിരുന്നോയെന്ന് സ്വയം ചോദിച്ച ദാസന് ജീവിതത്തിലാദ്യമായി ജീവന്റെ ചരിത്രത്തെക്കുറിച്ച്, ഉല്‍പ്പത്തി മുതല്‍ ചിന്തിച്ചുതുടങ്ങി. മുന്‍പ് ചിന്തിച്ചിട്ടേയില്ലാതിരുന്നിട്ടും, മുന്‍പരിചയമില്ലാതിരുന്നിട്ടും ചരിത്രം ദാസന് അപരിചിതമായി തോന്നിയില്ല. മാത്രമല്ല, അത് തീര്‍ത്തും, സ്ഫടികതുല്യം വ്യക്തവുമായിരുന്നു. എങ്കിലോ, അതൊട്ട് ദാസനൊന്നും മനസിലാകാത്ത ഒരു പ്രഹേളിക ആയിത്തോന്നുകയും ചെയ്തു. ഒരേ സമയം സുവ്യക്തലളിതവും അവ്യക്തസങ്കീര്‍ണവുമായ ചരിത്രമെന്ന അതുല്യവൈചിത്ര്യത്തെക്കുറിച്ച് അത്ഭുതപ്പെട്ടുകൊണ്ടാണ് അയാള്‍ പിന്നെ ജോലി തുടര്‍ന്നത്. എല്ലുകള്‍ കൊണ്ട് നിറയുകയായിരുന്നു കിളയ്ക്കും തോറും പറമ്പ്. ഗന്ധകത്തിന്റെയും ഫോസ്ഫറസിന്റെയും നാറ്റം കൂടിക്കൂടിവന്നപ്പോള്‍ ദാസന് ഛര്‍ദ്ദിയ്ക്കാന്‍ തോന്നി.
അയാള്‍ അവശനായി അടുത്തുകണ്ട മാവിന്റെ ചുവട്ടിലിരുന്നു. എന്നിട്ട് ഒരു ബീഡിയെടുത്ത് കൊളുത്തിക്കൊണ്ട് വൃദ്ധനും നായയും ഇരിയ്ക്കുന്ന വരാന്തയിലേയ്ക്ക് നോക്കി. അവര്‍ അവിടെയില്ലായിരുന്നു. പകരം വരാന്തയില്‍ ഇരുന്ന അതേ രീതിയില്‍ മട്ടുപ്പാവില്‍ ഇരുന്ന് ദാസനെ നിരീക്ഷിക്കുകയായിരുന്നു. വരാന്തയില്‍ ഇരുന്ന ഒരു ചിത്രം ആരോ എടുത്ത് അതേപടി മട്ടുപ്പാവില്‍ കൊണ്ടുവച്ചതുപോലെയാണ് അയാള്‍ക്ക് തോന്നിയത്. അല്‍പ്പം മുന്‍പ് താഴെ ഇരുന്നവര്‍ ഇതിനിടയില്‍ എപ്പോള്‍ മുകളില്‍ കയറിയെന്ന് അത്ഭുതചിന്തകളേതുമില്ലാതെ ദാസന് മനസ്സില്‍ നിര്‍ദ്ധാരണം ചെയ്യാന്‍ ശ്രമിച്ചു.
“ഒരു കടല്‍ക്കിഴവനെപ്പോലെയുണ്ട് ഇയാള്‍,” ദാസന് മനസിലോര്‍ത്തു. എത്ര പ്രായമുണ്ടെന്ന് പോലും മനസിലാകുന്നില്ല. തൊണ്ണൂറ്? നൂറ്? അതോ ഇനി അതിലുമേറെയോ?
മാമ്പഴക്കാലമായിട്ടും പൂക്കുകയോ കായ്ക്കുകയോ ചെയ്യുന്നതിന്റെ വിദൂരലക്ഷണങ്ങള്‍ പോലും പ്രകടിപ്പിയ്ക്കാത്ത മാവിന്റെ ശിഖരങ്ങളിലേയ്ക്കും ചുറ്റുപാടുകളിലേയ്ക്കും, മട്ടുപ്പാവിനെ മറക്കുവാനായി മന:പ്പൂര്‍വ്വം നോക്കിയിരുന്നപ്പോള്‍, വൃദ്ധന്റെ വളപ്പില്‍ വേരിറങ്ങിയ ഒരു മരം പോലും വസന്തത്തിന്റെ ആ ഉച്ചയിലും പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ലെന്ന, വിചിത്രമായൊരു വസ്തുത ദാസന് മനസിലാക്കി.
ഏതോ കിളികള്‍ അതീതഭാഷയില്‍ പരസ്പരം സംവദിച്ചുകൊണ്ടിരുന്ന മാവിന്റെ ചില്ലകളിലേയ്ക്ക് തണുത്ത കാറ്റ് വീശുന്നുണ്ട്. ആകാശം നേര്‍ത്ത ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പിണങ്ങിയിരുണ്ട് നില്‍ക്കുകയാണ്. ദൂരെയെവിടെയോ മഴ പെയ്യുന്നുണ്ടാവണം. കാറ്റില്‍ വിയര്‍പ്പ് തണുത്ത് ആറിപ്പോകുന്നു. മെലിഞ്ഞതെങ്കിലും ഇരുണ്ടുറച്ച നെഞ്ചില്‍ ചിതറിക്കിടന്ന മൂന്നേ മൂന്ന് രോമങ്ങളില്‍ മെല്ലെ വലിച്ചുകൊണ്ട് വിയര്‍പ്പിന്റെ ശൈത്യത്തെ ആസ്വദിച്ച് അയാളിരുന്നു.
“ഈ കിഴവനും പട്ടിയ്ക്കും ദിവസം മുഴുവന്‍ ഇതുതന്നെയാണോ തൊഴില്‍?” കാഴ്ചയുടെ കാന്തം മട്ടുപ്പാവില്‍ ഒളിഞ്ഞിരുപ്പുണ്ടെന്ന് തോന്നിപ്പിക്കും വിധത്തില്‍, ദാസന്റെ പരാജിതനേത്രങ്ങള്‍ ഒടുവില്‍ അയാളുടെ നിശ്ചയദാര്‍ഢ്യത്തെ വെല്ലുവിളിച്ചുകൊണ്ട് മട്ടുപ്പാവിലേയ്ക്കുതന്നെ നീണ്ടു.
“ചുമ്മാതല്ല ഇതിന് മുന്‍പ് ഇവിടെ നിന്ന ജോലിക്കാരൊക്കെ ഇട്ടേച്ച് പോയത്. ദിവസം മുഴുവന്‍ ഇങ്ങനെ കിഴിഞ്ഞുനോക്കിയിരുന്നാല്‍ എങ്ങനെ സ്വസ്ഥമായി ജീവിക്കാനാണ്!”, അങ്ങനെ ചിന്തിച്ചപ്പോഴാണ് തനിയ്ക്ക് മുന്‍പ് ആരായിരുന്നു ഇവിടെ ജോലിക്ക് നിന്നിരുന്നതെന്നും എന്തിനാണ് അവര്‍ ജോലി ഉപേക്ഷിച്ച് പോയതെന്നുമുള്ള ചോദ്യങ്ങള്‍ പെട്ടെന്ന് ദാസനെത്തേടിയെത്തിയത്. അയാള്‍ക്ക് ആകാംക്ഷയായി.
“ഇന്നലെ ആരായിരുന്നിരിയ്ക്കും ഈ പറമ്പില്‍ പണിചെയ്തിരിയ്ക്കുക? ആരായിരിയ്ക്കും കിഴവന്റെയും പട്ടിയുടെയും രൂക്ഷദൃഷ്ടികളില്‍പ്പെട്ട് ദിവസം മുഴുവന്‍ വീര്‍പ്പുമുട്ടിയിട്ടുണ്ടാവുക? ആ വീര്‍പ്പുമുട്ടിലില്‍നിന്ന് അയാള്‍ എങ്ങിനെയാവും രക്ഷപെട്ടിരിയ്ക്കുക?”
“ആരോടാണൊന്ന് ചോദിയ്ക്കുക? കിഴവനും പട്ടിയുമല്ലാതെ ഈ വലിയ ബംഗ്ലാവില്‍ ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. വേറാരുടെയും അനക്കം ഈ പരിസരത്തെങ്ങും ഇതുവരെയും കാണാനോ കേള്‍ക്കുവാനോ പറ്റിയിട്ടില്ല. കിഴവന് കുടുംബമൊന്നുമില്ലേ? ചിലപ്പോള്‍... കിഴവനെ സഹിക്കാന്‍ പറ്റാഞ്ഞിട്ട് അവരും ഉപേക്ഷിച്ച് പോയതാവും.”
“ദാസാ...” ഗുഹയില്‍നിന്നെന്ന പോലെ വീണ്ടും വിളിവന്നു. പെട്ടെന്ന് കാറ്റ് നിന്നതും കിളികള്‍ നിശബ്ദരായതും പിടഞ്ഞെഴുന്നേല്‍ക്കുന്നതിനിടയില്‍ ദാസന് ശ്രദ്ധിച്ചില്ല. കാര്യങ്ങള്‍ ഗ്രഹിച്ചുതുടങ്ങിയിരുന്ന അയാള്‍ ഇത്തവണ വൃദ്ധന്റെയടുത്തേയ്ക്ക് ചെന്നതുമില്ല. മുറുമുറക്കലുകള്‍ നിര്‍ത്തി നിശ്ചലമായിത്തീര്‍ന്ന ഇരുണ്ട ആകാശത്തിന് കീഴെ, ഹുങ്കാരം മുഴക്കുന്ന മൌനത്തിന്റെ ഗുരുത്വകേന്ദ്രത്തില്‍നിന്നുകൊണ്ട്, മിനുങ്ങുന്ന തൊലിക്കടിയില്‍ ബലിഷ്ഠവും അളവുപൂര്‍ണതകള്‍ മുറ്റിയതുമായ പേശികളെ നൃത്തം ചെയ്യിച്ച് ദാസന് തെങ്ങുനടാന്‍ കുഴിയെടുത്തു തുടങ്ങി. ജീര്‍ണിച്ച ജൈവികതയുടെ ഗന്ധം മനംപിരട്ടലുണ്ടാക്കുന്നുണ്ടായിരുന്നു. അയാള്‍ മണ്ണില്‍ പണിയെടുക്കുന്നത് ആദ്യമല്ല. പക്ഷേ ഇത്ര ചീഞ്ഞ നാറ്റമുള്ള മണ്ണിനെ ആദ്യമായി പരിചയപ്പെടുകയായിരുന്നു.
ഇടയ്ക്ക് വീണ്ടും തലയുയര്‍ത്തി നോക്കി. ഉവ്വ്, കിഴവനും നായയും ഇങ്ങോട്ടുതന്നെ നോക്കിയിരിക്കുന്നു. ഇപ്പോള്‍ മുറ്റത്തെ മാഞ്ചുവട്ടില്‍ കസേരയിട്ടാണെന്ന് മാത്രം. വിശന്നുതുടങ്ങിയിരിക്കുന്നു. അതിലുമേറെ ദാഹിയ്ക്കുകയും ചെയ്യുന്നു.
“കിഴവനും പട്ടിയ്ക്കും വിശപ്പും ദാഹവും പോലുമില്ലെന്ന് തോന്നുന്നു. ഇതുവരെ ഇരുവരും അല്‍പ്പം വെള്ളം കുടിയ്ക്കുന്നതുപോലും കണ്ടില്ലല്ലോ” എന്ന് ദാസന് ആകുലപ്പെട്ടു. തങ്ങള്‍ക്കോ ദാസനോ വിശക്കുമെന്നോ ദാഹിക്കുമെന്നോ കിഴവനും നായയും ചിന്തിക്കുവാനുള്ള സാധ്യതകള്‍ പോലും അന്തരീക്ഷത്തിലെങ്ങും ഇല്ല. അവര്‍ ജാഗരൂകരായി ഒരേയൊരു പ്രവൃത്തിയില്‍ മുഴുകിയിരിയ്ക്കുകയാണ്. ദാസന് തൂമ്പ വായുവിലുയര്‍ത്തി മണ്ണില്‍ ആഞ്ഞ് വെട്ടി. ഓരോ വെട്ടിലും ആഴങ്ങളില്‍ തുടിച്ചിളകുന്ന ജീവജലത്തിന്റെ മഹാവാരിധി മുകളിലേയ്ക്ക് കുതിക്കാന്‍ വൃഥാ ഉള്ളുനൊന്തുപിടഞ്ഞു.
ഏതോ മൃഗത്തിന്റെ തലയോട്ടിയുടെ അംശങ്ങള്‍ കറുത്തരോമങ്ങളോടെ മണ്ണില്‍നിന്ന് പൊന്തിവന്നപ്പോള്‍ ദാസന് ഞെട്ടി തൂര്‍ന്നുപോയി. കുറച്ചുനേരം കുഴിയുടെ വക്കില്‍ത്തന്നെ കിതച്ചുകൊണ്ട് ഇരിയ്ക്കേണ്ടിവന്നു ദാസന്. കിതപ്പൊന്ന് ആറിയപ്പോള്‍ അയാള്‍ തലയുയര്‍ത്തി മാഞ്ചുവട്ടിലേയ്ക്കുനോക്കി. എന്നാല്‍ കിഴവനും നായയും അപ്പോള്‍ വരാന്തയിലായിരുന്നു. ഉച്ചതിരിഞ്ഞ് ചാഞ്ഞുവീശുന്ന വെയിലില്‍ വരാന്തയില്‍ ഒരു ക്യാന്‍വാസ് സ്റ്റാന്റ് വെച്ച് വലിയൊരു പ്രതലത്തില്‍ ചിത്രം വരയ്ക്കുകയായിരുന്നു വൃദ്ധന്. അയാള്‍ തന്റെ നേരെ പുറം തിരിഞ്ഞാണ് നില്‍ക്കുന്നതെന്ന് കണ്ടപ്പോള്‍ ദാസന് ഒരുപാട് ആശ്വാസപ്പെട്ടു. നായയുടെ തേന്‍ നിറമുള്ള കണ്ണുകളുടെ ക്രൂരമായ ശാന്തതയെ മാത്രം സഹിച്ചാല്‍ മതിയല്ലോ.
അയവ് തട്ടിയ മനസുമായി, കണ്‍കുഴിയില്‍ കാല്‍വിരല്‍ കടത്തി ഒരു വലിയ തലയോട്ടിക്കഷ്ണമെടുത്ത് വെറുതെ ആട്ടിക്കൊണ്ട് അയാള്‍ വൃദ്ധന് ചിത്രം വരയ്ക്കുന്നത് നോക്കിയിരുന്നു. നിശബ്ദരാക്കപ്പെട്ട മഴമേഘങ്ങള്‍ ദൂരെയൊഴിഞ്ഞ ആകാശച്ചെരുവില്‍നിന്ന് ബംഗ്ലാവിന്റെ വരാന്തയോളം നീളുന്ന പോക്കുവെയിലില്‍ കിഴവന്റെ വെളുത്തതലമുടികള്‍ സ്വര്‍ണം പോലെ തിളങ്ങുന്നു. ബംഗ്ലാവിലേയ്ക്ക് വീഴ്ത്തുന്ന വെയിലില്‍ സൂര്യന് അസാധാരണമായൊരു മാര്‍ദവം കലര്‍ത്തുന്നുണ്ടെന്ന വിചിത്രമായ ഒരു ശ്ലഥമനോവ്യാപാരത്തിലായിരുന്നു ദാസനപ്പോള്‍. ആ ചിന്തയുടെ ആലസ്യത്തില്‍ അയാള്‍ കൈകള്‍ പുറകിലേയ്ക്ക് കുത്തി നടുനിവര്‍ത്തിയതും വൃദ്ധന്റെ ശബ്ദം മുഴങ്ങി.
“ദാസാ....”
ദാസന് നടുങ്ങിപ്പോയി. വൃദ്ധന് തലയ്ക്കുപിന്നിലും കണ്ണുകളുണ്ടോ? അതോ നായയും വൃദ്ധനും തമ്മില്‍ മറ്റാര്‍ക്കും മനസിലാകാത്തതരം ഒരു ടെലിപ്പതിക് ബന്ധം ഉണ്ടോ? ഒരുപക്ഷേ വൃദ്ധനുവേണ്ടിയാണോ നായ ദാസനില്‍നിന്ന് ദൃഷ്ടിമാറ്റാതെയിരിയ്ക്കുന്നത്? വൃദ്ധന് കാണാതെ കാണുവാനായി?
ദാസന് തിടുക്കത്തില്‍ എഴുന്നേറ്റ് അസ്ഥിക്കഷ്ണങ്ങള്‍ കാലുകൊണ്ട് തട്ടിയകറ്റിയിട്ട് വീണ്ടും കിളയ്ക്കുവാനാരംഭിച്ചപ്പോള്‍ വൃദ്ധന്റെ സ്വരം പിന്നെയും വിളിച്ചു.
“ദാസാ..., ഇവിടെ വരൂ.”
ദാസന് അസ്ഥികളെയും രോമങ്ങളെയും തൂമ്പയെയും കുഴിയില്‍ത്തന്നെ ഉപേക്ഷിച്ചിട്ട് ധൃതിയില്‍ വരാന്തയ്ക്കരികിലേയ്ക്ക് ചെന്നു.
“കുഴി തീര്‍ന്നോ?” വൃദ്ധന് പുറംതിരിഞ്ഞുനിന്നുകൊണ്ടുതന്നെ ചോദിച്ചു. കടുത്ത വര്‍ണങ്ങള്‍ അയാളുടെ ക്യാന്‍വാസിലെ കറുത്ത വരകള്ക്കിടയില് അമൂര്‍ത്തമായി ചിതറിക്കിടന്നു. നായ തേന്‍ നിറമുള്ള കണ്ണുകള്‍ ദാസന്റെ വിയര്‍പ്പ് തിളങ്ങുന്ന മേനിയില്‍ ഉറപ്പിച്ച്, വാല് വിറപ്പിച്ച് ഇരുന്നു.
കിഴവന് തിരിഞ്ഞാണുനില്‍ക്കുന്നതെങ്കിലും തന്നെ കാണുന്നുണ്ടെന്ന് ദാസന് അറിയാമായിരുന്നു.
“ഒരെണ്ണം തീര്‍ന്നു. രണ്ടാമത്തേത് എടുത്തുകൊണ്ടിരിയ്ക്കുകയാണ്.” വൃദ്ധന്റെ കണക്കുകളില്‍ താന്‍ മടിയനായ ഒരു പണിക്കാരനായിരിക്കുമോ എന്ന് അയാള്‍ വേവലാതികൊണ്ടു.
“ഉം...” അമര്‍ത്തിയൊരു മുരളല്‍. അത് കിഴവനില്‍നിന്നാണോ നായയില്‍നിന്നാണോ എന്ന് വ്യക്തമായിരുന്നില്ല.
“നിനക്ക് പാചകം ചെയ്യാനറിയുമോ?” വൃദ്ധന് തിരിഞ്ഞുകൊണ്ടുചോദിച്ചു. തിമിരത്തിന്റെ അലകള്‍ വെള്ളപൂശിയ കണ്ണുകള്‍ ദാസനിലേയ്ക്ക് നീണ്ടു.
“പാചകം....”
“ഉം...?” ഇത്തവണത്തെ മൂളല്‍ കിഴവനില്‍നിന്ന് തന്നെയാണെന്ന് ദാസന് ഉറപ്പായിരുന്നു.
“അറിയാം.” അയാള്‍ അറിയാതെ പറഞ്ഞുപോയി.
“ഉം. സന്ധ്യതിരിയുമ്പോള്‍ എന്റെ ചില സുഹൃത്തുക്കള്‍ വരും. അവര്‍ക്ക് ഭക്ഷണം ഒരുക്കണം.”
“കിഴവന്, ഈ കാട്ടുമൂലയില് സുഹൃത്തുക്കളോ!” ദാസന് അമ്പരന്നുനിന്നു.
“അത് നീ അറിയേണ്ടുന്ന വിഷയമല്ല ദാസാ. അവര്‍ എന്റെ നിത്യസന്ദര്‍ശകരാണെന്ന് മാത്രം അറിയുക. ഞാന്‍ അവരുടെയും” ദാസന്റെ മനസ് വായിച്ചുകൊണ്ട് വൃദ്ധന് പറഞ്ഞു. ദാസന് ആ മന:ഖനനത്തില്‍ സവിശേഷമായൊന്നും തോന്നിയതുമില്ല.
വൃദ്ധന് ദാസനെ അകത്തേയ്ക്ക് നയിച്ചു. പ്രധാനമുറിയില്‍നിന്നും ഏതോ ഒരു ഇടനാഴിയിലൂടെയായിരുന്നു യാത്ര. അവിടെയെങ്ങും ജീര്‍ണതയുടെ ഒരു ഗന്ധം കനത്തുകിടപ്പുണ്ടായിരുന്നു. അതിശൈത്യമാര്‍ന്ന ആ ഗന്ധം രാവിലെ വൃദ്ധന്റെ മുന്പില് ആദ്യം നില്ക്കുമ്പോഴേ ദാസന് ലഭിച്ചിരുന്നു. എന്നാല്‍ അത് കിഴവന്റെ പടുവാര്‍ദ്ധക്യത്തിന്റെ നാറ്റമാണോ, നായയുടെ വന്യമായ മൃഗഗന്ധമാണോ എന്ന് മനസിലായിരുന്നില്ല. പക്ഷേ ഇപ്പോള്‍ വൃദ്ധനും നായയ്ക്കും ആ ഇടത്തിലെ വായുവിന്റെ ജീര്‍ണതയുടെ കെട്ട ഗന്ധമാണെന്ന് അയാള്‍ക്ക് മനസിലായി.
വൃദ്ധന് മുന്‍പിലും ദാസന് നടുവിലും നായ പുറകിലുമായി ഒരു ഇടനാഴിയില്നിന്നും അടുത്തതിലേയ്ക്ക്, അതില്‍ നിന്നും പിന്നെയും അടുത്തതിലേയ്ക്ക് എന്ന രീതിയില്‍ പടികള്‍ കയറിയും ഇറങ്ങിയും നടന്നുകൊണ്ടിരുന്നു. ഇടത്തേയ്ക്കും വലത്തേയ്ക്കുമായി എത്ര ഇടനാഴികള്‍ കടന്നുവെന്നോ എതിലെയാണ് തങ്ങള്‍ വന്നതെന്നോ ദാസന് നിശ്ചയമുണ്ടായിരുന്നില്ല. ഇടനാഴികളില്‍ ഇരുളിന്റെ ഇടവേളകളിട്ടുകൊണ്ട് പഴയ മുട്ടവിളക്കുകള്‍ അരണ്ട മഞ്ഞവെളിച്ചം പരത്തി, കൃത്യമായ അകലം പാലിച്ച് കരിങ്കല്‍ഭിത്തികളിന്മേല്‍ നിന്നു. തൊട്ടുപുറകില്‍ നായയുടെ കിതപ്പിന്റെ നിശ്വാസച്ചൂടും കാറ്റും തന്റെ കാല്‍വണ്ണകളില്‍ തട്ടുന്നത് ദാസന് അറിയുന്നുണ്ടായിരുന്നു. തിരിഞ്ഞുനോക്കാന്‍ ഭയപ്പെട്ട്, നിവര്‍ന്നു നില്ക്കുന്ന രോമങ്ങളുമായി അയാള്‍ ഇടനാഴികളിലെ അരണ്ടവെട്ടത്തിലൂടെ വൃദ്ധനെ ഒരേ വേഗത്തില്‍ പിന്തുടര്ന്നു.
പുകയറ പിടിച്ച കരിങ്കല്‍ഭിത്തികളുള്ള വലിയൊരു ഊണുമുറിയിലേയ്ക്കാണ് അവര്‍ എത്തിയത്. കരിങ്കല്‍പ്പാളികൊണ്ടുള്ള, ദീര്‍ഘചതുരാകൃതിയിലുള്ള വലിയൊരു തീന്മേശ മുറിയുടെ നടുവില്‍ സ്ഥാപിച്ചിരിയ്ക്കുന്നു. ചുറ്റും ഏതാനും പഴകിയ തടിക്കസേരകളും. മേശയ്ക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന, മാറാല കെട്ടിയ, വട്ടത്തിലുള്ളൊരു തകിടുമറയ്ക്കുള്ളില്‍ പൊടിപിടിച്ച് മങ്ങിയ ഒരു വലിയ മുട്ടവിളക്ക്. മേശപ്പുറത്ത് എന്തൊക്കെയോ വിഭവങ്ങള്‍ പാത്രങ്ങളില്‍ അടച്ചുവച്ചിരിയ്ക്കുന്നു. അടപ്പുകളുടെ വക്കില്‍നിന്നും ആവി ഉയരുന്നുണ്ട്. വായുവില്‍ പടര്ന്നുനില്ക്കുന്ന ജീര്‍ണതയ്ക്കൊപ്പം മസാലയില്‍ വെന്ത ഇറച്ചിയുടെ മണം തിരിച്ചറിഞ്ഞപ്പോഴാണ് തന്റെ വിശപ്പും ദാഹവും കെട്ടുപോയിരിക്കുന്നുവെന്ന് ദാസന് ഓര്‍ത്തത്.
“കിഴവന് സദാസമയവും തന്നെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നല്ലോ, ഇതിനിടയില്‍ എപ്പോള്‍ ഇതെല്ലാം പാകം ചെയ്തു?” അയാള്‍ ആശ്ചര്യപ്പെട്ടു.
“ഒരുപക്ഷേ ഇവിടെ വേറെയും ജോലിക്കാര്‍ ഉണ്ടായിരിക്കാം. നിശബ്ദരായ ജോലിക്കാര്‍.”
ആ മുറിയുടെ അങ്ങേവശത്ത് ഒരു വാതിലുണ്ടായിരുന്നു. തുറന്നുകിടക്കുന്ന വാതിലില്‍ക്കൂടി എരിയുന്ന വിറകടുപ്പ് കണ്ടപ്പോള്‍ അത് അടുക്കളയാണെന്ന് ദാസന് ഊഹിച്ചു.
വൃദ്ധന് ദാസനെയുംകൊണ്ട് അടുക്കളയിലേയ്ക്ക് നടന്നു. അത് പുരാതനമായൊരു അടുക്കള ആയിരുന്നു. മഞ്ഞച്ചു നിറം കെട്ടുപോയ ഭിത്തികളെല്ലാം കരിപിടിച്ച മാറാലകളാല്‍ നിറഞ്ഞിരുന്നു. നിലത്തുറപ്പിച്ച, വലിയൊരു തന്തൂരി അടുപ്പും ഉണ്ടായിരുന്നു ആ അടുക്കളയില്‍. വലിയൊരു വീപ്പ പോലുള്ള അതിന്റെ വായില്‍നിന്ന് ഉള്ളിലെരിയുന്ന കനലുകളുടെ ചുവപ്പുനിറം പുറത്തേയ്ക്ക് തിളച്ചുയര്‍ന്നുകൊണ്ടിരുന്നു.
“അത് പുകമുറിയാണ്. ഉള്ളിലെ ചേരുകളില് പുകയിലുണങ്ങുന്ന ഇറച്ചി കാണും. കുറച്ചെടുത്ത് വറക്കൂ. കുറച്ച് തന്തൂരിയില്‍ പൊള്ളിക്കുകയും ചെയ്യൂ.” അടുക്കളയുടെ വലതുവശത്തെ ഭിത്തിയില്‍ കണ്ട വാതിലിലേയ്ക്കുചൂണ്ടി വൃദ്ധന് പറഞ്ഞു.
ദാസന് പുകമുറിയിലേയ്ക്ക് കടന്നു. മിക്കവാറും ഇരുളായിരുന്നു അതിനുള്ളില്‍. അരണ്ട വെട്ടത്തില്‍, മുറിയുടെ മദ്ധ്യത്തിലായി വലിയൊരു നെരിപ്പോട്. അതിന്റെ മുകളിലെ വായില്‍നിന്ന് വരുന്ന പുകയേറ്റുകൊണ്ട്, ഇല്ലിക്കമ്പുകൊണ്ടുള്ള അനവധി തട്ടുകളിലായി ഇറച്ചിത്തുണ്ടങ്ങള്‍ ചൂടുകാഞ്ഞുകിടന്നു.
“അതാണ് കാര്യം. വായുസഞ്ചാരമില്ലാത്ത ഇവിടെ വെടിയിറച്ചിയിട്ട് ഉണക്കിയാല്‍ പിന്നെങ്ങനെ ഈ മുറികളെല്ലാം നാറാതിരിയ്ക്കും?” അങ്ങനെ ചിന്തിച്ചുകൊണ്ട് ദാസന് അടുക്കളയിലേയ്ക്ക് തിരികെയെത്തുമ്പോള്‍ വൃദ്ധനും നായയും അവിടെ ഉണ്ടായിരുന്നില്ല. അവര്‍ എല്ലായ്പ്പോഴുമെന്ന പോലെ മായികമായി മറഞ്ഞുപോയിരുന്നു.
ദാസന് പാതുകത്തില്‍ ചാരി നിന്നൊരു ബീഡി കത്തിച്ചു. കനത്ത നിശബ്ദത. ഇടയ്ക്കിടെ അടുപ്പില്‍നിന്നും ആ നിശബ്ദതയിലേയ്ക്ക് പൊട്ടിവീഴുന്ന, കറയുള്ള വിറകിന്റെ നേര്‍ത്ത നിലവിളികള്‍. നിരീക്ഷണവലയം പൂര്‍ണമായി ഇല്ലാതായതിന്റെ സ്വാതന്ത്ര്യം അയാള്‍ ബീഡി തീരുന്നതുവരെയും ആസ്വദിച്ചു.
പിന്നെ പുകമുറിയിലേയ്ക്ക് നടന്നു. ചേരുകളില് ഉണങ്ങുന്ന മാംസം പരിശോധിച്ചു. ഏറ്റവും താഴെയുള്ള തട്ടിലെ മാംസം പുതിയതാണ്. ഇന്നലെയോ മറ്റോ കിട്ടിയതാവണം, ദാസന് ഓര്‍ത്തു.
ഒരു പാത്രത്തില്‍ കുറെ ഇറച്ചി എടുത്ത് അയാള്‍ അടുക്കളയിലേയ്ക്ക് നടന്നു. ചൂടുവമിക്കുന്ന തന്തൂരിയടുപ്പിലേയ്ക്ക് കുനിഞ്ഞ് മാംസത്തുണ്ടുകള്‍ പൊള്ളിക്കുവാനിടുമ്പോള്‍ ദാസന് മുട്ടിന്റെ പുറകുവശത്ത് തണുപ്പും നനവുമുള്ളതെന്തോ ഇഴയുന്നതറിഞ്ഞു. ഒപ്പം ചുടുനിശ്വാസവും. ദാസന്റെ നെഞ്ചിലെ മൂന്നേ മൂന്ന് രോമങ്ങള്‍ പോലും ഒറ്റനിമിഷം കൊണ്ട് എഴുന്ന് വിറങ്ങലിച്ചു.
തിരിഞ്ഞപ്പോള്‍ പാതിയിരുളില്‍ മുഴു ഇരുളായി നായ. കണ്ണുകളില്‍ അടുപ്പിലെ തീ തിളങ്ങുന്നു. വൃദ്ധന്റെ അസാന്നിധ്യം തീര്‍ത്ത പൂര്‍ണമായ അരക്ഷിതാവസ്ഥയില്‍ കുളുര്ന്ന്, ആ ജന്തുവിന്റെ രത്നമിഴികളുടെ മുന്പില് ദാസന് വിറച്ചുനിന്നു. നായ നാവുനീട്ടി ദാസന്റെ അകംതുടയില്‍ നാവൊന്നുഴിഞ്ഞിട്ട് പതിയെ പിന്തിരിഞ്ഞ് താളത്തില്‍നടന്ന് ഊണുമുറിയിലെ കസേരകളിലൊന്നില്‍ കയറി അയാളെ നോക്കിയിരിപ്പായി. അതിന്റെ കറുത്തുമിനുത്ത ദേഹം തീന്മേശയ്ക്ക് നടുവിലായി തൂങ്ങിക്കിടക്കുന്ന ബള്‍ബിന്റെ വെളിച്ചത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.
“ഈ നാശം എപ്പോഴാണ് തിരികെയെത്തിയത്? അതോ കിഴവനോടൊപ്പം പോയില്ലേ?“ അരണ്ടവെട്ടത്തില്‍ തന്റെ നേരെ പ്രകാശിക്കുന്ന രണ്ട് ചെറുനക്ഷത്രങ്ങളെ നോക്കി ദാസന് നിശ്ചലനായി നിന്നു. താനും നായയും ഈ കുടുസില്‍ ഒറ്റയ്ക്കാണെന്നും കിഴവന് ഒരുപാട് വളവുകള്‍ക്കും തിരിവുകള്‍ക്കുമപ്പുറം ദൂരെയെങ്ങോ ഒരിടത്ത് ആയിരിക്കുമെന്നുമുള്ള ചിന്ത അയാളെ, നട്ടെല്ലില്‍ തുളച്ചുകയറുന്ന ഒരു തണുപ്പായി പൊതിഞ്ഞു.
നോക്കിനില്‍ക്കുംതോറും തണുപ്പ് വര്‍ദ്ധിയ്ക്കുകയായിരുന്നു. അത് സഹിക്കവയ്യാതെ ദാസന് ഒടുവില്‍ തിരിഞ്ഞ് തന്റെ ജോലികള്‍ തുടര്‍ന്നു. സമയം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് ദാസന് വിചാരിച്ചു. ഊണുമുറിയില്‍നിന്ന് അടുക്കളയിലേയ്ക്ക് ഉറ്റുനോക്കിയിരിയ്ക്കുന്ന രണ്ടു വൈരക്കണ്ണുകള്‍ തന്റെ പുറത്തുവന്നുകുത്തുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു. അപ്പോള്‍ എങ്ങനെയെന്നറിയില്ല, ഇതിനുമുന്‍പ് ആരും ഇന്ന് ഈ അടുക്കളയില്‍ പെരുമാറിയിട്ടില്ലായിരിക്കാം എന്ന ചിന്ത ദാസനെ ജ്വരം പോലെ ബാധിച്ചു.
“ദാസാ....”
വൃദ്ധന്റെ വിളി അതിവിദൂരതയില്‍നിന്നെന്നവണ്ണം മുഴങ്ങി.
ദാസന് പാകം ചെയ്ത ഇറച്ചി പാത്രങ്ങളിലാക്കി അടച്ചുവെച്ച് നായയെ നോക്കി. അത് അയാളെത്തന്നെ നോക്കിയിരിക്കുന്നു. നായയുടെ കണ്ണില്‍ തന്നെ നോക്കിക്കൊണ്ട് ദാസന് പതിയെ അതിന്റെയരികിലൂടെ നടന്ന് ഇടനാഴിയിലേയ്ക്കിറങ്ങി. നായയുടെ കണ്ണുകള്‍ ആ നേരമത്രയും അയാളെ പിന്തുടര്ന്നു.
ദാസന് വേഗത്തില്‍ ഇടനാഴികളില്നിന്ന് ഇടനാഴികളിലേയ്ക്ക് നടന്നു. എവിടെനിന്നോ ആരുടെയൊക്കെയോ ഉച്ചത്തിലുള്ള ചിരികള്‍ ഉയരുന്നുണ്ടായിരുന്നു. അവ ഒരേ സമയം വിദൂരതയില്‍ നിന്നും അതേ സമയം ഒരു ഭിത്തിക്കപ്പുറത്തുനിന്നും എന്ന് തോന്നിച്ചു. പല ഇടനാഴികള്‍ കൂട്ടിമുട്ടുന്ന കവലകളില്‍ ദാസന് ശങ്കിച്ചുനിന്നു. പിന്നെ, ഓരോ തവണയും ചിരികേട്ടതെന്ന് തോന്നിയ ദിക്ക് ലക്ഷ്യമാക്കി നടന്നു. നടന്നുനടന്ന് അയാള്‍ക്ക് ഭ്രാന്ത് പിടിയ്ക്കുന്നതുപോലെ തോന്നി. മുട്ടവിളക്കുകള്‍ നല്കിയ, കൃത്യമായ ഇരുളിടവേളകളില്‍ തന്നെ ഒറ്റയ്ക്കാക്കുന്ന നിഴലിനെ കാല്പ്പാദങ്ങളില് കെട്ടിവലിച്ച് അയാള്‍ ഇടനാഴികളില്‍നിന്നും ഇടനാഴികളിലേയ്ക്ക് ഓടി.
ഒടുവില്‍ ഒരു ഇടനാഴിയിലെത്തിയപ്പോള്‍ അതിന്റെയങ്ങേയറ്റത്ത് താന്‍ ആദ്യം കണ്ട പ്രധാനമുറിയാണെന്നും അവിടെനിന്നാണ് ചിരിയും സംഭാഷണവും ഉയരുന്നതെന്നും ദാസന് അറിഞ്ഞു. പിന്കാലിലെ ഇരുളില്‍ ചുടുനിശ്വാസവും കിതപ്പിന്റെ ശബ്ദവും തട്ടിയപ്പോള്‍ അയാള്‍ ഞെട്ടിയോടി ചിരിയുടെ തുടക്കത്തിലേയ്ക്ക് ചാടിവീണു. എന്നിട്ട് ആശ്വാസത്തോടെ കിതച്ചു.
മുറിയില്‍ വൃദ്ധനോടൊപ്പം വേറെയും അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാം പടുവൃദ്ധന്മാര്. ദാസന്റെ വൃദ്ധനെപ്പോലെതന്നെ കടല്ക്കിഴവന്മാര്. ഓരോരുത്തര്‍ക്കും വ്യത്യസ്തച്ഛായ ആയിരുന്നെങ്കിലും ആരും തന്നെ ഈ ദേശക്കാരാണെന്ന് തോന്നുന്നില്ല എന്നതായിരുന്നു അവരില്‍ ദാസന് കണ്ടെത്തിയ മറ്റൊരു സാമ്യത.
“ഭക്ഷണം പാകമായോ ദാസാ?” വൃദ്ധന് ചോദിച്ചു. ദാസന് കിതച്ചും വിയര്‍ത്തും തലയാട്ടി.
“എങ്കില്‍ ഇവരെ ഭക്ഷണമുറിയിലേയ്ക്ക് കൊണ്ടുപോവുക.” വൃദ്ധന് പറഞ്ഞു.
മറ്റ് വൃദ്ധന്മാരെല്ലാം എഴുന്നേറ്റ് ഇടനാഴിയ്ക്കരികിലേയ്ക്ക് നടന്നു.
“ഈ രാവണന്‍കോട്ടയില്‍ അങ്ങോട്ടുപോകുവാനുള്ള വഴി എനിയ്ക്കുതന്നെ നിശ്ചയമില്ല. പിന്നെങ്ങനെയാണ് ഞാനിവരെ കൊണ്ടുപോവുക?” എന്ന് ദാസന് ശങ്കിക്കവേ വൃദ്ധന്മാര് അയാളെ കടന്ന് ഇടനാഴിയിലേയ്ക്ക് നടന്നു. എല്ലാ വൃദ്ധന്മാര്ക്കും തന്റെ വൃദ്ധന്റെ അതേ നാറ്റം തന്നെയാണെന്നൊരു സാമ്യത കൂടി ദാസന് ശ്വസിച്ചെടുത്തു.
വാര്‍ദ്ധക്യത്തിന്റെ നേരിയ ഇടര്‍ച്ചയോടെ, എന്നാല്‍ തികച്ചും അസാധാരണമായൊരു ഊര്‍ജസ്വലതയോടെ, വൃദ്ധന്മാര് ഊന്നുവടികളുടെ മുഴങ്ങുന്ന ശബ്ദങ്ങളെ ഇടനാഴികളില്‍ കടവാവലുകളെപ്പോലെ തലങ്ങും വിലങ്ങും പറക്കുവാനയച്ച്, ചിരപരിചിതരേപ്പോലെ നീങ്ങി. അത്ഭുതത്തോടെ ദാസന് അവരെ അനുഗമിച്ചു.
“ഇവരുടെ വീടുകളും ഒരുപക്ഷേ ഇതുപോലെതന്നെയുള്ള ബംഗ്ലാവുകള്‍ ആയിരിക്കണം. അവിടങ്ങളിലെല്ലാം ഇതേ ഇടനാഴികള്‍ ഇതേ കവലകളും വളവുകളും പടവുകളും കടന്ന് ഇതേ ഭക്ഷണമുറിയില്‍ എത്തുമായിരിക്കണം.” അയാള്‍ വിചാരിച്ചു.
അതിഥികള്‍ ഇരിപ്പുറപ്പിച്ചുകഴിഞ്ഞാണ് വൃദ്ധന് നായയുമായി എത്തിയത്.
ദാസന് അടുക്കളയിലെ പാതുകത്തില്‍ ചാരി അത്താഴവിരുന്ന് നോക്കിനിന്നു.
കിഴവന് കറുത്തനിറമുള്ള പഴയൊരു കുപ്പി തുറന്ന് ചില്ലുകോപ്പകളിലേയ്ക്ക് പകര്‍ന്നു. പിന്നെ തന്റെ അരികിലായി നിലത്തിരിയ്ക്കുന്ന നായയുടെ മുന്പിലെ പാത്രത്തിലും കുപ്പിയില്‍നിന്ന് പാനീയം പകര്‍ന്നു. നായ അത് ആര്‍ത്തിയോടെ നക്കിക്കുടിച്ചു. പാനീയത്തിന്റെ കടുത്തനിറം കണ്ടപ്പോള്‍ വീഞ്ഞായിരിക്കാം എന്ന് ദാസന് ഊഹിച്ചു. ദാസന്റെ ദാഹം എന്നെന്നേക്കുമായി കെട്ടുപോയതുപോലെയായിരുന്നു.
സാവധാനം വിരുന്ന് മുറുകി. മേശയ്ക്കുചുറ്റും ഇരിക്കുന്നവരെല്ലാം വീഞ്ഞും ഇറച്ചിയുമല്ലാതെ മറ്റൊന്നും തിന്നുന്നില്ലല്ലോ - അല്ലെങ്കില്‍ തന്നെ ഇറച്ചിയല്ലാതെ മറ്റൊന്നും ആ മേശമേല്‍ തിന്നുവാനായി ഇല്ലായിരുന്നു - എന്ന കൌതുകത്തോടൊപ്പം, കാലങ്ങളുടെ പഴക്കം കൊണ്ടുമാത്രം സ്വായത്തമാകുന്ന, കണിശവും കൃത്രിമവുമായൊരു ഔപചാരികതെയെ അവരെല്ലാംതന്നെ വിരുന്നിലുടനീളം പിന്തുടരുന്നതായി തോന്നിക്കുന്നുവെന്ന മറ്റൊരു കൌതുകവും ദാസന് ലഭിച്ചു.
സംഭാഷണങ്ങളും ചിരികളും ഊണുമുറിയില്‍ നിറഞ്ഞു. ഇടയ്ക്ക് ദാസന് സദസിലേയ്ക്ക് വിളിയ്ക്കപ്പെട്ടു. അയാള്‍ക്കും കിട്ടി ഒരു പാത്രത്തില്‍ കുരുമുളകുപൊടിയിട്ടുപൊരിച്ച ഉണക്കയിറച്ചി. നല്ല രുചിയുണ്ട്. മ്ലാവോ, മാനോ? എന്ത് ഇറച്ചിയാണെന്ന് ദാസന് മനസിലായില്ല. വെടിയിറച്ചി തിന്ന് തനിക്ക് ശീലമില്ലല്ലോയെന്ന് മാത്രം അയാള്‍ ഓര്‍ത്തു.
രാത്രി എപ്പോഴാണ് വിരുന്ന് തീര്‍ന്നതെന്നും അതിഥികള്‍ പോയതെന്നും ദാസന് അറിഞ്ഞില്ല. പാതുകത്തില്‍ ചാരിയിരുന്ന് ഇടയ്ക്കെപ്പോഴോ മയങ്ങിപ്പോയ അയാളെ വൃദ്ധന്റെ ശബ്ദമാണ് തട്ടിയുണര്‍ത്തിയത്.
“ദാസാ...”
ഊണുമുറിയില്‍ കിഴവനും നായയും മാത്രം. ദാസന് കടവായ പുറംകൈകൊണ്ട് തുടച്ച്, ധൃതിയില്‍ ഊണുമുറിയിലേയ്ക്ക് നടന്നു. തീന്‍മേശപോലും ആരോ വൃത്തിയാക്കിയിരിക്കുന്നു. അയാള്‍ കുറ്റബോധത്തോടെ നിന്നു.
വൃദ്ധന് തീന്മേശയുടെ വീതികുറഞ്ഞ വശത്തിട്ടിരുന്ന ഒറ്റക്കസേരയില്‍ ദാസനെത്തന്നെ സൂക്ഷിച്ചുനോക്കിയിരുന്നു. തമോഗര്‍ത്തങ്ങളിലെത്തിപ്പെടുന്ന പ്രകാശരശ്മികളേപ്പോലെ, തിമിരത്തിന്റെ മേഘമാലകളില്‍ മുട്ടവിളക്കിന്റെ ദുര്‍ബലമായ മഞ്ഞവെളിച്ചം വീണലിഞ്ഞുചേര്‍ന്നുകൊണ്ടിരുന്നു. നായ ചിറിനക്കിത്തുടച്ച് വൃദ്ധന്റെ അരികില്‍ അലസമായി ദാസനെ കടാക്ഷിച്ചുകിടന്നു.
“നിന്റെ വസ്ത്രം അഴിച്ചുമാറ്റുക.”
ദാസന് ഞെട്ടിപ്പോയി. ശരീരത്ത് നാണം മറയാന്‍ ആകെയുള്ളത് ഈ മുണ്ടാണ്. ദാസന് പരുങ്ങിനിന്നു.
“ഞാന്‍ നിന്റെ യജമാനനാണ്. നീ തേടിനേടിയ യജമാനന്. ഞാന്‍ നിന്നോടെന്തെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് നിന്റെ നല്ലതിനാണെന്ന് നീ മനസിലാക്കുക.” വൃദ്ധന്റെ ശബ്ദം അമര്‍ന്ന ശ്രുതിയിലും താളത്തിലും പതിയെ പുറത്തുവന്നു. അതിനൊരു ആജ്ഞാശക്തിയുണ്ടെന്ന് ദാസന് മനസിലായില്ല. കാരണം ആ ആജ്ഞയുടെ മാന്ത്രികതയില്‍ അയാള്‍ക്ക് വിഭ്രാന്തി സംഭവിച്ചുകഴിഞ്ഞിരുന്നു. കാന്തികശക്തിയുള്ള തിമിരനേത്രങ്ങള്‍ക്ക് അടിപ്പെട്ട് ദാസന് ശരീരത്തെ ഏക കവചവും അഴിച്ചുമാറ്റി.
“മേശമേല്‍ കയറിക്കിടക്കുക.”
ചാവികൊടുത്ത ഒരു പാവയെപ്പോലെ യാന്ത്രികമായി ദാസന് കല്‍മേശയുടെ തണുപ്പിലേയ്ക്ക് വലിഞ്ഞുകയറി മലര്‍ന്നുകിടന്നു.
വൃദ്ധന് ദാസനില്‍ത്തന്നെ മിഴിയുറപ്പിച്ച്, എഴുന്നേറ്റ് മേശയ്ക്കുചുറ്റും മന്ദമായി ഒരു വലം വെച്ചു. നായ താളത്തില്‍ കിതച്ചുകൊണ്ട് അയാളെ പിന്തുടര്ന്നു. ഒടുവില്‍ അയാള്‍ ദാസന്റെ വലത്തേ അരികിലെത്തിനിന്നു. പിന്നെ മേശയുടെ അടിയിലെ കല്ലുകൊണ്ടുതന്നെയുള്ള ഒരു വലിപ്പ് തുറന്ന് എന്തോ പുറത്തെടുത്തു. പുറത്തേയ്ക്കുള്ള വഴിയറിയാതെ ഊണുമുറിയില്‍ ചുറ്റിത്തിരിയുന്ന, കെടുംബിച്ച മൌനത്തിലേയ്ക്ക് ലോഹങ്ങള്‍ തമ്മിലുരയുന്ന ശബ്ദം ഇരട്ടിയായി മുഴങ്ങിയുയര്‍ന്നു.നേരെ മുകളില്‍നിന്ന് തൂങ്ങിക്കിടക്കുന്ന മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ പലതരം കത്തികളുടെ തിളങ്ങുന്ന വായ്ത്തലകളെ ദാസന്റെ കൃഷ്ണമണികള്‍ പ്രതിഫലിപ്പിച്ചു. നായ വൃദ്ധന്റെ അരികില്‍ക്കിടന്ന ഒരു കസേരയിലേയ്ക്ക് ചാടിക്കയറി ദാസനെനോക്കിയിരിപ്പായി.
വൃദ്ധന് കരം നീട്ടി ദാസന്റെ നെഞ്ചില്‍ സ്പര്‍ശിച്ചു. അയാളുടെ കര്‍ക്കശമായ കൈപ്പടം മൂന്നുരോമങ്ങള്‍ മാത്രമുള്ള നെഞ്ചിലും രോമരഹിതമായ വയറിലും പതിയെ ഉഴിഞ്ഞപ്പോള്‍ തന്റെ അരക്കെട്ടില്‍ക്കൂടി ഒരു തരിപ്പ് കയറുന്നത് ദാസന് അറിഞ്ഞു. വൃദ്ധന്റെ കൈ സാവധാനം ദാസന്റെ ഉണര്‍ന്നുദ്ധരിക്കുന്ന പുരുഷാവയവത്തിലേയ്ക്ക് സഞ്ചരിക്കുന്നതും നോക്കി നായ മേശത്തണുപ്പിലേയ്ക്ക് താടിവെച്ച് അലസമായിരുന്നു.
“നിനക്കെന്തിനാണ് ദാസാ ഇത്? യഥാര്‍ഥത്തില്‍ ഇവിടെ, നിനക്ക് ഇതിന്റെ ആവശ്യം തന്നെയില്ല. ഉണ്ടോ? നീ തന്നെ ചിന്തിക്കുക.” വൃദ്ധന് അതിന്മേല് ചൂണ്ടുവിരലിന്റെ നഖമോടിച്ചുകൊണ്ട് ചോദിച്ചു.
തലയുയര്‍ത്തി വൃദ്ധന്റെ ചലനങ്ങള്‍ കാണുകയായിരുന്ന ദാസന് പകുതിചിമ്മിയ കണ്ണുകളോടെ നിഷേധാര്ഥത്തില് സാവധാനം ശിരസ്സിളക്കി.
വൃദ്ധന് ദാസന്റെ നാഭിയിലെ രോമങ്ങളെ സാവധാനം കത്തികൊണ്ട് മാറ്റിയിട്ട് ലിംഗത്തിന്റെ കടയ്ക്കലേയ്ക്ക് കത്തിയുടെ മഞ്ഞുപോലെ തണുത്ത മൂര്‍ച്ചയെ ചേര്‍ത്തു പതിയെ ചലിപ്പിച്ചു. ലോഹത്തിന്റെ തിളക്കത്തെ രക്തത്തിന്റെ തിളക്കം ജയിക്കുന്നത് വീക്ഷിച്ചുകൊണ്ട് അയാള്‍ നിസംഗമായൊരു ശ്രദ്ധയോടെ ജോലിതുടര്‍ന്നു. യുഗങ്ങളുടെ പാരമ്പര്യമുള്ളൊരു ജൈവികത്തുടര്‍ച്ചയെ തേടുന്ന, ദാസന്റെ പരിഭ്രാന്തപ്പെട്ട ജനിതകം ലിംഗശീര്‍ഷത്തില്‍ പകുതിമാത്രം പനിച്ചുനിന്ന ഒരു രേതസിന്‍തുള്ളിയുടെ ഉള്‍ഭിത്തിയില്‍ ചെന്നിടിച്ച് വഴിമുട്ടിപ്പിടഞ്ഞു. ദാസന് അഗാധമായി വേദനിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദാസന് വേദനിക്കുന്നുമില്ലായിരുന്നു. കുരിയാലയില്‍ ഒരു ബലി കാണുന്നവനെപ്പോലെ അയാള്‍ ആ കര്മ്മത്തിന് ദൃക്സാക്ഷിത്വം വഹിച്ചു.
ദാസന്റെ ലിംഗവും പിന്നാലെ വൃഷണസഞ്ചിയും മേശയുടെ വിളുമ്പിലേയ്ക്കുവീണു. മേശയില്‍നിന്ന് തലയുയര്‍ത്തിയ നായ നാവുനുണഞ്ഞ് തന്റെ മുന്‍പിലേയ്ക്കുവീണ വസ്തുക്കളെ മണത്തു. പിന്നെ തന്റെ അസ്തിത്വത്തെ എല്ലാ അര്‍ത്ഥത്തിലും സ്ഥാപിച്ചുകൊണ്ട്, ഒരു മുരളലോടെ, ഒറ്റയാക്കത്തില്‍ അവ കടിച്ചെടുത്തു. വൃഷണങ്ങള്‍ ഉടയുന്നതിന്റെ നേര്ത്തശബ്ദം കേട്ട് നായയെ ശ്രദ്ധിച്ച ദാസന് രക്തവും രേതസും ഉമിനീരും കലര്‍ന്ന കൊഴുത്ത ദ്രാവകം നായയുടെ കടവായിലൂടെ ഒലിച്ചിറങ്ങുന്നത് കണ്ടു.
വൃദ്ധന് അല്‍പ്പനേരം നായയുടെ ചവയ്ക്കല് നോക്കിനിന്നിട്ട് വീണ്ടും ദാസനിലേയ്ക്കു തിരിഞ്ഞു. നായ നാവുനീട്ടി മേശക്കല്ലിന്മേല്‍ പരന്ന ചോരനക്കിയെടുത്തു, പിന്നെ ചിറിനക്കിയിട്ട് വീണ്ടും മേശമേല്‍ താടിചേര്‍ത്തു.
“നീയൊരു ഭാഗ്യവാനാണ് ദാസാ. എത്ര ആരോഗ്യമുള്ളവനാണ് നീ. ഓരോ വ്യക്തിയും അവനെക്കുറിച്ച്, അവന്റെ അനന്തസാധ്യതകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അവശ്യമാണ്. നിനക്കു നിന്നെക്കുറിച്ചുതന്നെ അറിയേണ്ടേ?” വൃദ്ധന് മുന്‍പോട്ടാഞ്ഞ് ദാസന്റെ മുഖത്തേയ്ക്കു മുഖമടുപ്പിച്ചു ചോദിച്ചു. ദാസന് അമ്പരന്ന, എന്നാല്‍ അടിപ്പെട്ട കണ്ണുകളുമായി തലയാട്ടി.
വൃദ്ധന് ദാസന്റെ മുഖത്തേയ്ക്ക് ചിരിച്ചു. ഈത്തയൊലിയ്ക്കുന്ന വായിലെ നാറ്റത്തില്‍ ദാസന് വയറ് കടഞ്ഞു. വൃദ്ധന് നിവര്‍ന്ന് ഒരു ദീര്‍ഘശ്വാസമെടുത്തു. പിന്നെ കൈയ്യിലിരുന്ന കത്തിയുടെ അറ്റം ദാസന്റെ നെഞ്ചിന്‍കൂടിന്റെ മദ്ധ്യാസ്ഥിയ്ക്കിരുപുറവും കണക്കാക്കിക്കൊണ്ട് തൊലിപ്പുറത്തുകൂടി ഓടിച്ചു.
പിന്നത്തെ നിമിഷങ്ങള്‍ നിറഭേദങ്ങളുടേതായിരുന്നു. ദാസന്റെ കറുത്ത നെഞ്ചില്‍ മാംസത്തിന്റെ ഇളം ചുവപ്പുള്ള രണ്ട് സമാന്തരരേഖകള്‍ തെളിഞ്ഞുവന്നു. പിന്നെ ആ ഇളംചുവപ്പിന്മേല്‍ ചോരയുടെ കടുംചുവപ്പ് പതിയെപ്പടര്‍ന്നു. മൂന്നുരോമങ്ങള്‍ വളര്‍ന്നുമുറ്റിയ തൊലിയുടെ ഒരു ചതുരഭൂഖണ്ഡത്തെ കീറിമാറ്റിയിട്ട് വൃദ്ധന് കത്തിതാഴെയിട്ടു. എന്നിട്ട് കൈത്തഴക്കത്തോടെ ദാസന്റെ നെഞ്ചിലെ മദ്ധ്യാസ്ഥിയുടെ വശങ്ങളിലായി തള്ളവിരലും ചൂണ്ടുവിരലും ആഴ്ത്തി. ചൂടും വഴുക്കവുമുള്ള മാംസത്തിനിടയിലൂടെ വിരലുകള്‍ അസ്ഥിയുടെ താഴ്വാരം തേടിച്ചെന്നു. ദാസന് നെഞ്ചില്‍ കൊളുത്തിപ്പിടിക്കുന്ന കഠിനമായ നോവുണ്ടായിരുന്നു. എന്നിട്ടും താന്‍ ആ നോവിനെ നിര്‍ദയം അവഗണിക്കുന്നതെന്തേയെന്ന്, വൃദ്ധന്റെ വിരലുകള്‍ തന്റെ നെഞ്ചിന്റെ നടുവിലുള്ള അസ്ഥി വലിച്ചൂരിയെടുക്കുന്നത് നോക്കിക്കിടക്കവേ അയാള്‍ അത്ഭുതപ്പെടുന്നുമുണ്ടായിരുന്നു.
വൃദ്ധന് ദാസന്റെ വാരിയെല്ലുകളെ ഇരുവശത്തേയ്ക്കും ശക്തിയായിത്തള്ളി നെഞ്ചിന്‍കൂട് തുറന്നു. തന്റെ നെഞ്ചകം നേരിട്ടുകാണാന്‍ ദാസന് പെട്ടെന്ന് ഉല്‍ക്കടമായൊരു ആസക്തിയുണ്ടായി. അയാള്‍ ആളിപ്പിടിക്കുന്ന അതിവേദനയെ തന്റെ ചുണ്ടുകളില്‍ ആവാഹിച്ച്, പല്ലുകള്‍ക്കിടയിലേയ്ക്ക് ഞെരുക്കിക്കൊണ്ട് തലയുയര്‍ത്തി നോക്കി. മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ ചുവന്നുതിളങ്ങുന്ന, കൊഴുത്ത ശരീരരസത്തില്‍ മുങ്ങിക്കിടക്കുന്ന, മിടിക്കുന്ന ഹൃദയം.
“ആഹ്! ഇതാണ്! എനിയ്ക്കറിയാം, നിനക്ക് ആകാംക്ഷ കാണുമെന്ന്! നോക്കൂ, എത്ര സുന്ദരവും ആരോഗ്യമുള്ളതുമാണ് നിന്റെ ഹൃദയം. താളത്തിലുള്ള അതിന്റെ ആ ഇളക്കവും കുണുക്കവും കാണൂ..”
കിഴവന് ഇത്രയും വാചാലനാകാന്‍ അറിയാമോ എന്ന് ദാസന് ആശ്ചര്യപ്പെട്ടു. അയാളുടെ മുഴങ്ങുന്ന ഘര്‍ഷണശബ്ദത്തില്‍ ആ വാചാലത സ്ഥാനം തെറ്റിയ ഒരു ആഭരണം പോലെയായിരുന്നു.
“നിന്നെപ്പോലെ ഭാഗ്യം ചെയ്തവര്‍ വേറെ കാണില്ല ദാസാ. സ്വന്തം ഹൃദയം മിടിക്കുന്ന ജീവനോടെ നേരെ കാണുവാന്‍ എത്രപേര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്, ശരിയല്ലേ?” ത്രസിക്കുന്ന മാംസത്തിന്റെ ചൂടിലേയ്ക്ക് കൈകള്‍ താഴ്ത്തിക്കൊണ്ട് വൃദ്ധന് ചോദിച്ചു. അതുശരിയാണെന്ന് ദാസന് തലചലിപ്പിച്ചു.
കൊഴുപ്പിന്റെ മഞ്ഞപ്പൂക്കള്‍ക്കിടയില്‍നിന്ന്, വഴുക്കുകയും കുതറുകയും ചെയ്യുന്ന ഹൃദയം വൃദ്ധന് കൈയ്യിലെടുത്ത നിമിഷം തിമിരത്തിന്റെ സമസ്ത മൂടാപ്പുകളെയും ഭേദിച്ചുകൊണ്ട് അയാളുടെ കൃഷ്ണമണികള്‍ നിലാവുതട്ടിയ പുതുവൈഡൂര്യങ്ങള്‍ പോലെ ഒരുമാത്ര അസാധാരണമായി തിളങ്ങിയോയെന്ന് ദാസന് നൈമിഷികമായ ഒരു വിഭ്രമം ഉണ്ടായി. നായ മേശപ്പുറത്തുനിന്ന് തല ഒന്നുയര്‍ത്തിനോക്കിയിട്ട് വീണ്ടും നിസംഗനായി പഴയ സ്ഥിതിയില്‍ കിടന്നു.
“ഇതാണ് പെരിക്കാര്‍ഡിയം. നിന്റെ ഹൃദയത്തെ തടവിലാക്കിവെച്ചിരിക്കുന്ന വില്ലന്‍. ഇതില്‍നിന്നും നമുക്ക് നിന്റെ ഹൃദയത്തെ സ്വതന്ത്രമാക്കണം, വേണ്ടേ ദാസാ?” ഹൃദയത്തെ പൊതിഞ്ഞുകിടന്ന നേര്‍ത്തുസുതാര്യമായൊരു സ്തരത്തെ നഖങ്ങള്‍ക്കിടയില്‍ നുള്ളിയുയര്‍ത്തിക്കാണിച്ചുകൊണ്ട് വൃദ്ധന് ചോദിച്ചു.
“ഏത് ഹൃദയമാണ് യഥാര്‍ത്ഥമായ സ്വാതന്ത്ര്യം കൊതിക്കാത്തത്?” ദാസനോടെന്നതിലുപരി സ്വയം ചോദിച്ചുകൊണ്ട് ഒരു കത്തിയുടെ കൂര്‍ത്തമുനകൊണ്ട് വൃദ്ധന് ഹൃദയത്തെ സ്തരത്തിന്റെ തടവില്‍നിന്നും വേര്‍പെടുത്തി. സ്വാതന്ത്ര്യം ലഭിച്ച ഹൃദയം പതിന്മടങ്ങ് ശക്തിയോടെ കുതിച്ചുയരുകയും മിടിക്കുകയും ചെയ്യുന്നത് കണ്ട ദാസനും തോന്നി,
“എല്ലാ ഹൃദയങ്ങളും യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ട്.”
ദാസന് ശാന്തനായി, സുഷുമ്നയിലൂടെ അരിച്ചുകയറുന്ന കല്‍ത്തണുപ്പിനെ ആസ്വദിച്ചുകൊണ്ട് കിടന്നു. വൃദ്ധന്റെ പരുപരുത്ത കൈകള്‍ ദാസന്റെ ഹൃദയത്തിന്റെ അരികുകളിലും അടിയിലുമൊക്കെ ധാര്‍ഷ്ട്യത്തോടെ, മയമില്ലാതെ പരതിനടന്നു. ദാസന് നെഞ്ചിനുള്ളില്‍ അതിവേദനയുടെ ഇക്കിളിതോന്നി.
“നിന്റെ രക്തം അമൂല്യമാണ്, ദാസാ. അത് വെറുതെ വിയര്‍പ്പിച്ച് ആവിയാക്കാനുള്ളതല്ല. അതോര്‍ത്ത് എനിയ്ക്ക് വളരെയേറെ ഉല്‍ക്കണ്ഠ ഉണ്ട്, ഒരുപക്ഷേ നിന്നേക്കാളുമേറെ.”
ദാസന് തലയുയര്‍ത്തിനോക്കുമ്പോള്‍ വൃദ്ധന് ചെമ്പുകൊണ്ടുള്ള ഒരു കുഴിയന്‍ പിഞ്ഞാണം നെഞ്ചിന്‍കൂട്ടില്‍, ഒരു കൈകൊണ്ട് ഉയര്‍ത്തിപ്പിടിച്ച ഹൃദയത്തിനടിയിലേയ്ക്ക് തിരുകുകയായിരുന്നു. പിന്നെ അയാള്‍ കത്തിയെടുത്ത് ഹൃദയത്തിലേയ്ക്കുള്ള തടിച്ച ഞരമ്പുകളെ ഓരോന്നായി മുറിച്ചു. ഞരമ്പുകളുടെ മൃദുപേശികളില്‍ക്കൂടി, നീളന്‍ കോശങ്ങളെ രണ്ടായിപ്പിളര്‍ന്ന്, ലോഹം നേരിയൊരു കിരുകിരുപ്പോടെ തണുത്തുരഞ്ഞു ചലിച്ചു. എല്ലാം സാവധാനമാണ് വൃദ്ധന് ചെയ്യുന്നത്. പക്ഷേ രക്തം എത്രവേഗമാണ് പിഞ്ഞാണത്തില്‍ ഒഴുകിനിറയുന്നത്.
രക്തത്തില്‍മുങ്ങിക്കിടക്കുന്ന ഹൃദയത്തോടെ പിഞ്ഞാണമെടുത്ത് വൃദ്ധന് മാറ്റി. മുറിഞ്ഞുകിടന്ന ഞരമ്പുകളില്‍നിന്ന് നെഞ്ചിനുള്ളിലെ ചുവന്ന ഇറച്ചിയിലേയ്ക്ക് ഒഴുകിപ്പടരുന്ന ചോര കണ്ട് നായ തല ദാസന്റെ നെഞ്ചിലേയ്ക്ക് നീട്ടി മണപ്പിച്ചു. നായയുടെ മൂക്കിന്‍തുമ്പിലെയും നാവിലെയും തണുപ്പ് ഇറച്ചിയില്‍ തട്ടിയപ്പോള്‍ ദാസന്റെ നെഞ്ച് പിന്നെയും ഇക്കിളികൊണ്ടു.
“ഈ കുപ്പികൂടി മതിയാകുമെന്ന് എനിയ്ക്ക് ഉറപ്പാണ്. നീ ആശങ്കപ്പെടേണ്ടതില്ല, അല്‍പ്പം പോലും നഷ്ടപ്പെടില്ല,” നായയുടെ തലയില്‍ ഒരു കിഴുക്കുകൊടുത്തിട്ട് വൃദ്ധന് കറുത്ത നിറമുള്ള ഒരു കുപ്പിയെടുത്ത് രക്തക്കുഴലുകളെ ഒരുമിച്ച് അതിന്റെ വായ്ക്കുള്ളിലേയ്ക്ക് തള്ളി. അല്‍പ്പം മുന്‍പ്, കിഴവന്മാര്ക്കുള്ള വിരുന്നില്‍ ആദ്യം തുറന്ന പാനീയക്കുപ്പിയാണതെന്ന് ദാസന് മനസിലായി. അയാള്‍ക്ക് കൊതിപ്പിക്കുന്നൊരു തളര്‍ച്ചയുടെ അത്യാധിക്യമുണ്ടായിത്തുടങ്ങി.
വൃദ്ധന് ക്ഷമയോടെ കുപ്പിനിറയുന്നത് കാത്തിരുന്നു. പിന്നെ, ഒഴുക്കുനിലച്ച ഞരമ്പുകളെ ശ്രദ്ധയോടെ കുപ്പിയില്‍നിന്ന് ഊരിമാറ്റി കുപ്പിയുടെ വായ കോര്‍ക്കുവെച്ച് അടച്ച് മാറ്റിവെച്ചു. ദാസന്റെ കണ്ണുകളില്‍ മയക്കം ശക്തമായി ബാധിച്ചു. ചലിക്കുവാന്‍ ശേഷിയില്ലാതെ അയാള്‍ ബോധത്തിന്റെ ഒരേയൊരു താമരനൂലിന്മേല്‍തങ്ങി വാടിക്കിടന്നു. സുഷുംനയ്ക്കിരുവശവും വലിഞ്ഞുനിന്ന നാഡിഞരമ്പുകളില്‍ ചരിത്രത്തിന്റെ ഞാണൊലി കേള്‍ക്കുമോയെന്ന് വൃദ്ധന്റെ വിരലുകള്‍ കുസൃതിപ്പെട്ട നിമിഷം, തികച്ചും അനൈശ്ചികമായി ദാസന് തന്റെ ഇരുകാലുകളും വിരലുകളും അസാധാരണമാം വിധം ചടുലമായി വിറപ്പിച്ച നേരം, അവസാനത്തെ താമരനൂലും പൊട്ടിയകന്നു. പാതിവിടര്‍ച്ചയില്‍ അനക്കം നിലച്ചുപോയ കണ്പോളകള് തീര്‍ത്ത വിടവില്‍ക്കൂടി, പ്രജ്ഞയില്‍ രേഖപ്പെടാതെ പോയ ഒരു ലോഹത്തിളക്കം ദാസന്റെ ഇടത്തേ കണ്കോണില് വീണു.
“നിനക്കറിയുമോ ദാസാ, സ്വന്തം തലച്ചോര്‍ കാണാന്‍ സാധിക്കുകയെന്നത് ഹൃദയം കാണുന്നതിലുമേറെ ഭാഗ്യമാണ്. കാരണമെന്തെന്നോ, ഹൃദയത്തേക്കാള്‍ പ്രധാനം ബുദ്ധിയാണെന്നത് തന്നെ!” തുടര്‍ന്ന് വൃദ്ധന് പൊട്ടിച്ചിരിച്ചു. ഒരു വിസ്മൃതിയിലെന്ന പോലെ, സംവേദനക്ഷമത തീരെയില്ലാത്ത ഒരു സ്വരം പോലെ നേര്‍ത്ത്, അവ്യക്തമായിക്കേട്ട ആ ചിരിയായിരുന്നു ദാസന് അവസാനമായി ശ്രവിച്ച ശബ്ദം. പിന്നെ, ചെന്നിയില്‍ക്കൂടി കത്തിയുടെ മുന പരിചയസമ്പന്നനായ ഒരു പര്യവേക്ഷകനേപ്പോലെ തലയോട്ടിയിലെ വിടവുകളിലേയ്ക്ക് വഴിതേടുന്നത് ദാസനറിഞ്ഞതേയില്ല.
“നോക്കൂ, നോക്കൂ ദാസാ, നിന്റെ തലച്ചോര്‍, നിന്റെ സിരാകേന്ദ്രം. കാണൂ, അഭിമാനത്തോടെ കാണൂ..” സുഷുമ്നനാഡി തുടങ്ങുന്നയിടത്തുവെച്ച് മുറിച്ചെടുത്ത തലച്ചോര്‍ വൃദ്ധന് തലപൊളിഞ്ഞ ദാസന്റെ മുഖത്തേയ്ക്ക് അടുപ്പിച്ചു. അതില്‍നിന്ന് രക്തം കലര്‍ന്ന കൊഴുത്ത ദ്രാവകം അയാളുടെ പാതിവിടര്‍ന്ന, ശോണരാശി മാഞ്ഞു കറുത്തുപോയ ചുണ്ടിലേയ്ക്കും ഉമിനീരുണങ്ങി തിളക്കം കെട്ട പല്ലിലേയ്ക്കും ഇറ്റ് വീഴുന്നുണ്ടായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്തമട്ടിലുള്ള വൃദ്ധന്റെ ആവേശം കാണുവാനായിമാത്രം ദാസന് കണ്ണുതുറന്നില്ല. അതുമനസിലാക്കിയ വൃദ്ധന് പുലമ്പല്‍ തുടര്‍ന്നുകൊണ്ട് തന്റെ പരുക്കന്‍ വിരലുകളാല്‍ ദാസന്റെ കണ്‍പോളതുറന്ന് തലച്ചോറിനെ ആ കണ്ണുകളിലേയ്ക്ക് അടുപ്പിച്ചുപിടിച്ചു. മുട്ടവിളക്കിന്റെ വെളിച്ചത്തില്‍, ദൃക്ക്ഷമത അന്യപ്പെട്ടു നിശ്ചലമായിത്തീര്‍ന്ന കൃഷ്ണമണിമേല്‍ സിരാകേന്ദ്രത്തിന്റെ അനന്തമായ ഇടുക്കുവഴികള്‍ തെളിഞ്ഞുകിടന്നു.
ഏതാനും നിമിഷം മാത്രം നീണ്ട, ഒരു രതിമൂർച്ഛയെ അനുസ്മരിപ്പിച്ച ആവേശത്തിനൊടുവില്‍ പെട്ടെന്ന് പഴയ നിസംഗത വീണ്ടെടുത്ത വൃദ്ധന് തലച്ചോര്‍ ഒരു പാത്രത്തില്‍ വെച്ചശേഷം മറ്റൊരു വലിയ കത്തി എടുത്തു. ദാസന്റെ തല അല്‍പ്പം പുറകിലേയ്ക്ക് വലിച്ചുപിടിച്ച്, കഴുത്തില്‍ തൊണ്ടമുഴത്തുമ്പില്‍ വരഞ്ഞു. പിന്നെ കത്തി ആ വരയിലേയ്ക്ക് അമര്‍ത്തിയിട്ട് മുന്നിലേയ്ക്കും പുറകിലേയ്ക്കും മന്ദമായി ചലിപ്പിച്ചുകൊണ്ടിരുന്നു. സ്വനതന്തുക്കള്‍ സൂക്ഷ്മമായി അളന്നുതിട്ടപ്പെടുത്തിയിട്ടെന്നപോലെ നീളം കൃത്യമായി വിഭജിച്ചുകൊണ്ട്, രണ്ട് നാലായി, പൊട്ടിയ വീണക്കമ്പികള്‍ പോലെ വിറച്ചടങ്ങി. വളരെ സാവധാനം പിടലി മുറിഞ്ഞുവന്നു. വേര്‍പെട്ട കൊരവള്ളിയ്ക്ക് താഴെ നട്ടെല്ലിന്റെ കശേരുവിനിടയില്‍ കത്തിമുന കയറ്റി വൃദ്ധന് ഒന്ന് തിരിച്ചു. സുഷുംനയില്‍ നാഡീകോശങ്ങള്‍ തൂവെള്ളത്തുമ്പപ്പൂക്കളായിച്ചിതറി. ദാസന്റെ തലയും ഉടലും യാതൊരു എതിര്‍പ്പുമില്ലാതെ രണ്ടായി പിരിഞ്ഞു.
പിന്നെ, വിദഗ്ദ്ധനായ ഒരു കശാപ്പുകാരനെപ്പോലെ അവിടെയുമിവിടെയും ഓരോ പോറല്‍. ദാസന്റെ എണ്ണമിനുപ്പുള്ള തൊലി മേശമേല്‍ നീണ്ടുനിവര്‍ന്നുകിടന്ന വിളറിവെളുത്ത മാംസശരീരത്തിനപ്പുറം മുഷിഞ്ഞൊരു മുഴുക്കുപ്പായംപോലെ ചുരുണ്ടുകിടന്നു.
വൃദ്ധന്റെ കൈക്കുഴ ഒരു വാദ്യകലാകാരന്റേതിന് സമമായിരുന്നു. കത്തികള്‍ കൃത്യമായും മെയ്വഴക്കത്തോടെയും ഓടിനടന്നു. ആദ്യം കക്ഷത്തില്‍, പിന്നെ ഇടുപ്പില്‍. കൈകളും കാലുകളും ശരീരത്തില്‍നിന്ന് മാറി ഒരുമിച്ച് ചേര്‍ന്നുകിടന്നു. കല്ലിന്മേല് കത്തിയുടെ വായ്ത്തല ഓരോ പോറലും വീഴ്ത്തുന്നതനുസരിച്ച് ദാസന്റെ ഇറച്ചി വലിയ തുണ്ടുകളായി മുറിഞ്ഞ് മാറിക്കൊണ്ടിരുന്നു.
“ദാസന്റെ കരള്‍ എത്ര വലുതെന്ന് നോക്ക് നീ..” വൃദ്ധന് തവിട്ടുനിറമുള്ള, വഴുക്കുന്ന വലിയ കരള്‍ കൈയിലെടുത്ത് നായയുടെ നേരെ തിരിഞ്ഞ് അതിശയം പറഞ്ഞു. നായ തലയുയര്‍ത്തി നാവ് നുണഞ്ഞു.
“നിനക്കിനിയും കൊതിമാറിയിട്ടില്ല, അല്ലേ?” അയാള്‍ വാത്സല്യമൂറുന്ന ഒരു ചിരിയോടെ ചോദിച്ചു. പിന്നെ ദാസന്റെ കരള്‍ നായയുടെ മുന്‍പിലേയ്ക്കിട്ടുകൊടുത്തു.
പുകമുറിയ്ക്കുള്ളില്‍ ഏറ്റവും താഴെ ഒഴിഞ്ഞുകിടന്ന തട്ടിലേയ്ക്ക് ഇറച്ചിത്തുണ്ടുകള്‍ അടുക്കിവെച്ചിട്ട് ചൂളയിലേയ്ക്ക് കുറച്ചുകൂടി വിറകുകള്‍ തള്ളിവെച്ച് വൃദ്ധന് തിരികെ തീന്മുറിയില് എത്തുമ്പോള്‍ മേശമേല്‍ നായയുടെ തീറ്റ കഴിഞ്ഞിരുന്നു. അതിന്റെ ചുണ്ടിനുചുറ്റുമുള്ള രോമങ്ങളും മൂക്കും പിത്തരസത്തിന്റെ സ്നിഗ്ദ്ധതയില്‍ കൂടുതല്‍ തിളങ്ങി.
വൃദ്ധന് ഹൃദയവും തലച്ചോറും വെച്ചിരുന്ന പാത്രങ്ങളും രക്തം സൂക്ഷിച്ച കുപ്പിയുമെടുത്ത് അടുക്കളയിലേയ്ക്ക് വീണ്ടും നടന്നു. ചെറിയ ചതുരക്കട്ടകളായിമുറിഞ്ഞ് പിഞ്ഞാണത്തിലെ ചോരയില്‍ മുങ്ങി, അടുപ്പിന്മേല് തിളച്ചുമറിയുന്ന എണ്ണയിലേയ്ക്കു യാത്രചെയ്ത ദാസന്റെ തലച്ചോറിനെ ഹൃദയം പിന്തുടര്ന്നു. ഒറ്റ വ്യത്യാസം മാത്രം, ഹൃദയം മുറിക്കപ്പെടാതെ അതേപടിയാണ് എണ്ണയിലേയ്ക്ക് പോയത്. നായ വറചട്ടിയിലേയ്ക്കുനോക്കി പാതുകത്തിന്റെ ഒരരികില്‍ ക്ഷമയോടെയിരുന്നു. തലച്ചോറും ഹൃദയവും എണ്ണയില്‍ മൂക്കുന്ന നേരത്ത് വൃദ്ധന് പിഞ്ഞാണത്തില്‍നിന്ന് കട്ടകെട്ടാതിരിക്കാനുള്ള പൊടി ചേര്‍ത്ത രക്തം കുപ്പികളിലേയ്ക്ക് വടിച്ചൊഴിച്ച്, കോര്‍ക്കുകൊണ്ട് അടച്ച് അലമാരയില്‍ വെച്ചു.
ദാസന്റെ അവശിഷ്ടങ്ങള്‍ തെങ്ങിന് വെട്ടിയ കുഴിയില്‍കൊണ്ടിട്ടുമൂടി വൃദ്ധൻ സ്വീകരണമുറിയില്‍ തിരിച്ചെത്തുമ്പോള്‍ നായ വറുത്ത ഹൃദയം കടിച്ചുമുറിച്ച്, അതിനുള്ളില്‍ ചോക്ലേറ്റിന്റെ നിറത്തില്‍ കട്ടകെട്ടിയിരുന്ന വെന്ത ചോര നക്കിനുണഞ്ഞുകൊണ്ട് ചാരുകസേരയുടെ കാല്ക്കല് കിടക്കുന്നുണ്ടായിരുന്നു. നായയുടെ തലയില്‍ തലോടിക്കൊണ്ട് അയാൾ കസേരയിലേയ്ക്ക് ചാഞ്ഞു. ഇരുളടഞ്ഞ മുറിയ്ക്കുള്ളില്‍, പൂമുഖവാതിലില്‍ക്കൂടി വെളിപ്പെട്ട കിഴക്കേ ആകാശത്ത് പടരുന്ന നേരിയ വെളിച്ചത്തിലേയ്ക്കുനോക്കി, വറുത്തുകോരിയ തലച്ചോര്‍ കഷ്ണങ്ങള്‍ കൊറിച്ചുകൊണ്ട് വൃദ്ധന് ദാസനെ പ്രതീക്ഷിച്ചിരുന്നു.
'വൃദ്ധന്റെയും നായയുടെയും അചഞ്ചലദൃഷ്ടികള്‍ക്ക് കീഴ്പ്പെട്ടുനില്‍ക്കുമ്പോള്‍ അയാള്‍ ആകെ അസ്വസ്ഥനാവുകയായിരുന്നു.'
മറുപടിഇല്ലാതാക്കൂഇവിടം വരേയുള്ള വായന വല്ലാത്തൊരു ഭീതിയിൽ കൊണ്ടെത്തിച്ചിട്ടുണ്ട്.!
'എങ്കിലും ആ യാത്രയ്ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു എന്ന് അയാള്‍ക്ക് നിശ്ചയമുണ്ടായിരുന്നു.'
വല്ലാത്തൊരു ഭീതി മനസ്സിൽ നിറയ്ക്കുന്നു ട്ടോ, 'ശ്രീകൃഷ്ണപ്പരുന്ത്' ആദ്യമായി കണ്ട പോലെ.!
'ദാസന് കിളയും കളപറിക്കലും തുടരുന്നതിനിടയിലെല്ലാം ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ വൃദ്ധനും നായയും...'
ഈ വരികളിലൂടെമറിയാം,അതെത്രയ്ക്ക് ഭീതിതമാണെന്ന്.! വല്ലാത്തൊരു അവസ്ഥ തന്നെ. സാധാരണ അപസർപ്പക കഥകൾ വായിക്കുന്നതുപോലല്ല..... ഭീതിതമാണെങ്കിലും, രസാവഹവുമാണ്.
വളഎ അസൂയയോട് കൂടി പറയട്ടെ ഇത്തരം വാക്കുകളും അർത്ഥങ്ങളും ഉപയോഗിച്ച് ഒരു സെന്റൻസെങ്കിലുമെഴുതുക എന്നത് എന്റെ ഒരു സ്വപ്നമാണ്.! എന്ത് ഭംഗിയാ ആ വർണ്ണനകൾക്ക്.!?
'മുറുമുറക്കലുകള്‍ നിര്‍ത്തി നിശ്ചലമായിത്തീര്‍ന്ന ഇരുണ്ട ആകാശത്തിന് കീഴെ, ഹുങ്കാരം മുഴക്കുന്ന മൌനത്തിന്റെ ഗുരുത്വകേന്ദ്രത്തില്‍നിന്നുകൊണ്ട്, മിനുങ്ങുന്ന തൊലിക്കടിയില്‍ ബലിഷ്ഠവും അളവുപൂര്‍ണതകള്‍ മുറ്റിയതുമായ പേശികളെ നൃത്തം ചെയ്യിച്ച് ദാസന് തെങ്ങുനടാന്‍ കുഴിയെടുത്തു തുടങ്ങി.'
നാസറിക്ക,ഇതിന്റെ ആദ്യവായന പ്രജ്ഞയെ മരവിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല.
'“ഉം. സന്ധ്യതിരിയുമ്പോള്‍ എന്റെ ചില സുഹൃത്തുക്കള്‍ വരും. അവര്‍ക്ക് ഭക്ഷണം ഒരുക്കണം.”'
ഭയങ്കരമായൊരു ഭീതി നമ്മളീലേക്ക് പകരുന്ന രീതിയിലുള്ള വാക്കുകൾ.!
'ദാസന്റെ നെഞ്ചിലെ മൂന്നേ മൂന്ന് രോമങ്ങള്‍ പോലും ഒറ്റനിമിഷം കൊണ്ട് എഴുന്ന് വിറങ്ങലിച്ചു.'
ഈ വരികൾ കൂടി വായിച്ച് തീർക്കുമ്പോൾ പ്രജ്ഞ ഏകദേശം മരവിച്ച മട്ടായിരിക്കുന്നു.
'മുട്ടബള്ബുകള് നല്കിയ, കൃത്യമായ ഇടവേളകളില്‍ തന്നെ ഒറ്റയ്ക്കാക്കുന്ന നിഴലിനെ കാല്പ്പാദങ്ങളില് കെട്ടിവലിച്ച് അയാള്‍ ഇടനാഴികളില്‍നിന്നും ഇടനാഴികളിലേയ്ക്ക് ഓടി.'
ഇത്തരം വരികളും വിശേഷണങ്ങളുമാണ് ഞാൻ നേരത്തെ പറഞ്ഞത്.! എന്നെ വല്ലാതെ കൊതിപ്പിക്കുന്നു.!
ഇവിടെ മുതൽ മറ്റൊരു ഭീതിത തലത്തിലേക്ക് വായനയെ നയിക്കുകയാണെന്ന് ഞാൻ കരുതുന്നു,
'കാലങ്ങളുടെ പഴക്കം കൊണ്ടുമാത്രം സ്വായത്തമാകുന്ന, കണിശവും കൃത്രിമവുമായൊരു ഔപചാരികതെയെ അവരെല്ലാംതന്നെ വിരുന്നിലുടനീളം പിന്തുടരുന്നതായി തോന്നിക്കുന്നുവെന്ന മറ്റൊരു കൌതുകവും ദാസന് ലഭിച്ചു.'
നാസ്സറിക്കാ ങ്ങൾക്കുള്ളത് ഞാൻ തരാം,ഞാനൊരു ഭീതിതമായ ഒരവസ്ഥയിലെത്തിയിട്ടുണ്ടിപ്പോൾ ഇത് കൂടി വായിച്ചപ്പോൾ,
'വൃദ്ധന് അല്‍പ്പനേരം നായയുടെ ചവയ്ക്കല് നോക്കിനിന്നിട്ട് വീണ്ടും ദാസനിലേയ്ക്കു തിരിഞ്ഞു. നായ നാവുനീട്ടി മേശക്കല്ലിന്മേല്‍ പരന്ന ചോരനക്കിയെടുത്തു, പിന്നെ ചിറിനക്കിയിട്ട് വീണ്ടും മേശമേല്‍ താടിചേര്‍ത്തു.'
ശരിക്കും ഇനി വായന തുടരണോ വേണ്ടയോ എന്ന രീതിയിലുള്ള ഒരവസ്ഥയിലേക്കെത്തിച്ചു ഈ വായന ബിന്വേട്ടാ,നാസ്സറിക്കാ.
'“ആഹ്! ഇതാണ്! എനിയ്ക്കറിയാം, നിനക്ക് ആകാംക്ഷ കാണുമെന്ന്! നോക്കൂ, എത്ര സുന്ദരവും ആരോഗ്യമുള്ളതുമാണ് നിന്റെ ഹൃദയം. താളത്തിലുള്ള അതിന്റെ ആ ഇളക്കവും കുണുക്കവും നോക്കൂ.”'
അതെ ഞാൻ പ്രതീക്ഷിച്ചതായിരുന്നു ഒരു മാറ്റം,അടിയോടെ ഭാവത്തിലും അർത്ഥത്തിലും എല്ലാമായൊരു മാറ്റം.
അതിവിടെ സംഭവിക്കുന്നു.
'“എല്ലാ ഹൃദയങ്ങളും യഥാര്‍ത്ഥമായ സ്വാതന്ത്ര്യം അര്‍ഹിക്കുന്നുണ്ട്.”'
ഹോ...വല്ലാത്തൊരു തണുപ്പരിച്ചു കയറുന്നു ഞരമ്പുകളിലൂടെ, ഈ വരികൾ വായിക്കാനെത്തുമ്പോൾ.
'പിന്നെ, ചെന്നിയില്‍ക്കൂടി കത്തിയുടെ മുന പരിചയസമ്പന്നനായ ഒരു അഭ്യാസിയേപ്പോലെ തലയോട്ടിയിലെ വിടവുകളിലേയ്ക്ക് വഴിതേടുന്നത് ദാസനറിഞ്ഞതേയില്ല.'
നല്ലൊരു ഭീതി സമ്മാനിക്കുന്ന,പ്രജ്ഞയെ മരവിപ്പിക്കുന്ന സുന്ദരമായൊരു അപസർപ്പക വിവരണം.
ആസ്വദിച്ചു വായിച്ചു. എനിക്കിത്രയും വലിയൊരു സംഭവമെഴുതിയ ചേട്ടനോട് ഒരു നിരീക്ഷണം പറയാൻ മടിയുണ്ട് എന്നാലും പറയാം. ഇതിലെ ഈ അവസാന വരിയില്ലേ ?,
'പൂമുഖവാതിലില്‍ക്കൂടി വെളിപ്പെട്ട കിഴക്കേ ആകാശത്ത് പടരുന്ന നേരിയ വെളിച്ചത്തിലേയ്ക്കുനോക്കി, വറുത്തുകോരിയ തലച്ചോര്‍ കഷ്ണങ്ങള്‍ കൊറിച്ചുകൊണ്ട് വൃദ്ധന് ദാസനെ പ്രതീക്ഷിച്ചിരുന്നു.'
ഈ വരിയിൽ,വൃദ്ധൻ ദാസനെ പ്രതീക്ഷിച്ചിരുന്നു, എന്ന് പറയുന്നതെന്തുകൊണ്ടാൺ ?
വൃദ്ധൻ 'മറ്റൊരു ദാസനെ' പ്രതീക്ഷിച്ചു കൊണ്ടിരുന്നു എന്ന് പറഞ്ഞാൽ എനിക്ക് കൂടി മനസ്സിലാവുമായിരുന്നു. ഇതിപ്പോൾ ആദ്യം മുതൽ അതീവ ശ്രദ്ധയോടെ വായിച്ച എനിക്ക് ആ ഒറ്റ വാക്കിൽ അവസാനം കൺഫ്യൂഷനായി.
ആകെ കൺഫ്യൂഷൻ മയം.
അഭിനന്ദനങ്ങൾ, എന്റെ നല്ലൊരു ദിവസം ഇത്രയ്ക്കും ഭീതിതമാക്കിയതിന്.
ആശംസകൾ.
ഞാൻ ഇതിന് മുൻപ് മറ്റൊരു 'ബിനു' എഴുത്ത് വായിച്ചിട്ടേയില്ല. അതിനാലാണ് ഞാനിതിലെ എഴുത്തിന്റെ രാഷ്ട്രീയ-സാമൂഹിക മാനം നോക്കാതെ ഒരേയൊരു വ്യൂവിൽ കണ്ടത്.
ഇല്ലാതാക്കൂഅതിനാലാണ് എനിക്കിങ്ങനെ കുഞ്ഞ്യേ വിയോജിപ്പ് വന്നത്.!
:)
ഇല്ലാതാക്കൂനാസറിക്ക,ഇതിന്റെ ആദ്യവായന പ്രജ്ഞയെ മരവിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല.
മറുപടിഇല്ലാതാക്കൂ“ദാസന്റെ കരള്‍ എത്ര വലുതെന്ന് നോക്ക് നീ..” വൃദ്ധന് തവിട്ടുനിറമുള്ള, വഴുക്കുന്ന വലിയ കരള്‍ കൈയിലെടുത്ത് നായയുടെ നേരെ തിരിഞ്ഞ് അതിശയം പറഞ്ഞു. നായ തലയുയര്‍ത്തി നാവ് നുണഞ്ഞു.
അഭിനന്ദനങ്ങൾ, ആശംസകൾ.
കഥയുടെ തലം ചൂഷണത്തിന്റെയും നിസ്സഹായമായ പ്രതികരണങ്ങളുടേതുമാണെന്ന് വായിച്ചെടുക്കുന്നു. പക്ഷെ ചിത്രീകരണം പലയിടത്തും ഹാനിബാൾ ( ആന്റണി ഹോപ്കിൻസ് ) എന്ന ചിത്രത്തെ ഓർമ്മിപ്പിക്കുന്നു. ആ ചിത്രം ആദ്യം കണ്ടതുകൊണ്ടാവണം, ഇത് വായിക്കുമ്പോൾ പ്രജ്ഞ അന്നത്തെ പോലെ മരവിക്കുന്നില്ല
മറുപടിഇല്ലാതാക്കൂജീവല്സാഹിത്യത്തിനു ബിനുവിന്റെ വക നല്ലൊരു സംഭാവന .അധ്വാനവര്ഗ്ഗത്തോടുള്ള പ്രതിബദ്ധത വിളിച്ചു പറയുമ്പോഴും കഥ പ്രതീക്ഷകള്‍ ഒന്നും ശേഷിപ്പിക്കുന്നില്ല .വര്‍ഷങ്ങളായി പാതകത്തില്‍ ഉണങ്ങുന്നതു ഓരോ ദിവസവും ദാസന് തന്നെയാണ് .എല്ലാക്കാലത്തും ,എല്ലായിടത്തും തൊഴിലാളി പല വേഷങ്ങളില്‍ പേരുകളില്‍ ഇറച്ചിത്തുണ്ടങ്ങള്‍ ആയി മാറുന്നു .പേര് എന്തായാലും എല്ലായ്പ്പോഴും ചൂഷണം ചെയ്യപ്പെടുന്നതും നായക്ക് എറിഞ്ഞു കൊടുക്കപ്പെടുന്നതും ഒക്കെ ദാസന്റെ തലച്ചോറും കരളും വൃഷണങ്ങളും ഒക്കെ ആകുമ്പോള്‍ പിറ്റേന്ന് വരുന്നവനും ദാസന് അല്ലാതെ മറ്റാര് ? (പക്ഷെ ഒരു സംശയം ബാക്കിയുണ്ട് .ഈ മൃഗങ്ങളെല്ലാം എന്താ ഇങ്ങനെ അകത്തുടയില്‍ നക്കുന്നത് ?ഇന്നാളു നമ്മുടെ രാംജിയുടെ പുലി നക്കിയതും മേരിയുടെ അകത്തുടയില്ത്തന്നെ ..)
മറുപടിഇല്ലാതാക്കൂ(പക്ഷെ ഒരു സംശയം ബാക്കിയുണ്ട് .ഈ മൃഗങ്ങളെല്ലാം എന്താ ഇങ്ങനെ അകത്തുടയില്‍ നക്കുന്നത്? ഇന്നാളു നമ്മുടെ രാംജിയുടെ പുലി നക്കിയതും മേരിയുടെ അകത്തുടയില്ത്തന്നെ ..)
ഇല്ലാതാക്കൂസിയാഫിക്കാ,അകത്തുടയ്ക്ക് ഉപ്പുരസം കൂടുതലായുണ്ട് എന്ന് ഈ വക നാൽക്കാലികൾക്കറിയാം(പൂച്ച,പുലി,പട്ടി).! നമ്മൾ മനുഷ്യർക്കും ഒരാൾ നിൽക്കുമ്പോൾ 'നാൽ'ക്കാലികളായാലേ അതിന് പറ്റൂ.!
തുടക്കം ബ്രാം സ്ടോക്കറെയും ഒടുക്കം മനോജ് പറഞ്ഞത് പോലെ ആന്റണി ഹോപ്കിന്സിനേയും ഓര്‍മ്മപ്പെടുത്തിയെങ്കിലും മറുവായനയില്‍ തീര്‍ച്ചയായും ഒരുപാട് കാര്യങ്ങള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന കഥയിലെ ബംഗ്ലാവ് പോലെ ബിനുവിന്റെ മറ്റൊരു തൂലികാചലനം ..!
മറുപടിഇല്ലാതാക്കൂസാധാരണ മനുഷ്യന്മാരായി ഇത് വായിച്ചിരിക്കുന്നത്, ഞാനും റൈനിയും മാത്രമാണല്ലോ ദൈവമേ ?
ഇല്ലാതാക്കൂസാരമില്ല മണ്ടൂസാ.. ഇത് എങ്ങിനെയും വായിക്കാം. :)
ഇല്ലാതാക്കൂബിനൂ . കഥയേക്കാള്‍ ഇഷ്ടമായത് ഭാവനയും ഭാഷ കൈകാര്യം ചെയ്യുന്ന രീതിയുമാണ് . കഥ ഭാവനയില്‍ കണ്ടു വായിക്കാന്‍ കഴിഞ്ഞു. ഓക്കാനം വന്നു എനിക്ക് വായിക്കുംതോറും . ഇടയില്‍ ഒന്ന് നിര്‍ത്തി റിലാക്സ് ചെയ്തിട്ടാണ് പിന്നെ വായിച്ചു മുഴുവനാക്കിയത് . അത് നിന്റെ എഴുത്തിന്റെ വിജയം തന്നെയാണ് . കഥാപശ്ചാത്തലം ഭംഗിയായി വായനക്കാരന് അനുഭവവേദ്യമാക്കുക . എന്തുകൊണ്ടോ വൃദ്ധന്റെ അത്താഴവിരുന്നില്‍ അവര്‍ ഭക്ഷിക്കുന്നത് മനുഷ്യമാംസം ആണെന്ന് എനിക്ക് തോന്നിയിരുന്നു . ദാസനെ അയാള്‍ ആക്രമിക്കാന്‍ സാധ്യത ഉണ്ടെന്നും തോന്നിയിരുന്നു . പക്ഷെ ഇങ്ങിനെ ഒരന്ത്യം പ്രതീക്ഷിച്ചില്ല . പിടിച്ചിരുത്തി വായിപ്പിക്കുന്ന , ഹോറോര്‍ നോവല്‍ പോലെ :) ബിനുവിന്റെ കഥകളില്‍ എനിക്കേറെ ഇഷ്ടമായത് ഇതാണ് . ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ബിനൂ . :)
മറുപടിഇല്ലാതാക്കൂഞാന് ഈ വഴി വന്നതേ ഉള്ളൂ വിശദമായ അഭിപ്രായങ്ങള്‍ പിന്നീടാവാം ആശംസകള്‍
മറുപടിഇല്ലാതാക്കൂചീഞ്ഞ നാറ്റമുള്ള മണ്ണിനെ പരിചയപ്പെടുന്ന ഒരു കൂട്ടം എല്ലാം നഷ്ടപ്പെടുത്താന്‍ വിധിക്കപ്പെട്ടവര്‍ ...
മറുപടിഇല്ലാതാക്കൂരചന അല്പം ലളിതമായപ്പോള്‍ ഒരു ചിത്രം കാണുന്ന തോന്നല്‍ വരുത്തി.
പുകയറ പിടിച്ച എന്ന് കണ്ടു. പുകക്കറ എന്നാവും അല്ലെ.
പുതുവത്സരാശംസകള്‍
പുകയറ എന്ന് തന്നെയാണ് റാംജിസാബ്.. കോട്ടയം ചങ്ങനാശേരി ഭാഗങ്ങളില്‍ പുകക്കറയെ, പ്രത്യേകിച്ച് പുകക്കറയും മാറാലയും കൂടി കലര്‍ന്ന് ഉണ്ടാകുന്ന, കരിഞ്ഞുതൂങ്ങിക്കിടക്കുന്ന നൂലുകള്പോലെയൊക്കെ തോന്നിക്കുന്ന സംഭവങ്ങളെ പുകയറ എന്നാണ് പറയുക. കൊളോക്കിയല്‍ പ്രൊനണ്‍സിയേഷന്‍! :)
ഇല്ലാതാക്കൂവൃദ്ധനും നായയും കൂടെ വല്ലാത്ത ഒരു ലോകം സൃഷിച്ചു.
മറുപടിഇല്ലാതാക്കൂനല്ല ഭാവന.
കഥയില്‍ ഇനി അടുത്ത ദാസന് രംഗ പ്രവേശനം ചെയ്തു എന്ന് ഞങ്ങള്‍ വായനക്കാര്‍ക്ക് പ്രതീക്ഷിക്കാം അല്ലേ. കടല്‍ കിഴവനും കൂട്ടര്‍ക്കും രാത്രി വിരുന്നുകളും ...
അധികാരികളാൽ ഷണ്ഡീകരിക്കപ്പെട്ട്, രക്തം പാനം ചെയ്യപ്പെട്ട്, മാംസം ഭുജിക്കപ്പെട്ട് പ്രതികരിക്കാനാവാത്ത മോഹവലയത്തിൽ ജീവിതം തീർന്നുപോകുന്ന ദാസന്മാർ...ഇന്നിന്റെ നേർക്കാഴ്ച്ച. പ്രജ്ഞയെ ഉലച്ച് വർത്തമാനത്തിന്റെ നേരിലേക്കു വായനക്കാരെ കൊണ്ടുവരുന്ന രചനാ മികവ്.
മറുപടിഇല്ലാതാക്കൂബിനുവിന്റെ എഴുത്തിനെ പറ്റി പ്രത്യേകിച്ച് പറയണ്ട ആവശ്യമില്ലലോ.. ഇവിടെ വായിക്കാന്‍ വന്നാല്‍ അതില്‍ കാര്യമായി എന്തെങ്കിലും കാണും എന്ന് ഉറപ്പാണ്. ഇത്തവണയും പ്രതീക്ഷ തെറ്റിയില്ല. വായിച്ചത് എല്ലാം മനസ്സില്‍ കാണാനും സാധിച്ചു എന്നതാണ് രചനാ മികവ്. ആ പട്ടിയും കിളവനും നോക്കി കൊല്ലുവാരുന്നു മനുഷ്യനെ. ബിനു എനിക്ക് അവസാനം വന്നപ്പോള്‍ ഒരു കണ്ഫ്യൂഷന് വന്നു. വേറെ ദാസന് ആണോ ഇനി വരുന്നത്? അത് പോലെ ഈ ദാസന് ഇനി പ്രേതം ആകുമോ??? ആ കിളവന് പ്രേതം ആയിരുന്നോ???? എന്തായാലും വായന കഴിഞ്ഞാലും വിട്ടുപോകാത്ത ഭീതി.... ആശംസകള്‍ പറയുന്നില്ല അഭിനന്ദനം പറയുന്നു..... അടിപൊളി
മറുപടിഇല്ലാതാക്കൂദാസന് ഒന്നേയുള്ളു വിഘ്നേഷ്... ഒരു ഗതികിട്ടാപ്രേതം!
ഇല്ലാതാക്കൂകഥയുടെ വിവരണം അവിടേക്ക് നമ്മളെ കൂട്ടി കൊണ്ട് പോയി, അതു കൊണ്ടായിരിക്കാം കഥയിൽ ലയിച്ച് വായിക്കാൻ കഴിയുന്നതും, വിവരണം വ്യക്തമാക്കുമ്പോൾ അകഥ ശുദ്ധമാകുന്നു.........
മറുപടിഇല്ലാതാക്കൂആശംസകൾ
ദാസന്മാര്ക്ക് അവസാനമില്ലല്ലോ
മറുപടിഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂദാസന്റെ തലച്ചോര്‍ മുറിച്ചെടുക്കുമ്പോള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത മട്ടിലുള്ള ആവേശം ഏതാനും നിമിഷം മാത്രം നീണ്ട ഒരു രതിമൂര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന ആവേശമായി വിശേഷിപ്പിച്ചിരിക്കുന്നു. അസാധാരണമായ രചനാപാടവം!
ആശംസകള്‍
സൈബർ ലോകത്ത് വായിക്കാനായ നിലവാരമുള്ള കഥക്ക് എന്റെ പ്രണാമം....
മറുപടിഇല്ലാതാക്കൂഅയാൾ ആദ്യം അവനെ ഷണ്ഢനാക്കി
പിന്നെ തിരഞ്ഞെടുത്ത ഓരോ അവയവും, രക്തവും കഥക്ക് നല്ലൊരു രാഷ്ട്രീയമാനം കൈവരുത്തുന്നു....
തറയോടുകൾ പാകിയ നീണ്ട ഇടനാഴി - കഥയെഴുത്തിലെ സൂക്ഷ്മനീരീക്ഷണപാടവത്തിന് മികച്ച ദൃഷ്ടാന്തം. കഥയെഴുത്തിന്റെ വിദ്യാർത്ഥികൾക്ക് ഇതൊരു നല്ല പാഠമാണ്.
അവാസനത്തെ ആ അറുത്തുമാറ്റലിൽ ചില സൂചനകൾ മാത്രം തന്ന് വായനക്കാർക്ക് പൂരിപ്പിക്കാനായി കുറേക്കൂടി ബാക്കിവെക്കാമായിരുന്നു എന്നു പറയുന്നത് ഈ നല്ല കഥക്ക് കണ്ണു കിട്ടാതിരിക്കാനാണ്...
ഹൊ.... എന്റെ ചിന്തകൾ മരവിച്ചിരിക്കുന്നു...
മറുപടിഇല്ലാതാക്കൂമികച്ച കഥ..
മികച്ച കഥ ബിനൂ..
മറുപടിഇല്ലാതാക്കൂവായനയുടെ ഒരു വ്യത്യസ്ത തലം..
അഭിനന്ദനം . പരീക്ഷണങ്ങള്‍ തുടരുക. അനുവാചകര്‍ പിന്തുടരുന്നുണ്ട്.
മനോഹരമായ എഴുത്ത്
മറുപടിഇല്ലാതാക്കൂശൈലിയും ഭാഷയും ഇഷ്ടമായി. പക്ഷെ പറയാതെ വയ്യ തുടക്കം ബ്രാംസ്റ്റോക്കറെയും അവസാനഭാഗങ്ങൾ ഹൊപ്കിൻസിനെയും തീര്‍ച്ചയായും ഓര്‍മ്മിപ്പിച്ചു. ഡ്രാക്കുള വായിച്ചത് കുട്ടിക്കാലത്താണ്. പക്ഷെ ആ വായനയിലുണ്ടായ തരു തരുപ്പ് വീണ്ടും ഉണർത്താൻ കഴിഞ്ഞു എന്നത് എഴുത്തിന്റെ ശക്തിതെന്നെ........ സസ്നേഹം
മറുപടിഇല്ലാതാക്കൂഇവിടെ ആദ്യമാണെന്ന് തോനുന്നു ..ഒരുപാടു ഇഷ്ടായി താങ്കളുടെ ഭാഷ ..
മറുപടിഇല്ലാതാക്കൂനല്ല കഥയ്ക്ക് ആശംസകൾ